കവിത | ക്വാറന്റീൻ കീറുകൾ
കവിത | ക്വാറന്റീൻ കീറുകൾ
ഗമനാഗമനിഷേധമെന്നൊരു പ്രയോഗമൊന്നതിനു
ആഗോളപ്രാധാന്യം ലഭിച്ചൊരു കാലയളവിലൂടെ
ഗമിച്ചോരുവേളയിൽ ഞാനും രംഗപ്രവേശം ചെയ്തു;
ആളൊഴിഞ്ഞ ചതുർഭിത്തികളിലെ ചിത്രങ്ങളോടൊപ്പം
രാജ്യാതിർത്തിയിൽ പകർന്നുതന്നൊരാപ്പും പേറി
പഞ്ചദശലക്ഷമടികൾ താണ്ടിയെത്തിയീ താവളത്തിൽ
രാവുംപകലും ഇനിയേഴുനാളുകളും കഴിച്ചുകൂട്ടാൻ
പട്ടമൊന്നുചാർത്തിയും തന്നിതല്ലോയെൻ കണങ്കൈയിലായ്
എന്മനോമുകുരത്തിൽ ഉദ്‌ബോധകമാക്കിവരും നാദം
അരോചകമാവുന്നോരാവേളയിൽ സുലൈമാനിയഭയം
ബഹുവ്യാപ്തവ്യാധിയിതൂഴിസകലം മുടിക്കവേ
ഗോവസൂരിപ്രയോഗത്തിൻ കേളികൊട്ടുയർന്നുവല്ലോ
ഭണ്‌ഡപുത്രവധംകണ്ടുനന്ദിതയായ് ലളിതാംബയും
ഗംഭീരമായുള്ളൊരീഭഗീരഥയത്നവും ജയിക്കുമാറാകട്ടെ
മഹാവ്യാധിയിനിയും ഭീതിപരത്തിതാണ്ഡവം തുടരവേ
ഗുണപാഠങ്ങൾതേടിയെൻ ക്വാറന്റീൻ ചിന്താചീന്തുകൾ
മനുജജീവിതക്രമങ്ങളും മറ്റുഭാവാദിനിലകളും
ഗുണമാറ്റങ്ങൾ പ്രകടമാംവണ്ണം ദർശിതമിതുനിർണ്ണയം
ഭൂമിഗോളമിതൊരൊറ്റഭവനമെന്നുള്ള ഭാവമിതെല്ലാവരും
വസുധൈവകുടുംബകമെന്ന വേദവാക്യം വഴിപ്പെടവേ
ഭാവവർണ്ണജാതിമതവർഗ്ഗലിംഗഭേദങ്ങൾ വെറും
വാഗ്ധോരണിക്കുമാത്രമുതകുമെന്നോർക്കുകയെപ്പഴും
സമൂഹോദ്ഗ്രഥനം സ്നിഗ്ദ്ധമാം മാനുഷികഭാവത്തിൽ
വൻകരതൻ അതിർത്തിയില്ലാതെയുണർത്തിടേണം
സമഭാവബോധനവും സർവ്വലൗകീകചേതനയും
വരദാനമെന്നുള്ളൊരാജ്ഞാനമുൾക്കൊണ്ടീടുവിൻ !
മൃത്യുലേഖപോൽ അനേകായിരങ്ങൾ ഭീതിപൂണ്ടനാളിലും
ഉത്പതിഷ്ണുവാം മനുജവൃന്ദം പുൽകിയുടൻ പുതുനാമ്പുകൾ
മർത്യന്നനുരൂപമാം ഇണങ്ങും വഴികൾ വരിക്കുവാൻ
ഉപായങ്ങൾ സർഗ്ഗവൈഭവം പുണർന്നീയസ്ഥിരതയിലും
ദീനവാത്സല്യവും സന്മനസ്സെന്നഭാവവും
തഥാപി നിലനിൽക്കുന്നൊരായാഥാർഥ്യവും പേറി
ദയാരഹിതദീനദാനമാമീ നിഗൂഢമാം തമസ്സിനെ
തൽക്ഷണം നേരിട്ടൊരീയാരോഗ്യപരിപാലരും
അമൂല്യമാം സ്വജീവനും വരദാനമാം മാമൂലുകളൂം
വ്യാധി അയല്പക്കം പൂകവേ മുൻഗണന തേടിയോ?
അന്പേറുമീ നാരായണീ മന്ത്രദർശനമൊന്നുരചെയ്യവേ
വീണ്ടുമപേക്ഷിക്കുന്നിതാ സുഭഗമീ ജീവായനത്തിനായ്
Ugran athyugran.Kaslathinu valarey yochikkunna nalla bhasha kai muthalulla ningal iniyum yezhuthanam .
ReplyDeletepusthaka roopathil publish cheytanam
pongal aasamsakal
Thanks Somajee
Deleteമഹാമാരിയുടെ കാലഘട്ടത്തെ മനോഹരമായി അനാഛാദനം ചെയ്യുന്നു. എഴുത്ത് തുടരുക..
ReplyDelete