കഥ | ദർശിതം

  ദർശിതം

 





"ദർശൻ... എന്താടാ നിനക്ക് ഈയടുത്തകാലത്തായി സ്വല്പം മടുപ്പുള്ളപോലെ. സത്യം പറയണം... എന്നെ നിനക്ക് മടുത്തു തുടങ്ങിയോ? എന്റെ സംസാരങ്ങൾ ഒരേ ശ്രുതിയും താളവും ലയവും പേറുന്നു എന്ന് നിന്റെ മനസ്സ് പറയുന്നപോലെ എനിക്ക് തോന്നുന്നു." പല്ലവിയുടെ ശബ്ദത്തിൽ തെല്ലൊരു നിരാശയുണ്ടായിരുന്നു എന്നത് സത്യമാണ്.

ദർശൻ ഉറക്കെ ചിരിച്ചു. അല്ലെങ്കിലും അവൻ അങ്ങനെയാണല്ലോ! 

"എടാ... ദർശൻ... നീയെന്നെ വീഴ്ത്തിയത് ഈ പൂങ്കൊലച്ചിരിയാൽ ആണെടാ..." പല്ലവിയുടെ സ്ഥിരം പല്ലവി!

"ഹേയ്... പല്ലൂ... ഞാൻ പൊട്ടിചിരിച്ചാലും ഇല്ലെങ്കിലും നമ്മൾ എന്തായാലും ഇങ്ങനെ ഒന്നിച്ചിരിക്കേണ്ടവർ തന്നെയാണെന്നു എന്റെ മനസ്സ് പറയുന്നു, ഈ സ്വാതന്ത്ര്യ ഉദ്യാനത്തിൽ..." 

ബാംഗ്ലൂർ നഗരത്തിൽ പല്ലവിക്ക് വരാനും ഇരിക്കാനും സംസാരിക്കാനും ഇഷ്ടമുള്ള ഒരേയൊരു സ്ഥലം ശേഷാദ്രി റോഡിലുള്ള ഫ്രീഡം പാർക്കാണ്. ആറു വർഷങ്ങൾക്കു മുൻപ് ദേശീയാടിസ്ഥാനത്തിൽ നടന്ന ഒരു ക്യാമ്പിലാണ് ദർശനും പല്ലവിയും പരിചയക്കാരാവുന്നത്. പത്തുദിവസത്തെ ഊഷ്മളമായ സൗഹൃദം പ്രണയമായത് ഇതേ സ്വാതന്ത്ര്യ ഉദ്യാനത്തിലാണ്. മറ്റൊരു സുഹൃത്തിലും കാണാത്ത സുരക്ഷിതത്വവും ആവേശവും ആണ് ദർശനിൽ പല്ലവി അനുഭവിച്ചത്.

ഡിഫറന്റ്‌ലി ഏബിൾഡ് കേഡറ്റ്സ് ക്യാമ്പ് കഴിഞ്ഞു എല്ലാവരും അവരവരുടെ നാട്ടിലേക്ക് മടങ്ങിയെങ്കിലും പത്തുദിവസങ്ങളിലെ സൗഹൃദങ്ങളിൽ നിന്നും ഉൾക്കൊണ്ട ഊർജ്ജം ഓരോരുത്തരുടെയും വ്യക്തിത്വത്തെയും ഹൃദയത്തെയും പരിപോഷിപ്പിച്ചു. പല്ലവിയ്ക്ക് ദർശനും ദർശനു പല്ലവിയും; എന്നാൽ അതിനേക്കാൾ ഒക്കെ ഉയരത്തിലുള്ള അഥവാ തീക്ഷ്ണമായ അനുഭൂതിയാണ് പരസ്പരം പകർന്നത്. എത്രയോ നാളുകളായ് കാത്തിരുന്നൊരാൾ വന്ന് സ്വന്തം മനസ്സിനെയും വിചാരങ്ങളെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും സ്വന്തമാക്കി തിരിച്ചുപോവുക! അക്ഷരാർത്ഥത്തിൽ ജീവിതത്തിലെ  അനിർവ്വചനീയമായൊരു വഴിത്തിരിവിലാണ് ഈ ഒത്തുചേരല്‍ രണ്ടുപേർക്കും സംവേദ്യമാക്കിയത്. അതവർക്ക് പകർന്നു നൽകിയ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതുതന്നെയായിരുന്നു.  

"ദർശൻ... നീ പറഞ്ഞത് ശരിയാ... അന്ന് നമ്മളെല്ലാവരും പിരിഞ്ഞുപോയപ്പോൾ വീട്ടിലെത്തി രണ്ടുദിവസം ആകെയൊരു ശൂന്യതയായിരുന്നു. ചുറ്റുമുള്ള ലോകം മൊത്തം നിലച്ചപോലെ. കാതുകൾ രണ്ടും കൊട്ടിയടച്ചപോലെ... ആകെയൊരു നിശബ്ദത മാത്രം. കുറെ നാളായി അമ്മയുടെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞിരുന്നില്ലെങ്കിലും ആഹാരം കഴിക്കാൻ മടി! വിശപ്പില്ലാത്തതാണോ എന്നമ്മ ചോദിച്ചപ്പോൾ, എന്ത് ഉത്തരം പറയണം എന്നറിയാതെ ഇരുന്നു." പല്ലവി ആറുവർഷം പഴയ ഓർമ്മകൾ വീണ്ടും പൊടിതട്ടിയെടുത്തു. 

"പിന്നീടുള്ള ഓരോ നിമിഷവും ഒരു തിരിച്ചറിവായിരുന്നു; ഞാനാകുന്ന ദർശൻ എന്ന വ്യക്തിക്ക് ഈ ലോകത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നൊരു ചിന്തയായിരുന്നു അന്ന്. എന്റെ ഓരോ പൊട്ടിച്ചിരിക്കു പിന്നിലും ശക്തമായൊരു അപകർഷതാബോധവും സ്വയം നിഷേധവും എന്റെ ഒരു ശാപമായി ഒപ്പം ഉണ്ടായിരുന്നു. അതിന്റെ പാരമ്യവും കടന്ന് ഇനിയുള്ള ജീവിതം ഒറ്റക്കുള്ളൊരു സഹനസമരം ആയിരിക്കണം എന്നൊക്കെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുമ്പോളാണ് പല്ലവി എന്ന നിന്റെ എഴുന്നള്ളത്ത്. നിന്റെ ഈ പല്ലവികൾ തന്നെയാണ് എനിക്ക് പ്രത്യേകമായി തോന്നിയതും! എത്രയോ തവണ കേട്ടതാണെങ്കിലും നിന്റെ സ്വരത്തിലുള്ള എന്തും എനിക്കെന്നും പുതുമ തന്നെ!" ദർശനും തന്റെ ഓർമ്മകളെ സ്വതന്ത്രമാക്കി.

"നമുക്ക് പറ്റുമ്പോളെല്ലാം ഇവിടെ വന്നിരിക്കാനും മതിയാവോളം സംസാരിക്കാനും നീ കൊണ്ടുവരുന്ന കടല മിഠായി തിന്നാനും തന്നെയാണ് ഞാൻ ബിരുദവും പോസ്റ്റ് ഗ്രാജുവേഷനും ബാംഗളൂരിൽ തന്നെയാക്കിയത്. അതൊരു അനുഗ്രഹവും ആയെന്ന് ഇപ്പോൾ നമുക്ക് പറയുകയും ചെയ്യാമല്ലോ? എന്റെ അമ്മ എന്നും എന്നെ വിളിക്കും... നീയെന്നാടീ.. നാട്ടിൽ വരുന്നത്... എന്റെ കണ്ണടയുന്നതിനു മുൻപെങ്കിലും നിന്നെ എനിക്ക് കണ്ണുനിറയെ കാണണം എന്നൊക്കെ അവർ പറയും. കഴിഞ്ഞ തവണ നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ അമ്മ  കരയുന്നുണ്ടായിരുന്നു. സാധാരണ അങ്ങനെ പതിവില്ലാത്തതാണ്. വയസ്സാവുന്നതാണോ കാരണം, അറിയില്ലാ! എനിക്കും എന്റെ കവിളുകളിൽ കണ്ണിലെ ഉഷ്ണകണങ്ങൾ അനുഭവപ്പെട്ടു." പല്ലവിയുടെ ശബ്ദം ഇടറി.

"എങ്കിലും നിന്റെ അമ്മക്ക് നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ദുഃഖം ഉണ്ടാവും എന്നെനിക്ക് തോന്നുന്നില്ല. ഏതൊരു യുവതിയും മനസ്സുനിറഞ്ഞു ആഗ്രഹിക്കുന്ന ഒരു ജീവിതം തന്നെയല്ലേ നിനക്കിപ്പോൾ. എത്രയോ അനാഥരും ആലംബഹീനരും ആയ കുട്ടികളുടെ സ്പീച്ച് തെറാപ്പി ചെയ്യുക എന്നത് അത്ര ഈസിയല്ല എന്നറിയുക! നിന്റെ ഓരോ സ്വരവും ഓരോ വാക്കും ദൈവത്തിന്റെ കൈയൊപ്പാണ് എന്നും നിനക്ക് ഓർമ്മ വേണം. ദൈവത്തിന്റെ ദൃഷ്ടി എന്നും നിന്റെമേലുണ്ട് പല്ലൂ..." ദർശന്റെ ദാർശനികത!

"ശെരിക്കും ദൈവം അങ്ങനെ എന്നെ നോക്കുന്നത് നീ കണ്ടോ...?" ഇത്തവണ പല്ലവിയാണ് പൊട്ടിചിരിച്ചത്. ദർശനെ തിരിഞ്ഞു അവന്റെ തലയിൽ ഒരു കൊട്ട് കൊടുക്കാനും അവൾ മറന്നില്ല.

"ഡീ... നിനക്കെല്ലാം തമാശയാണ്. ദൈവം എന്നത് പ്രത്യാശയാണ്. സൂര്യോദയരശ്മികൾ എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ...  ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം, അത് നമ്മളെ എന്നും രക്ഷിക്കും... പുതിയ സാധ്യതകളിലേക്ക് നയിക്കും... തീർച്ചയാണ്!" ദർശൻ പല്ലവിക്കൊരു ക്ലാസ്സെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

"എടാ... നിന്റെ ഫിലോസഫി നിർത്തി... നേരെ ചൊവ്വേ വല്ലതും സംസാരിക്ക്! ആട്ടെ... നീ അമേരിക്കേൽ പോയാൽ എന്നെ മറക്ക്വോ...!" പല്ലവിയുടെ അടുത്ത ചോദ്യം. ദർശനെ സ്വല്പം ശുണ്ഠി പിടിപ്പിക്കുക എന്നൊരു ആശയവും അവൾക്കുണ്ട്.

"ഡീ... കഴിഞ്ഞ ആറുവർഷമായി നിന്നെ ഞാൻ കൈവിട്ടില്ല... എന്നിട്ടല്ലേ ഇപ്പോൾ അമേരിക്കേൽ പോയാല്?" ദർശൻ പല്ലവിയുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു. "എനിക്കും പ്രോഗ്രാമിങ് ചെയ്യാൻ സാധിക്കും എന്നത് എനിക്കുതന്നെ വലിയൊരു അത്ഭുതം ആയിരുന്നു. ഒരു പക്ഷെ എന്റെ ഒരു വാശി തന്നെയായിരുന്നു അത്! എന്റെ ബലഹീനതയ്ക്കും അപകർഷതാബോധത്തിനും എതിരായുള്ളൊരു പോരാട്ടം. അതിൽ വിജയിക്കുക എന്നത് എന്റെ ഒരു തപസ്സായിരുന്നു. അതിൽ എന്റെ ഒരേയൊരു കൈത്താങ്ങ് നീയായിരുന്നു."  

"അയ്യോ... നീ സെന്റിമെന്റൽ ആവല്ലേ ദർശാ... എന്നെ നീ കരയിക്കാം എന്ന് വിചാരിക്കേണ്ട..." പല്ലവിയുടെ പൊട്ടിച്ചിരി. "നീ അമേരിക്കേലൊക്കെ പോയി, വല്യേ ആളാവ്. നമ്മളിവിടെ സർക്കാര് ശമ്പളൊക്കെ വാങ്ങി ഇങ്ങനെ പത്തേ പത്തിന് സമയം തള്ളിനീക്കാം... നിന്റെ ജീവിതത്തിലെ എല്ലാ ഉയരങ്ങൾക്കും ഞാനിവിടെ ഒരു സാക്ഷിയായ്‌ ഇരിക്കുന്നുണ്ട് എന്ന് മാത്രം നിന്റെ മനസ്സിലുണ്ടായാൽ മതി. പ്രൊഫെഷണൽ ആണേലും പേർസണൽ ആണേലും എല്ലാ നല്ല ചാൻസുകളും നിന്റെ നന്മക്കായ് ഉപയോഗിക്കണം. ഞാൻ ഇവിടെ ഉണ്ടല്ലോ... അവൾക്കെങ്ങനെ തോന്നും എന്നൊന്നും നിന്റെ ചിന്താമണ്ഡലത്തിൽ വരണം എന്ന നിർബന്ധം എനിക്കില്ല... ഇനി എന്നെക്കാൾ നല്ലൊരു സഖി നിനക്ക് കിട്ടിയാലും; എന്നോടൊന്ന് പറഞ്ഞിട്ട് നമുക്ക് പിരിയാനും എനിക്ക് എതിർപ്പില്ല!"  

"ഹേയ്... പല്ലൂ... നിനക്കറിയാല്ലോ... എന്റെ മനസ്സ് തീർത്തും മൃദുവാണ്. ജീവിതം മുഴുക്കെ അന്ധകാരം മാത്രം കാണുന്നൊരാളുടെ ആത്മാവല്ലേ... അപ്പോൾ, നീയാകുന്നൊരു ജ്യോതിസ്സിനെ വിട്ട് വേറെ എവിടെയെങ്കിലും താവളം തേടിപ്പോകും എന്നൊരു സാധ്യത ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ... ജീവിതത്തിൽ വരുന്ന സാധ്യതകൾ... എന്താ പറയാ... നമ്മുടെ രണ്ടുപേരുടെയും ജീവിതം ഒന്നിച്ചു കൊണ്ടുപോവാൻ സഹായിക്കുന്ന എന്തും ഞാൻ രണ്ടു കൈയും നീട്ടി സ്വീകരിക്കും, അത് തീർച്ച!" ദർശൻ നയം വ്യക്തമാക്കി. 

"നോ വറീസ് ദർശൻ... വെയില് കുറഞ്ഞൂ.. നമുക്ക് പോയാലോ? എന്നാണ് നിന്റെ യാത്ര? എന്തെങ്കിലും സഹായം വേണോ? എല്ലാം നിന്റെ കമ്പനിയുടെ ആൾക്കാർ ചെയ്യുമല്ലോ... എയർപോർട്ടിൽ ഞാൻ വരുന്നില്ല... എനിക്ക് സങ്കടം വന്നാലോ..." പല്ലവിയുടെ പൊട്ടിച്ചിരി!

"പോവാം... പല്ലൂ... ഇനി ആദ്യം നീ ചോദിച്ചപോലെ ഞാനും ഒന്ന് ചോദിച്ചോട്ടെ? നിനക്കും ഈ സൗഹൃദം മടുക്കാൻ തുടങ്ങിയോ? നീണ്ട ഈ ആറുവർഷങ്ങൾ നിന്റെ പ്രത്യാശകളെ ഇല്ലാതാക്കിയിട്ടുണ്ടോ? അതിൽ ഒട്ടും ആശ്ചര്യം ഇല്ലതാനും കേട്ടോ! എന്റെ ചിലപ്പോളൊക്കെ ഉയരുന്ന അപകർഷതാബോധവും അന്ധമായ ചില ചിന്താവിശേഷങ്ങളും ആരെയും അലോസരപ്പെടുത്താം. നീയിതിന് ഇപ്പോൾ തന്നെ മറുപടി പറയണം എന്ന് ഞാൻ നിർബന്ധം പിടിക്കില്ല. എന്നാലും എവിടെയൊക്കെയോ എപ്പോഴൊക്കെയോ നമ്മുടെ ആ പഴയ ഊഷ്മളതയും തീവ്രതയും കളഞ്ഞുപോയിട്ടുണ്ട് എന്ന് എനിക്കും തോന്നാറുണ്ട്. എന്നാൽ ഇത്തരം ചിന്തകൾക്കൊക്കെ ഞാൻ അർഹനാണോ എന്ന് ചോദിച്ചാൽ... അതിനൊട്ട് മറുപടിയുമില്ലാ!" ദർശൻറെ ഈ ചോദ്യത്തിന് പല്ലവി മറുപടി കൊടുത്തില്ല. പകരം അവന്റെ കൈത്തലം പിടിച്ചു തന്റെ തോളിൽ വെച്ച് സാവധാനം ബെഞ്ചിൽനിന്നും എണീറ്റു നിന്നു. കൂടെ ദർശനും എണീറ്റു, അവളുടെ തോളിൽനിന്നും കൈത്തലം എടുക്കാതെ തന്നെ. 

"പല്ലവീ... അടുത്ത രണ്ടോ മൂന്നോ മാസത്തിൽ അവർ എൻറെ യു എസ് വിസയും മറ്റും ശരിയാക്കും. നീ ആലോചിക്കൂ... നിനക്കും അടുത്തവർഷം അവിടേക്ക് പോകാനുള്ള കാര്യങ്ങൾ ഞാൻ അവരോട് ചോദിക്കാം. എങ്ങനെയൊക്കെയാണ് ഇനി ഭാവി സംഭവങ്ങൾ എന്ന് നമുക്ക് പ്രവചിക്കാൻ അറിയില്ലല്ലോ! നിനക്കാണെങ്കിൽ നിന്റെ അമ്മയെ ഒറ്റക്ക് വിട്ട് വരാനും ബുദ്ധിമുട്ടാകും അല്ലേ?" ദർശൻ സംസാരം തുടർന്നു. നടക്കുന്നതോടൊപ്പം പല്ലവിയുടെ നീണ്ട നിശ്വാസവും ദർശനറിഞ്ഞു.  

 "എന്തെങ്കിലും പറയൂ പല്ലൂ..."

"ദർശാ... ഞാനോർക്കുകയായിരുന്നു... ഞാൻ നിന്നോടത് പറഞ്ഞില്ലാ... ഒരാഴ്ച്ച മുൻപ് ഞാൻ അവയവദാനത്തിനുള്ള സമ്മതപത്രം സൈൻ ചെയ്തു കൊടുത്തിരുന്നു. നിന്നോടത് പറയാൻ വിട്ടുപോയി. അത് കഴിഞ്ഞപ്പോൾ എനിക്ക് എങ്ങനെ ആണ് തോന്നിയത് എന്ന് നിനക്കറിയാമോ? ഹരിനാമകീർത്തനത്തിലെ നാലാം ശ്ലോകമാണ് ഓർമവന്നത്...

അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു-

കണ്ണിന്നു കണ്ണുമനമാകുന്ന കണ്ണതിനു  

കണ്ണായിരുന്നപൊരുൾ താനെന്നുറയ്ക്കുമള-

വാനന്ദമെന്തു! ഹരി നാരായണായ നമഃ

സൂര്യന്റെയും അഗ്നിയുടേയുമൊക്കെ യഥാർത്ഥ അറിവുകൾ മനുഷ്യർ ഗ്രഹിക്കുന്നത് ഈ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളിൽ കൂടിയാണല്ലോ. അവയെ എല്ലാം കൂട്ടി കണ്ണ് എന്ന് വിളിച്ചാൽ, ആ അറിവ് മനസ്സിന്റെ കണ്ണാകുന്നു. ആ മനസ്സിൽ ഈ അറിവ് പകർന്നുകൊടുത്ത ഞാൻ എന്ന ബോധം അല്ലെങ്കിൽ സെൽഫ് എന്ന് പറയാം ല്ലേ... അത് അടുത്തൊരു കണ്ണാകുന്നു. അങ്ങനെ ആ പരമമായ തൃക്കണ്ണ് വേറെയൊന്നുമല്ല... അത് ഞാൻ തന്നെ എന്നറിയുമ്പോൾ ഉള്ളൊരു ആനന്ദമുണ്ടല്ലോ...! ദർശാ... അതിനേക്കാൾ വലിയൊരു ആനന്ദം വേറെയെന്തുണ്ട്? നമ്മുടെ ആത്മാവ് നമ്മളെ വിട്ടുപോവുമ്പോൾ ആ ആത്മാവിന്റെ ഒരിന്ദ്രിയമോ, അല്ലെങ്കിൽ ഒരവയവമോ വേറൊരു ആത്മാവിനു ഉപകാരം ആവുക എന്നൊരു ദർശനം തന്നെ എന്തൊരാനന്ദമാണ്! അനുഗ്രഹം എന്നൊക്കെ പറയുന്നത് ഇതൊക്കെയല്ലേ?"

"ആഹാ... അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ ഇപ്പോൾ നീയെന്നോട് പറയാതെ തീരുമാനം എടുക്കുന്നുണ്ട് അല്ലേ... എന്തായാലും നമുക്ക് രണ്ടാൾക്കും ആർക്കും ദർശനം നൽകാൻ ആകില്ലല്ലോ..." ദർശൻറെ വാക്കുകൾ അതിവേഗത്തിൽ പാഞ്ഞുപോയൊരു ലോറിയുടെ ഉച്ചത്തിലുള്ള ഇരമ്പലിൽ മാഞ്ഞുപോയി. 

"പല്ലൂ... നിനക്കറിയാലോ... ഞാൻ ഒരു റിസീവർ ഫോമിൽ സൈൻ ചെയ്തുകൊടുത്തിട്ട് വർഷം പത്തുകഴിഞ്ഞു. ഇതുവരെ എനിക്ക് പറ്റിയ ഡോണർ വന്നിട്ടില്ല. ഇതൊക്കെ അനുഗ്രഹം എന്നതിനേക്കാൾ ഭാഗ്യം അല്ലെങ്കിൽ സമയം എന്ന് പറയുന്നതാവും ശരി. എന്നെപോലെ നിനക്കും ആരെങ്കിലും ഡോണർ വരട്ടെ... ഞാൻ പ്രാർത്ഥിക്കാം! അന്ന് നമുക്ക് കണ്ണും കണ്ണും നോക്കിയിരിക്കാം..." ദർശൻ പറഞ്ഞു നിർത്തി. 

"ഹേയ്... എനിക്ക് ഡോണർ ആയാൽ മതി... റിസീവർ ആവേണ്ട!" പല്ലവിയുടെ മറുപടി പെട്ടെന്നായിരുന്നു. 

"അത് നിന്റെ ഇഷ്ടം... എന്റെ നിറങ്ങളും ദീപങ്ങളും എന്റെ ഓർമ്മയുറയ്ക്കുന്നതിനു മുൻപുതന്നെ മാഞ്ഞുപോയതാണ്. എന്റെ അമ്മ പറയാറുണ്ട്... എന്റെ കണ്ണുകൾക്ക് കടും നീലവർണ്ണമാണെന്ന്. എന്നെങ്കിലും എനിക്കൊരു കോർണിയ ഡോണർ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം. പിന്നെ നീയും കാഴ്ചയുടെയും പ്രകാശത്തിന്റെയും ലോകത്ത് എന്നോടൊപ്പം ഉണ്ടാകണം എന്ന് പ്രതീക്ഷിച്ചു, അത്രയേ ഉള്ളൂ. ആട്ടെ... നീയെന്നെ ബസ്സു കേറ്റിവിട്ടാൽ പിന്നെ നീയെങ്ങനെ പോവും?" ദർശൻ ചോദിച്ചു.

"ദർശാ... ഇതാദ്യമാണോ നിന്നെ ഞാൻ ആദ്യം വിടുന്നത്? നീ സമാധാനമായിട്ട് പോ... ഞാൻ എങ്ങനെയെങ്കിലും പൊക്കോളാം!" പല്ലവിയുടെ നിശ്ചയമുള്ള വാക്കുകൾ.   

"ദയവിട്ടു അവനിഗെ ആസന നീദി" ബസ്സിലെ കണ്ടക്ടറോട് ദർശനുള്ള സീറ്റ് ഉറപ്പിച്ചു പല്ലവി ബസ്‌സ്റ്റോപ്പിലേക്ക് തിരിച്ചു നടന്നു. 

●●●●●●

ഒരു മാസത്തിനു ശേഷം --

"മിസ്റ്റർ ദർശൻ? ഇതു നഗര ആസ്പത്രേയാ രഘു സ്‌പീക്കിങ്. ഇഫ് യു ആർ റെഡി, വീ ക്യാൻ ഡൂ ദി കോർണിയ ട്രാൻസ്‌പ്ലാന്റ്റ് റ്റുമോറോ... വീ ഹാവ് എ ഡോണർ". 

ദർശന് അങ്ങനെയൊരു ഫോൺകാൾ അപ്രതീക്ഷിതം തന്നെ ആയിരുന്നു. ശരീരം മുഴുവൻ വിറയ്ക്കാൻ തുടങ്ങി. നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു. ശ്വാസനിശ്വാസങ്ങൾ വേഗത്തിലായി. തൊണ്ടയിൽ വെള്ളം വറ്റി. കൈകളും കാലുകളും ചലിക്കുന്നില്ല. തലതിരിയുന്ന പോലെ. ആരെ വിളിക്കണം, എന്ത് പറയണം, എങ്ങനെ പറയണം, എന്നൊന്നും അറിയാത്ത പോലെ ദർശൻ കസേരയിൽ ഇരുന്നു വെന്തു. 

"അമ്മാ... നാവു ഇൻഡ് അസ്പത്രെഗെ ഹോഗാബെകൂ.." അമിതമായ ശ്വാസനിശ്വാസത്തിൽ ദർശൻ എങ്ങനെയോ ഇത്രയും അമ്മയെ അറിയിച്ചു.  

പിന്നീട് നടന്നതെല്ലാം അദൃശ്യമായൊരു ശക്തിയുടെ സംവിധാനത്തിൽ ആണെന്നുള്ളത് ദർശന്‌ ബോധമുണ്ടായിരുന്നു. അമ്മയ്ക്ക് പ്രായത്തിന്റെ അരിഷ്ടതകൾ ഉണ്ടെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്വപ്നം സാക്ഷാൽക്കരിക്കാൻ ഉള്ള ആ പ്രയത്നത്തിൽ അവർക്ക് അതുവരെയില്ലായിരുന്ന ഊർജ്ജം കൈവന്നു. 

ആസ്പത്രിയിലെ കാര്യങ്ങൾ നോക്കാൻ ദർശന്റെ ഓഫീസിലെ സുഹൃത്തുക്കൾ എന്തിനും തയ്യാറായി വന്നിരുന്നു. പിറ്റേന്ന് ശസ്ത്രക്രിയ ആറുമണിക്കൂറോളം എടുത്തു. രാത്രിയോടെ ബോധം തിരിച്ചുകിട്ടിയ ദർശൻ അമ്മയെ  അന്വേഷിച്ചു. 

"സാർ... എരഡു നിമിഷാ... നാവു വാർഡ്ഗെ ഹോഗുട്ടേവേ..." ഓപ്പറേഷൻ തിയേറ്ററിലെ സിസ്റ്റർ പറയുന്നത് ദർശൻ കേട്ടു. കണ്ണുകൾക്കുള്ള ബാൻഡേജിന്റെ ശക്തമായ കെട്ട് ദർശൻ അറിയുന്നുണ്ടായിരുന്നു. കണ്ണുകൾ എന്ന ജ്ഞാനേന്ദ്രിയത്തിൽ ഓർമ്മയുള്ള നാൾമുതൽ ഇത്രയും ശ്രദ്ധ കേന്ദ്രീകരിച്ച നിമിഷങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ദർശൻ ആ അർദ്ധബോധാവസ്ഥയിലും ഓർത്തെടുത്തു.

പിന്നീടുള്ള പത്തുദിവസങ്ങൾ ഒരു ഗർഭകാലം പോലെത്തന്നെ തോന്നി, ദർശന്റെ അമ്മയ്ക്ക്. "ദർശാ... നിന്നെ വയറ്റിൽ പേറി നടന്ന കാലത്തെപോലെ എനിക്കിപ്പോൾ തോന്നുന്നു. എന്റെ കുട്ടിയെ ഈ ലോകത്തിലേക്ക് കൊണ്ടുവരാനും തെളിഞ്ഞൊരു പ്രപഞ്ചത്തെ കാണിച്ചുകൊടുക്കാനും ഞാനന്ന് അക്ഷമയോടെ കാത്തിരുന്നിരുന്നു. എന്നാൽ നിനക്ക് രണ്ടര വയസ്സുള്ളപ്പോൾ നിന്റെ നേത്രപടലം നിറം മങ്ങുന്നുണ്ട് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ എനിയ്ക്കും അച്ഛനും അതൊരു തീരാ ദുഃഖം ആയി മാറുകയായിരുന്നു. അച്ഛൻ മരിക്കുമ്പോളും ആ ഒരു കാര്യം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയത്തിലെ നീറ്റൽ. അവസാനമായി അദ്ദേഹം പറഞ്ഞതും അത് തന്നെയാണ്... എന്നെങ്കിലും വൈദ്യശാസ്ത്രം നമ്മുടെ മകന്റെ നിറങ്ങളും പ്രകാശവും തിരിച്ചുകൊണ്ടുവരും എന്നായിരുന്നു അദ്ദേഹം എന്നും പറഞ്ഞിരുന്നത്. അത് കാണാനുള്ള ഭാഗ്യം ഇല്ലാതെ പോകുന്നല്ലോ എന്നായിരുന്നു അദ്ദേഹം അവസാനം പറഞ്ഞ വാക്കുകൾ..." അമ്മയുടെ കണ്ഠമിടറി, പറഞ്ഞുനിർത്തി. 

ദർശനെ ഇനി രണ്ടാഴ്ചയോളം ഒരിക്കലും വികാരാധീനനാക്കരുത് എന്ന് ഡോക്ടർ തീർത്തു പറഞ്ഞത് അമ്മ ഓർത്തു. ദർശൻറെ കണ്ണുകളിലെ നാഡീവ്യൂഹവും ഞരമ്പുകളും ഇപ്പോൾ ഒരു യുദ്ധത്തിലാണ്. അതിജീവനത്തിന്റെ പോരാട്ടം. ഇനിയീ പടലം സൂര്യരശ്മികൾ ഏറ്റുവാങ്ങാനുള്ളതാണ്. അനേകായിരം നിറഭേദങ്ങൾ കണ്ടുമദിക്കാനുള്ളതാണ്‌. അതുകൊണ്ട് ഒരുവിധത്തിലുള്ള സെന്റിമെൻറ്സും പാടില്ല എന്നത് ഒരു നിർബന്ധമാണ്.

അമ്മ ഹരിനാമകീർത്തനം നീട്ടിപ്പാടി: 

"ഹരിനാമ കീർത്തനമിതുരചെയ്‌വതിന്നുഗുരു-

വരുളാലെ ദേവകളുമരുൾ ചെയ്‌ക ഭൂസുരരും 

നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു-

മുര ചെയ്‌വതിന്നരുൾക നാരായണായ നമഃ" ||

പതിഞ്ചാമത്തെ ദിവസമാണ് കണ്ണിലെ കെട്ടഴിക്കാം എന്ന് ഡോക്ടർ പറഞ്ഞത്. അമ്മയ്ക്ക് അത് കണ്ടുനിൽക്കാനുള്ള ത്രാണിയില്ലെന്ന് പറഞ്ഞു. ഡോക്ടർ പകുതി തമാശ രൂപേണ പറഞ്ഞു:"എന്തൊരു വിരോധാഭാസം ആണല്ലേ ചില കാര്യങ്ങൾ, ജീവിതത്തിൽ?! മകന് കണ്ണ് കാണാൻ പോകുന്ന നിമിഷം കാണാൻ അമ്മക്ക് മനസ്സിന് ശക്തിയില്ല...! എന്നാൽ ആ നിമിഷം വരെ മകനെക്കാൾ മനസ്സിന് ശക്തി അമ്മക്കാണ്. കുഴപ്പമില്ല... അമ്മയെ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം, അപ്പോൾ വന്നാൽ മതി." 

സർജറി കഴിഞ്ഞതിനു ശേഷം ദർശൻ അധികം സംസാരിക്കാറില്ലായിരുന്നു. അപ്പോൾ അടുത്ത് നിൽക്കുന്ന ഡോക്ടറോട് ദർശൻ പതിഞ്ഞ ശബ്ദത്തിൽ ഇങ്ങനെ പറഞ്ഞു:

"ഡോക്ടർ... കാണുക എന്ന ഒരു പ്രതിഭാസം ആണല്ലോ ഞാൻ ഇനി നേരിടാൻ പോവുന്നത്? അങ്ങെനെയെങ്കിൽ അത് ജീവിതം മുഴുവൻ ഓർത്തുവെക്കാനും ജീവൻ തീരും വരെ നിറഞ്ഞു നിൽക്കാനും ഒരു അവസരമാണല്ലോ. എനിക്കൊരു അപേക്ഷയുണ്ട്, അമ്മ കൂടി അത് അറിയണം, അമ്മയോട് ഞാനിത് ഇതുവരെ പറഞ്ഞിട്ടില്ല."

"പറയൂ ദർശൻ... ഇത്തരം സന്ദർഭങ്ങളിൽ മനസ്സിന്റെ ശക്തി മനുഷ്യരെ വളരെയധികം സഹായിക്കും. എന്താണ് ദർശൻറെ ആഗ്രഹം, അഥവാ രഹസ്യം?" ഡോക്ടർക്ക് ആവേശം. 

"ഡോക്ടർ.. അത് എങ്ങനെ പറയണം എന്നറിയില്ല. എന്നാലും, ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട്... അവൾക്കും എന്നെ വലിയ കാര്യമാണ് എന്നാണെന്റെ വിശ്വാസം. പേര്, പല്ലവി. ആറു വർഷങ്ങൾക്കു മുൻപ് ഞങ്ങളൊരു ക്യാംപിൽ വെച്ചാണ് പരിചയപ്പെട്ടത്. ഇങ്ങോട്ട് വരുന്നതും, ഈ സർജറി ചെയ്യുന്നതും ഒന്നും അവൾക്കറിയില്ല. ഈ കെട്ടഴിച്ചു ഞാൻ ആദ്യമായി കാണാൻ ആഗ്രഹിക്കുന്നത് എൻ്റെ എല്ലാമായ അമ്മയെയും പല്ലവിയെയുമാണ്. അവളെ ഒന്ന് വിളിച്ചു കൊണ്ടുവന്നതിനു ശേഷം ഈ കെട്ടഴിക്കാമോ ഡോക്ടർ? അവൾക്ക് എന്നെ ഇങ്ങനെ എന്നു കാണാൻ സാധിക്കും ആവോ?!" ദര്‍ശന്റെ സ്വരം പതറുന്നുണ്ടായിരുന്നു. 

"ദർശൻ, നിന്റെ ആഗ്രഹം നല്ലതാണ്, പക്ഷെ ഇത് ഇന്നലെ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഏർപ്പാടാക്കായിരുന്നു. ഇനി കെട്ടഴിക്കാൻ വൈകിക്കേണ്ടാ. നമുക്ക് പല്ലവിയെ വേഗം തന്നെ വിളിക്കാം, കാണാം. എന്നാൽ ദർശൻ ആദ്യമായി ഈ പ്രപഞ്ചത്തെ ദർശിക്കുന്നത്, കാണാൻ കോർണിയ ഡോണറിന്റെ ബ്രദർ, ചരൺ വന്നിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ക്ലിനിക്കൽ ഡെത്ത് സംഭവിച്ച പെൺകുട്ടിയുടെ ചേട്ടനാണ്. സ്വന്തം അനിയത്തിയെ ദർശൻറെ കണ്ണുകളിൽ കാണാൻ ചരൺ ആഗ്രഹിക്കുന്നു." ഡോക്ടർ ചരണിനെ റൂമിലേക്ക് വിളിച്ചു. അമ്മ കണ്ണുകളടച്ചു മനസ്സിൽ ഹരിനാമകീർത്തനം ഉരുവിട്ടു. ചരൺ കൈകൾ കൂപ്പി ദർശൻറെ മുന്നിൽ തന്നെ നിന്നു.

ഡോക്ടർ സാവധാനം ദർശൻറെ കണ്ണിന്റെ കെട്ടഴിക്കാൻ തുടങ്ങി. എല്ലാരും നിശ്ശബ്ദതയോടെ ശ്വാസമടക്കിപ്പിടിച്ചു നിൽക്കുകയാണ്. പോളകൾ അടഞ്ഞ ദര്‍ശന്റെ മിഴികളുടെ മുകളിൽ ഡോക്ടർ തൻ്റെ കൈത്തലം കൊണ്ട് മൃദുവായി തഴുകി. "ദർശൻ... ഇനി കണ്ണുതുറന്നോളൂ... സ്‌ട്രെയിൻ എടുക്കേണ്ട... കഴിയുന്നപോലെ മതി."

മെല്ലെ കൺപോളകൾ വിടരുന്നതോടെ പ്രകാശം ദർശൻറെ കണ്ണുകളിലേക്ക് അരിച്ചുകയറി. കാഴ്ച എന്നൊരു പ്രതിഭാസം ദർശൻ ആദ്യമായി അനുഭവിക്കാൻ തുടങ്ങിയിരുന്നു. ഇതുവരെ സ്പർശിച്ചും കേട്ടും മണത്തും രുചിച്ചും മാത്രം അറിഞ്ഞിരുന്ന പലതും ഇനി കാണാം എന്ന ഒരു സ്ഥിതിവിശേഷം ദർശൻ മനസ്സിലാക്കുന്നുണ്ടായിരുന്നു. നേരെ മുന്നിൽ തന്നെ, ചരൺ നിൽക്കുന്നുണ്ടായിരുന്നു. 

തൻ്റെ എല്ലാമായിരുന്നു അനിയത്തിയുടെ തിളങ്ങുന്ന കണ്മണികൾ, ദർശൻറെ കണ്ണുകളിൽ; മുന്നിൽ നിന്നു വിളങ്ങുന്നത് ചരണിന്റെ ഹൃദയത്തിൽ തിരമാലകൾ സൃഷ്ടിക്കുന്നുണ്ടായിരിക്കാം. അനിയത്തി മരിക്കാതെ ഇപ്പോഴും ഒരു കൈ അകലത്തിൽ ജീവിക്കുന്നു എന്നൊരു വിശ്വാസം അയാളിൽ ജനിച്ചിരിക്കാം. 

ഇതുവരെ അനുഭവിക്കാത്ത പ്രകാശവും നിറങ്ങളും നിഴലുകളും കാണാൻ തുടങ്ങിയ ദർശൻ ആകെ ഒരമ്പരപ്പിൽ ഇരിക്കുകയായിരുന്നു. അമ്മയുടെ അടക്കിയുള്ള തേങ്ങൽ ആ നിശബ്ദതയിൽ സ്പഷ്ടമായി കേൾക്കാമായിരുന്നു. ഡോക്ടർ തന്റെ വിജയം നേടിയ ഒരു ഉദ്യമം കൂടി നിറകണ്ണുകളാൽ കാണുകയായിരുന്നു. 

അവിടെ തളം കെട്ടിനിന്നിരുന്ന ആ മൗനം ചരൺ ആണ് ഭഞ്ജിച്ചത്..."ദർശൻ... ആയുസ്സിലാത്ത, ആ ദുർബലമായ ഹൃദയം പേറിയുള്ള പല്ലവിയുടെ യാത്ര ഇരുപത് ദിവസം മുൻപേ അവസാനിച്ചു. അവൾ ദർശനെ കുറിച്ച് എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അവൾ ദർശൻറെ കണ്ണിലെ ദർശന ബിന്ദുവായി ഇനിയും ജീവിക്കും എന്നതും ഒരു അനുഗ്രഹമായി എനിക്കിപ്പോൾ തോന്നുന്നു..." 

പുതിയ പ്രകാശവും നിറങ്ങളും നിഴലുകളും എല്ലാം ഒരു മിഴിനീർ തുള്ളിയിൽ പെട്ട് വികലമാവുന്നത് ദർശൻ അറിഞ്ഞു. അമ്മ ഹരിനാമകീർത്തനം ഉച്ചത്തിൽ ചൊല്ലി...

"യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്‌തനുടെ 

സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി 

എമ്പക്കലുള്ള ദുരിതം പാർത്തു കാണുമള-

വംഭോരുഹാക്ഷ ! തുണ ഹരി നാരായണായ നമഃ" || 

👁👁👁👁👁👁👁



Comments

  1. Wah wah what a stylish story telling . Laced with life love emotions poetry slokam s keerthabam.

    Kannada makayalam love sacrifice everything . Beautiful. Read read

    ReplyDelete
  2. Beautifully story and well written. Finished reading in one stretch. Keep writing, Mani

    ReplyDelete

Post a Comment

Popular posts from this blog

Jnana Karma Sannyasa Yogam | Conclusion

കഥ | സമാധാനപാലകന്‍

ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം