കഥ | മുകുന്ദൻ മാഷ്
കഥ -
മുകുന്ദൻ മാഷ്
“അമ്മേ .. ഞാൻ ട്യൂഷനു പൂവാ... ആറു മണി ആവുംട്ടോ” ഉച്ചഭക്ഷണം കഴിഞ്ഞതും ഞാൻ പുസ്തകസഞ്ചിതോളത്തിട്ടു ഓടിപോയി. കടമ്പായ കടന്നു ഇടവഴിയിലേക്ക് എത്തിയെങ്കിലും അമ്മയുടെ ചോദ്യം കേട്ടു... “ഇന്നെന്താ ഇത്ര നേരം"? സാധാരണ രണ്ടു മുതൽ നാലു വരെയാണല്ലോ മുകുന്ദൻ മാഷ്ടെ ... അല്ലമുകുന്ദേട്ടന്റെ... അല്ല മൂന്ദേട്ടന്റെ കണക്ക് ട്യൂഷൻ. ഒരു മണിക്കൂർ വൈകിയാലും അമ്മയ്ക്കും ആധിയാവാറില്ല... കാരണം മൂന്ദന്റെ ക്ലാസ്സിലല്ലേ...
അമ്മയ്ക്കും മൂന്ദേട്ടനെ വലിയ കാര്യമായിരുന്നു... അമ്മക്കുമാത്രമല്ല... നാട്ടിലെ എല്ലാർക്കും... പ്രായഭേദമന്യേ... ജാതിഭേദമന്യേ.. പാർട്ടി ചേരിതിരിവില്ലാതെ എല്ലാർക്കും പ്രിയങ്കരൻ... മൂന്ദൻ... ട്യൂഷന് വരുന്ന പല ചേച്ചിമാരുംമൂന്ദേട്ടനെ കാണാൻ മാത്രമാണ് വന്നിരുന്നത് എന്ന് എന്റെ ക്ലാസ്സിലെ കുട്ട്യോൾ പറഞ്ഞിരുന്നു...
കണക്കിൽ ബിരുദാനന്തരബിരുദം കഴിഞ്ഞെങ്കിലും മൂന്ദേട്ടൻ കമ്പനി ജോലിക്കൊന്നും പോയില്ല.. ബാങ്കിൽജോലി വേണം... അതിനുള്ള തയ്യാറെടുപ്പാണ്... കുറെ പരീക്ഷകൾ എഴുതി എങ്കിലും ഒന്നും ശരിയായില്ല. പിന്നെഅമ്മക്ക് വയസ്സായി... കല്യാണപ്രായമായ രണ്ടനുജത്തിമാരും. അച്ഛൻ മരിക്കുമ്പോൾ മുകുന്ദേട്ടന് പത്തുവയസ്സായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ഇരട്ടകളായ അനുജത്തിമാർക്കു രണ്ടു വയസ്സും..
“അച്ഛൻ മരിച്ചന്നു ഞാൻ കരഞ്ഞില്ല മണീ...” മുകുന്ദേട്ടൻ ഒരിക്കൽ പറഞ്ഞു. “ആകെ ഒരു അന്ധാളിപ്പ് ആയിരുന്നു. കുറെ ആൾകാർ നിലവിളിക്കുന്നു ... അമ്മ ബോധം കേട്ട് വീഴുന്നു... അനിയത്തിമാരാണെങ്കിൽആൾക്കൂട്ടം കണ്ടു പേടിച്ചു കരയുന്നു... ആരൊക്കെയോ എന്റെ ചുമലിൽ തട്ടി സാരല്യാ എന്ന് പറയുന്നു... അങ്ങനെ ഒരു പത്തുവയസ്സുകാരന് ചിന്തിച്ചെടുക്കാൻ പ്രയാസമായ പല കാര്യങ്ങളും ഒന്നിച്ചു സംഭവിച്ചു. എനിക്ക്തന്നെ ഒരു രൂപവുമില്ലായിരുന്നു എന്താണ് നടക്കുന്നത് എന്ന്.”
“മൺപണിക്ക് വരുന്ന ചാമിയും രാധയും രാവിലെ തന്നെ വന്നു. അമ്മാവന്മാരായിരുന്നു എല്ലാ സംഗതികളും മേൽനോട്ടം വഹിച്ചു നടത്തിയത്. ചാമി തൊടിയിലെ വടക്കേ അറ്റത്ത് നിന്നിരുന്ന മൂവാണ്ടൻ മാവ് വെട്ടാനുള്ളതയ്യാറെടുപ്പ്... രാധ വീട്ടിൽ വരുന്ന സന്ദർശകർക്ക് വെള്ളം ഗ്ലാസ്സിൽ കൊടുക്കുന്നു. നാട്ടിൽ ഇത്രയൊക്കെആൾക്കാർ ഉണ്ടോ... പൂരത്തിനേ ഇത്രയും തിരക്ക് കണ്ടിട്ടുള്ളൂ...”
ഉച്ചക്കെപ്പോഴോ മുകുന്ദേട്ടൻ എന്ന കുട്ടി ഉറങ്ങിപ്പോയി... ആരും വിളിച്ചില്ല... നന്നായി ഉറങ്ങിക്കോട്ടെ എന്ന്എല്ലാരും വിചാരിച്ചു കാണും...
ആംബുലൻസിന്റെ ചെവിടടപ്പിക്കുന്ന സൈറൺ കേട്ടാണ് മുകുന്ദേട്ടൻ ഞെട്ടി ഉണർന്നത്. ഒരിക്കൽ എപ്പോഴോപട്ടണത്തിൽ അച്ഛന്റെയും അമ്മയുടെയും ഒപ്പം സിനിമക്ക് പോയപ്പോളാണ് ആദ്യമായി ആംബുലൻസിനെ കണ്ടത്. അതിന്റെ സൈറൺ അന്ന് തന്നെ മുകുന്ദേട്ടന് അരോചകമായിരുന്നു.
ആംബുലൻസ് വന്നത് അർധരാത്രിക്ക് ആയിരുന്നു എന്ന് പിന്നീടാരോ പറഞ്ഞു. ഗാഢനിദ്രയിൽ ആയിരുന്നത്കൊണ്ട് പെട്ടെന്ന് ഉണർന്നപ്പോൾ തല ചുറ്റുന്ന പോലെ തോന്നി. ആരോ മുകുന്ദേട്ടനെ തോളിൽ കയ്യിട്ട് ഒപ്പംനിർത്തി. വീടിനുള്ളിൽ അലമുറയിടുന്ന അമ്മയും അമ്മായിമാരും. ആംബുലൻസിൽ നിന്നും വെള്ള തുണിയിൽപൊതിഞ്ഞ അച്ഛൻ.. ജീവനറ്റ അച്ഛൻ... അമ്മയെയും മുകുന്ദേട്ടനെയും രണ്ട് പെങ്കുട്യോളെയും ഈ ലോകത്ത്ഒറ്റക്കാക്കി പോയ അച്ഛൻ... നിയന്ത്രണം വിട്ട ലോറി വന്നിടിച്ചതാണ് എന്ന് ആരോ അടക്കം പറയുന്നത്മുകുന്ദേട്ടൻ കേട്ടു.
അന്ന് രാത്രി ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയം ആയിരുന്നു എന്ന് മുകുന്ദേട്ടൻ പലപ്പോഴുംപറഞ്ഞിട്ടുണ്ട്. പെട്രോമാക്സിന്റെ തീക്ഷ്ണമായ വെളിച്ചവും മണ്ണെണ്ണയുടെ രൂക്ഷ ഗന്ധവും അന്തരീക്ഷത്തെഅസ്വസ്ഥമാക്കി.
തെക്കിനിയിൽ അച്ഛനെ അന്ത്യദർശനത്തിനു കിടത്തിയപ്പോൾ ആംബുലൻസ് അതിന്റെ കർമംനിർവഹിച്ചതുപോലെ തിരിച്ചുപോയി... സൈറൺ ഇല്ലാതെ.
രാവിലെ ആയപ്പോഴേക്കും ചെണ്ടുമല്ലി പൂക്കളുടെയും ചന്ദനത്തിരികളുടെയും ഗന്ധം വീടാകെ നിറഞ്ഞു. അന്നാണ്ആദ്യമായി പൂക്കളെ കൊണ്ടുള്ള വളയം കാണുന്നത്. അങ്ങനെ അനവധി വളയങ്ങൾ അച്ഛന്റെ കാൽക്കൽവെച്ചിരിക്കുന്നു.
വല്യമ്മാൻ പറഞ്ഞു... “മൂന്ദാ... നമുക്ക് കുളിച്ചു വരാം.. ഇന്നാ തോർത്ത്..”
“പിന്നീടൊരു രണ്ടു മണിക്കൂറുകൾ ഞാൻ തീർത്തും മറ്റുള്ളവരുടെ പരിപൂർണ്ണ നിയന്ത്രണത്തിൽ ആയിരുന്നു... അച്ഛന്റെ തല പിടിക്കുന്നു, ചിതയിൽ വെക്കുന്നു, ചിതക്ക് തീ കൊളുത്തുന്നു... ആളിക്കത്തുന്ന അഗ്നികുണ്ഡംകുറെ നേരം നോക്കി നിന്നു... കാലുകൾ തളർന്നപ്പോൾ ചെറിയമ്മാനോടൊപ്പം തെക്കേ തൊടിയിലെ അച്ഛൻചിലപ്പോഴൊക്കെ വന്നിരുന്ന് പുക വലിക്കുന്ന വെട്ടുകല്ലിന്മേൽ ഇരുന്നു.
അവസാനം വെള്ളം നിറച്ച മൺകുടവും ഉടച്ചതോടെ അച്ഛൻ ഞങ്ങളെ വിട്ട് പോയതായി എനിക്ക് ഉറപ്പായി... എല്ലാരും വീട്ടിലേക്കു മടങ്ങുമ്പോൾ ഞാൻ ഒന്നൂടെ അണഞ്ഞ ചിതയിലേക്ക് നോക്കി... ഹൃദയം വിങ്ങിപ്പൊട്ടി... അപ്പോളാണ് ഒരു പത്തുവയസ്സുകാരന്റെ മനസ്സ് എനിക്ക് തിരിച്ചു വന്നത്... പിന്നീടൊരു കരച്ചിലായിരുന്നു... നിർത്താൻ കഴിഞ്ഞില്ല... എത്ര സമയം ഇരുന്നു കരഞ്ഞു എന്നോർമ്മയില്ല... പിന്നീടെപ്പോഴോ ഭക്ഷണംകഴിക്കാതെ തന്നെ ഉറങ്ങി...”
“മണീ... അന്നാണ് ഞാൻ അവസാനമായി കരഞ്ഞത്... പിന്നെ ഇരുപത് വർഷമായി ഇന്ന് വരേയ്ക്കും എന്റെനിലവിട്ട് ഞാൻ കരഞ്ഞിട്ടില്ല ... എന്തെങ്കിലും സങ്കടകരമായ കാര്യം കണ്ടാൽ ഒന്ന് കണ്ണ് നനയും അത്ര മാത്രം...” മുകുന്ദേട്ടൻ ഒരിക്കൽ പറഞ്ഞു.
മുകുന്ദേട്ടൻ എന്റെ ഏട്ടന്റെ സഹപാഠി ആയിരുന്നു പത്താം ക്ലാസ്സ് വരെ. കോളേജിൽ അവർ രണ്ടു സ്ഥലത്തായി. ഏട്ടൻ എജിനീയറിങ്ങിനു പോയപ്പോൾ മുകുന്ദേട്ടൻ നാട്ടിലെ ട്യൂട്ടോറിയൽ കോളേജിലാണ് ബി എസ് സിചെയ്തത്. അങ്ങനെയാണ് ഞാനും മുകുന്ദേട്ടനും അടുക്കുന്നത്.
മുകുന്ദേട്ടൻ കോളേജിൽ നിന്നും ദൂരെയുള്ള വീട്ടിലേക്ക് വൈകുന്നേരം നടന്നു പോവുമ്പോൾ ഞാൻ എന്റെസ്‌കൂൾ വിട്ട് വീട്ടിൽ വന്നുകാണും. മുകുന്ദേട്ടൻ നടന്നു വരുന്നത് ദൂരെനിന്നും അറിയാം... അധികവും വെള്ളഷർട്ടും കറുപ്പു കരയുള്ള മുണ്ടുമായിരിക്കും വേഷം. ആകർഷകമായ മുടി നന്നായി ചീകി ഒതുക്കി ചെറിയൊരുതാടിയും മീശയും ഒക്കെ ഫിറ്റ് ചെയ്തു അന്നത്തെ ഭാഷയിൽ “ഒരു ചുള്ളൻ" ആയുള്ള ആ നടത്തം തന്നെയാണ്മുകുന്ദേട്ടന്റെ സവിശേഷത. “മൂന്ദൻ, ഗോയിന്ദന്റെ മോനന്നെ ...ആ നെറോം ഒയരോം നടത്തും ഒക്കെ..” ആൾക്കാർ പറയും.
“മണീ... സുഖല്ലേ...” വീട്ടിലെ തിണ്ണയിൽ ഇരിക്കുന്ന എന്നോട് ഇങ്ങനെ പറയാതെ ഒരു ദിവസം പോലുംമുകുന്ദേട്ടൻ അതുവഴി പോയിട്ടുണ്ടോ എന്ന് സംശയമാണ്. “അതെ മൂന്ദേട്ടാ...” ചിലപ്പോൾ അമ്മയെ കണ്ടു ഏട്ടന്റെവിശേഷം അറിയാൻ വീട്ടിൽ കേറും. ചായയും കുടിച്ചേ പിന്നെ മുകുന്ദേട്ടൻ പോകൂ. അങ്ങനെ നിരവധി ചെറിയകണ്ടുമുട്ടലുകൾ ഞങ്ങളെ കൂടുതൽ അടുപ്പിച്ചു.
ബി എസ് സി ക്ക് പഠിക്കുമ്പോൾ അതേ ട്യൂട്ടോറിയൽ കോളേജിൽ തന്നെ താഴ്ന്ന ക്ലാസ്സുകളിലെ ട്യൂഷൻഎടുക്കലും മുകുന്ദേട്ടൻ തുടങ്ങി. അമ്മയുടെ വിധവ പെൻഷനും അച്ഛൻ ജോലി ചെയ്തിരുന്ന കമ്പനികൊടുത്തിരുന്ന തുച്ഛമായ തുകയും അമ്മയും രണ്ട് അനുജത്തിമാരും അടങ്ങുന്ന കുടുംബത്തെ നയിക്കാൻതികയാതെ വന്നു. തൊടിയിലെ പച്ചക്കറിയും ധാന്യകൃഷിയും കുരുമുളകും എല്ലാം കൂടി വളരെ തുച്ഛമായവരുമാനമേ മുകുന്ദേട്ടന് ഉണ്ടാക്കാൻ പറ്റിയുള്ളൂ.
അങ്ങനെയാണ് ട്യൂഷൻ തുടങ്ങാം എന്ന ആശയം കോളേജിന്റെ ഓണർ രമേശേട്ടൻ ഉപദേശിക്കുന്നത്. കണക്ക്എന്നും മുകുന്ദേട്ടനെ ആകർഷിച്ചത് കൊണ്ട് അത് മറ്റു കുട്ടികളിലേക്ക് പകർന്നു കൊടുക്കാനും വളരെ താല്പര്യംജനിപ്പിച്ചു. അങ്ങനെ മൂന്ദേട്ടൻ എല്ലാർക്കും മൂന്ദൻ മാഷാവാൻ തുടങ്ങി. അങ്ങനെയാണ് ഞാനും ട്യൂഷന്മുകുന്ദേട്ടന്റെ ശിഷ്യൻ ആവുന്നത്.
മുകുന്ദേട്ടന്റെ വളരെ ലളിതമായ ചില വിദ്യകൾ കണക്കിനെ പല കുട്ടികൾക്കും സരളമാക്കി. അതുകൊണ്ടു തന്നെട്യൂട്ടോറിയൽ കോളേജ് ഓരോ ആറു മാസം കൂടുന്തോറും ഓരോ ബ്ലോക്ക് ആയി കൂടിക്കൊണ്ടിരുന്നു. മുകുന്ദൻമാഷിന്റെ കോളേജ് എന്നായി പിന്നെ എല്ലാരും പറഞ്ഞിരുന്നത്. രമേശേട്ടനും സന്തോഷമായി... അദ്ദേഹം പഴയവീട് പൊളിച്ചു പുതിയ ടെറസ് വീട് വെച്ചു. മുകുന്ദേട്ടനും ലാഭത്തിന്റെ വിഹിതം നൽകാൻ രമേശേട്ടൻ ഒരു മടിയുംകാണിച്ചില്ല.
മുകുന്ദേട്ടന്റെ പ്രീ ഡിഗ്രി, ഡിഗ്രി, എം എസ് സി ... ഏഴു വർഷക്കാലത്തെ പഠനവും പഠിപ്പിക്കലും ജീവിതത്തിലെഏറ്റവും ഫലവത്തായ വർഷങ്ങൾ എന്നാണു അദ്ദേഹം വർണിക്കുക. അധികം ബുദ്ധിമുട്ടില്ലാതെഅനിയത്തിമാരെ കല്യാണം കഴിച്ചയച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്ററ്വും സന്തോഷകരമായ കാര്യം എന്നുംമുകുന്ദേട്ടൻ പറഞ്ഞു.
എന്റെ പത്താം ക്‌ളാസ്സിലെ നല്ല മാർക്കിനും പിന്നീട് എൻട്രൻസ് പരീക്ഷക്കും കണക്കിലെ വിജയത്തിലും മുകുന്ദേട്ടന്റെ ശ്രമങ്ങൾ വളരെ വലുതാണ്. അതുകൊണ്ടു തന്നെ ബി ടെക് പഠിക്കാൻ നഗരത്തിലേക്ക് പോയപ്പോൾഎനിക്ക് മുകുന്ദേട്ടന്റെ സംസാരങ്ങളും ആ സാമീപ്യം തന്നെയും നഷ്ടമായതായി അറിഞ്ഞു തുടങ്ങി. എന്നാലുംവാരാന്ത്യത്തിൽ വീട്ടിൽ വന്നാൽ മുകുന്ദേട്ടനെ കോളേജിൽ പോയി കാണുക എന്ന പതിവ് ഞാൻ തെറ്റിച്ചില്ല.
ശനിയാഴ്ച വൈകുന്നേരങ്ങളിലെ ആ നടത്തവും ഓരോരോ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചയും അങ്ങനെതുടങ്ങിയതാണ്. എഞ്ചിനീയറിംഗ് കോളേജിലെ വിഷയങ്ങൾ എനിക്ക് അനവധി പറയാൻ ഉണ്ടായിരുന്നു. നേരമ്പോക്കുകളും റാഗിങ്ങും രാഷ്ട്രീയവും തമാശകളും എല്ലാം ഞാൻ വിളമ്പി. അതെല്ലാം ഒരു സഹപാഠിയെപോലെ കേട്ട് മുകുന്ദേട്ടൻ എന്നെ ആവേശം കൊള്ളിച്ചു കൊണ്ടേ ഇരുന്നു.
ചിലപ്പോൾ വീട്ടിൽ കയറുമ്പോൾ എന്റെ അമ്മ ചോദിക്കും.. “മൂന്ദാ... ഇനി നെനക്ക് കല്യാണൊക്കെ...”? “ങ്ങാ... ഒരു ബാങ്ക് ജോലി ശെര്യാവട്ടെ... ന്നിട്ടാവാം” എന്ന് മുകുന്ദേട്ടൻ. ഇത്രയ്ക്കും സുന്ദരനും സുശീലനും ആയമുകുന്ദേട്ടന് ഇപ്പോഴും ഒരു പ്രണയം ഇല്ല എന്നുള്ളത് എന്നെ തെല്ല് അത്ഭുതപ്പെടുത്തി.
ട്യൂട്ടോറിയൽ കോളേജ് എന്നും ശാശ്വതം ആവില്ല എന്ന് മുകുന്ദേട്ടൻ പറയാറുണ്ട്. സർക്കാരിന്റെ എന്തെങ്കിലുംനിയമമാറ്റം മതി ഇതൊക്കെ നിൽക്കാൻ. ഏറ്റവും സേഫ് ആയ ജോലി ബാങ്ക് തന്നേ... മുകുന്ദേട്ടന് കണക്ക്ഇഷ്ടമാണെങ്കിലും അതിലെ സിദ്ധാന്തങ്ങളെ അല്ല പ്രണയിച്ചത്... അക്കങ്ങളെ ആണ്. പക്ഷെ എന്തുകൊണ്ടോബാങ്കിലെ ജോലി മുകുന്ദേട്ടന് ബാലികേറാമലയായി തന്നെ തുടർന്നു.
വയസ്സ് മുപ്പത്തഞ്ചായപ്പോൾ മുകുന്ദേട്ടന്റെ അമ്മ കട്ടായം പറഞ്ഞു... “അച്ഛൻ പോയേനു ശേഷം നീയാർന്നു എനിക്കെല്ലാം... എല്ലാ കടമകളിലും കടങ്ങളിലും നീയെന്റെ കൂടെ നിന്നു... നിന്റെ ശ്രമങ്ങൾ നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോയി... അനിയത്തിമാരെ കല്യാണം കഴിപ്പിച്ചയച്ചു... വീട് പുതുക്കി പണിതു... എന്റെ പേരിൽ ബാങ്ക് ഡെപ്പോസിറ്റ് തുടങ്ങി... പക്ഷെ എന്റെ കാലം കഴിയാറായി... ഇനി നിന്നെ എനിക്ക് ഒറ്റത്തടിയായി കാണാൻ സാധിക്കില്ല...”
ആ അമ്മ അതുവരെ അങ്ങനെ ഒന്നും മുകുന്ദേട്ടനോട് പറഞ്ഞിട്ടില്ല... അന്നത്തെ അമ്മയുടെ വികാരവിസ്ഫോടനംമുകുന്ദേട്ടനിലും ചില ഓളങ്ങൾ സൃഷ്ടിച്ചു. “എന്നാൽ അമ്മ നോക്കിക്കൊള്ളു...”
അമ്മക്കിനി സന്തോഷിക്കാൻ വേറെ എന്ത് വേണം...!
എഞ്ചിനീയറിംഗ് പഠനം എനിക്കും ഇത്തിരി തിരക്കുകൾ ഉണ്ടാക്കി. എല്ലാ വാരാന്ത്യത്തിലും വരുന്ന ശീലംപലപ്പോഴും നിന്നു. അങ്ങനെ മുകുന്ദേട്ടനെ കാണുന്നതും വിരളമാവാൻ തുടങ്ങി.
അങ്ങനെ ഇരിക്കുമ്പോൾ ഒരു ഉത്സവകാലത്തു ഞാൻ നാട്ടിൽ വന്നു. പതിവ് പോലെ കോളേജിൽ നിന്നും ഞങ്ങൾവീട്ടിലേക്കു നടന്നു. ലോഡ് ഷെഡ്‌ഡിങ് ഉണ്ടായിരുന്നതിനാൽ വഴിവിളക്കുകളും ഇല്ലായിരുന്നു. നല്ല ഇരുട്ട്. പരസ്പരം മുഖം കാണുന്നില്ലായിരുന്നെങ്കിലും ഞങ്ങൾ സംസാരിച്ചു കൊണ്ടേ നടന്നു.
എന്റെ കണക്കു ക്ലാസ്സിലെ ലാപ്ലേസ് ട്രാൻസ്‌ഫോം സിദ്ധാന്തങ്ങളും ഫ്‌ളൂയിഡ് മെക്കാനിക്സിൽ കണക്കിലെഫോർമുലകളുടെ ഉപയോഗവും എല്ലാം വർത്തമാനത്തിൽ വന്നു. അതിനിടക്ക് മുകുന്ദേട്ടൻ തന്റെ ജീവിതസഖിആവാൻ പോവൂന്ന ആളെയും സൂചിപ്പിച്ചു... “നന്ദിനി... ബാങ്കിലാണ്... ഇപ്പോൾ കാഷ്യർ... അങ്ങനെ എനിക്ക്ബാങ്കിലെ ജോലി കിട്ടീല്യെങ്കിലും ഇത് നന്നായില്ലേ ...”
എനിക്കും വല്ലാത്ത സന്തോഷം തോന്നി... ഇത്രയും ജീവിത പരീക്ഷണങ്ങളും പ്രയത്നങ്ങൾക്കും ഇടയിലൂടെഉയർന്നു വന്ന മുകുന്ദേട്ടനെ നല്ലൊരു ഭാവിജീവിതം കാത്തിരിക്കുന്നു എന്ന പ്രത്യാശ എന്നെ പുളകം കൊള്ളിച്ചു. എന്റെ വീട്ടിനു മുന്നിൽ എത്തിയപ്പോഴേക്കും കറന്റ് വന്നു. “മൂന്ദാ... കേറണില്ല്യേ...” എന്റെ അമ്മ ചോദിച്ചു. “ഇല്ല്യാന്നും.. ഒരു പനിക്കോൾ... വീട്ടിൽ പോയി ആവി പിടിക്കണം... പിന്നെ വരാം...” ബൈ പറഞ്ഞു വിളക്കിന്റെഅരണ്ട വെളിച്ചത്തിൽ നിന്നും രാത്രിയുടെ കനത്ത ഇരുട്ടിലേക്ക് മുകുന്ദേട്ടന്റെ വെള്ളരൂപം ലയിച്ചില്ലാതായി.
പിന്നെയും കുറെ ആഴ്ചകൾ കഴിഞ്ഞാണ് മുകുന്ദേട്ടനെ കാണുന്നത്. നന്ദിനി ചേച്ചിയുമായി സംസാരിക്കുന്നതും വിവാഹപൂർവപ്രണയവും ആയിരുന്നു സംസാരം അധികവും... എനിക്കും കൗതുകം തോന്നി... മുകുന്ദേട്ടൻആദ്യമായാണ് സ്വന്തം ഇഷ്ടങ്ങളെ പറ്റി പറയുന്നത്..
അന്നും ലോഡ് ഷെഡ്‌ഡിങ് ആയിരുന്നത് കൊണ്ട് മുഖങ്ങൾ പരസ്പരം കാണുന്നില്ല. മുകുന്ദേട്ടന് ഇടക്കൊരു ചുമ എന്റെ ശ്രദ്ധയിൽ പെട്ടു. “അയ്യോ ഒന്നും പറയേണ്ട ... ഞാൻ കുറെ കഷ്ടപ്പെട്ടു ... രണ്ടു മൂന്നാഴ്ചയായി... വിട്ടുവിട്ടുള്ള ചുമയും പനിയും ... ഇന്നലെ രക്തം പരിശോധിച്ചു .. ശ്വേതരക്താണുക്കൾ പത്തിരട്ടി കൂടുതൽ ആണെന്നാണ് ഡോക്ടർ പറഞ്ഞത്.
എന്റെ തലച്ചോറിൽ ഒരു മിന്നൽ പിണർ പോലെ എന്തോ എനിക്ക് തോന്നി... മുകുന്ദേട്ടന്റെ സ്വതസിദ്ധമായ തമാശരൂപേണ ആണ് അത് പറഞ്ഞതെങ്കിലും, ആ ശബ്ദം ഒന്നിടറിയ പോലെ എനിക്ക് തോന്നി. എന്തോ അതിനുശേഷം ഞങ്ങൾ തമ്മിൽ എന്റെ വീടെത്തുന്നവരെയും ഒന്നും സംസാരിച്ചില്ല. വീടെത്തിയിട്ടും കറന്റ് വന്നിട്ടില്ല... ഇനിയും പത്തുമിനിട്ടുണ്ട്.
“ഞാൻ നിൽക്കുന്നില്ല... മരുന്ന് കഴിക്കണം... അല്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല...ഇനി ഇങ്ങനേ ഇരിക്കുമ്പോൾ കാണാം, ല്ലെ!… ഇപ്പോൾ നീ മൂന്നാം വർഷല്ലേ ... നന്നായി പോണുണ് അറിയാം ... ന്നാലും ഏട്ടനെപ്പോലെ തന്നെ, നല്ല നിലയിൽ എത്തണം ... എത്തുംന്നറിയാം ... ന്നാലും... ബൈ, മണീ…”
അരണ്ട വെളിച്ചം ഇല്ലായിരുന്നത് കൊണ്ട് മുകുന്ദേട്ടന്റെ വെള്ള രൂപം അന്നെനിക്ക് തുടക്കത്തിലേ ഇരുട്ടിനോട് നഷ്ടമായി.
•••••••
“മണീ.. നിനക്ക് ഫോണുണ്ട്... നിന്റെ അച്ഛനാത്രേ” അച്ഛൻ അങ്ങനെ ഹോസ്റ്റലിലേക്ക് ഫോൺ ചെയ്യാറില്ല... എന്തെങ്കിലുംഉണ്ടെങ്കിൽ പോസ്റ്റ് കാർഡിൽ എഴുതി അയക്കും. രണ്ടു ദിവസം കൊണ്ട് കിട്ടുമല്ലോ.
“അതേയ്.. നമ്മുടെ മുകുന്ദൻ മെഡിക്കൽ കോളേജിൽ അഡ്മിറ്റായി.. ഞാനും അമ്മയും ഇന്ന് പോയി കണ്ടു... കാൻസറിന്റെ അവസാന സ്റ്റേജ് ആണ്... അവന് വലിയ സ്വബോധം ഒന്നുമില്ല... നിന്റെ പേര് രണ്ടു തവണപറഞ്ഞുന്ന് അവന്റെ അമ്മ പറഞ്ഞു... നിനക്ക് വേണമെങ്കിൽ പോയി കാണാം... പിന്നെ പറ്റിയില്ലെങ്കിലോ.... ഞാൻ എസ് റ്റി ഡി ബൂത്തിന്നാ വിളിക്കണേ... അടുത്തയാഴ്ച്ച നീ വരൂലോ”? അച്ഛൻ പറഞ്ഞു നിർത്തി എന്നാണെന്റെ ഓർമ്മ.
എന്റെ ചുറ്റുമുള്ള ലോകം നിലച്ച പോലെ... കൂരിരുട്ട്... ശബ്ദങ്ങൾ എല്ലാം നിന്നുപോയി... വർണങ്ങൾ മുഴുവൻ മാഞ്ഞുപോയി. വീഴാതിരിക്കാൻ ഞാൻ ജനാലയിൽ പിടിച്ചു. പുറത്തു വേപ്പുമരങ്ങളുടെ ഇലകൾ ചെറിയ കാറ്റിൽ ആടുന്നുണ്ടോ... ഇല്ല... ലോകം നിശ്ചലമാണ്...
രണ്ടാഴ്ച കഴിഞ്ഞാണ് ഞാൻ വീട്ടിൽ പോയത്... “നീയെന്തേ വന്നില്ലാ”? അമ്മ ചോദിച്ചെങ്കിലും എന്റെ ഉത്തരം അവർക്കറിയാമല്ലോ... ഞാൻ ഒന്നും മിണ്ടിയില്ല... “അവന്റെ അമ്മക്കായിരുന്നു നിന്നെ കാണാൻ ആഗ്രഹം... അവരെ കൊല്ലങ്കോട്ടുള്ള മോൾ കൊണ്ടോയി... അല്ലെങ്കിലും മൂന്ദൻ ഇല്ലാത്ത വീട്ടിൽ അവരെങ്ങനെ....” അമ്മയുടെ ഇടറിയ വാക്കുകൾ ...
അന്നും സന്ധ്യക്ക് വിളക്ക് കൊളുത്തിക്കഴിഞ്ഞ സമയത്ത് വഴിയിലൂടെ നടന്നു പോവുന്ന ആൾക്കാരിൽ പ്രിയപ്പെട്ട മുകുന്ദേട്ടന്റെ സുന്ദരമുഖം ഉണ്ടെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിച്ചു... ആത്മാർത്ഥമായ പ്രാർത്ഥന... ചിലപ്പോൾ അത്ഭുതങ്ങളും സംഭവിക്കാമല്ലോ...
“ബൈ മണീ”… മൂന്ദേട്ടന്റെ ശബ്ദം വീണ്ടും കാതിൽ വന്നലച്ചു... മിഴിനീർ തുള്ളികൾ ചാലുകളായി ഒഴുകി...
സസ്നേഹം മനു എം പി
മസ്കറ്റ്
26 ഏപ്രിൽ 2020 : 11:58 pm
Comments
Post a Comment