കഥ | നേരാവുക... നേരെയാവുക...


ആമുഖ ചിത്രത്തിന് കടപ്പാട് -- ബി രവിലാൽ 

നേരാവുക... നേരെയാവുക...
പാർട്ട് - 1  

മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതെന്താണ്... 

എന്റെ ചോദ്യം കേട്ട് കൗൺസലിംഗ് സൈക്കോളജിസ്റ്റ് ജോയ് തരകൻ ചെറുതായൊന്ന് ചിരിച്ചു. 

ചോദ്യം നല്ലതാണ്... മനുവിന്റെ അഭിപ്രായത്തിൽ എന്താണ്...? ജോയ് ചോദ്യം തിരിച്ചിട്ടു. 

മനുഷ്യനായിരിക്കുക എന്നത് തന്നെ” എന്റെ ഉത്തരം ഇത്തിരി ഓവർ ആയിപ്പോയില്ലേ...! 

 ... ഹാ... ഒരളവുവരെ തന്റെ ആൻസർ ശെരിയാണ്. ഇനി മനുഷ്യൻ തന്നെ ആയിരിക്കാനുള്ള സവിശേഷതപറയു... അപ്പോൾ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം ആവും...” 

ജോയ് എപ്പോഴും ഇങ്ങനെയാണ്... തന്നെ കാണാൻ വരുന്ന സന്ദർശകരോടും രോഗികളോടും എന്നെ പോലെയുള്ള കൂട്ടുകാരോടും ഒരേ തരത്തിൽ ആണ് പെരുമാറുക.  

“കാരണം,എല്ലായ്‌പോഴും,ഞാൻ,ഞാനായിത്തന്നെ ഇരിക്കാനാണ് എനിക്കിഷ്ടം. സാഹചര്യങ്ങൾ മാറുമ്പോഴോ, സൗഹൃദങ്ങൾ നിറം മാറുമ്പോഴോ ഒന്നും വേറൊരു ഭാവം പുറത്തെടുക്കാത്തതാണ് അഭികാമ്യംജോയ് അവന്റെ നയം വ്യക്തമാക്കി. 

എന്റെ ജീവിതത്തിലെ ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ ആണ് ഞാൻ ജോയിയെ കോളേജിൽ നിന്നും വിട്ടതിനു ശേഷം കാണുന്നത്.

തനിക്ക്കുഴപ്പം ഒന്നുമില്ലെടോ.... 
തന്നെ എന്തെങ്കിലും ചികിൽസിച്ചാൽ എനിക്ക് വട്ടാണെന്ന് ആൾക്കാർ പറഞ്ഞുണ്ടാക്കും...” ജോയിയുടെ നർമ്മബോധം തന്നെയാണ് ഏറ്റവും സവിശേഷമായത്. 

തനിക്ക് ഒരു മെഡിറ്റേഷൻ ടെക്നിക് പറഞ്ഞു തന്നാൽ എന്റെ ജോലി തീർന്നു... ബാക്കി സമയത്ത് നമുക്ക് വേറെ പലതും സംസാരിച്ചിരിക്കാം... എന്താ? 

ജോയിയുടെ മൈൻഡ് റീഡിങ് അപാരമാണ്. നമ്മുടെ വെറും ഒരു “ഹലോ” മതി... നമ്മുടെ സകല രഹസ്യങ്ങളും വികാരവിചാരങ്ങളും  വാക്കിലൂടെ ജോയ് സ്കാൻ ചെയ്തെടുക്കും. 

തുടക്കത്തിലുള്ള സംഭാഷണത്തിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചാൽ; 

എന്താണ് മനുഷ്യജീവിതത്തിൽ ഏറ്റവും പ്രയാസമേറിയത് എന്നാണ്. 

അവസാനം ജോയ് തന്നെ ഉത്തരം മൊഴിഞ്ഞു... ബി ഹോണസ്റ്റ് ആൻഡ്… ബീയിങ് ഹോണസ്റ്റ്

ഞങ്ങളുടെ ഇടയിൽ ചെറിയൊരു മൗനം വന്നുവോ എന്ന് സംശയം...

ജോയ് ഒരു കള്ളച്ചിരിയോടെ...എന്തേ ... തരിച്ചു പോയോ"? പതിവു പോലെ ഒരു മറുചോദ്യം എറിഞ്ഞു! 

അയ്യോ... അതല്ല... യാഥാർഥ്യം കണ്മുന്നിൽ വന്നു നിൽക്കുമ്പോൾ ഉണ്ടാകുന്ന ഒരു കൗതുകം ആണെന്ന്വെച്ചോളൂ"... എന്റെ ദാർശനികസ്പർശം ഉള്ള ഉത്തരം! 

ഞാൻ എന്തെങ്കിലും ജോലി ചെയ്യണമല്ലോ... അപ്പോൾ നമുക്ക് അടുത്ത അഞ്ച്ദിവസം നേരിനെ കുറിച്ച് നമ്മുടെ പഞ്ചഭൂതങ്ങൾക്ക് പണി കൊടുക്കാം?...” ജോയിയുടെ ജോയ്ഫുൾ ചോദ്യത്തിന്ഞാൻ സമ്മതത്തിൽ തലയാട്ടി. 

ഇന്ന് നമുക്ക്, അടുത്ത അഞ്ച് ദിവസം സംസാരിക്കേണ്ട അഞ്ച് അധ്യായങ്ങൾ മാത്രം ആലോചിച്ചു കണ്ടുപിടിച്ചെഴുതാം... എന്താ പോരെ? 

അതുമതി" ജോയ്  അന്തരീക്ഷത്തെ ഏതു ലെവലിലേക്കാണ് എടുത്തുയർത്തുന്നത് എന്നുള്ള ഗാഢമായചിന്തയിലായിരുന്നു ഞാൻ!

കൂടുതൽ ചിന്തിക്കേണ്ട... ജോയ് അതും വായിച്ചെടുക്കും..” എന്റെ ആത്മഗതം!

അന്ന് തൃശൂരിലെ വടക്കേ സ്റ്റാൻഡിൽ നിന്നും വടക്കോട്ടുള്ള ബസിൽ വടക്കാഞ്ചേരി എത്തുന്നവരെ എൻ്റെ മനസ്സിൽ ജോയിയുടെ രൂപവും ഭാവവും മാത്രം ആയിരുന്നു... അവൻ്റെ അമ്മയുടെ കാബേജ് തോരന്റെ സ്വാദും. ജോയിക്ക് ജീസസിന്റെ മുഖഭാവമാണ്... കണ്ണുകളിൽ അതീവ ശാന്തത... ചെറിയൊരു മീശയും താടിയും... എപ്പോഴും ചുണ്ടുകളിൽ ഒരു ചെറുപുഞ്ചിരി ഉണ്ടോ എന്ന സംശയം ആരിലും ഉണ്ടാവും. അലസമായിക്കിടക്കുന്ന തലമുടിയും...

ഡേ 1 - സത്യവാൻ 

ലഞ്ചിന്‌ തൊട്ടുമുൻപുള്ള പതിനൊന്ന് --ടു ഒന്ന് സ്ലോട്ട് ആണ് എനിക്ക് ജോയ് അനുവദിച്ചു 
തന്നത്. ജോയിയുടെ അമ്മതയാറാക്കിയ ലഞ്ചും കഴിച്ചേ ജോയി എന്നെ വടക്കേ സ്റ്റാൻഡിലേക്ക് വിടൂ..

നേര്- അതാണല്ലോ നമ്മുടെ വിഷയം... നമ്മുടെ സമൂഹത്തെ നമുക്ക് നേരെ ബ്രോഡായിട്ട് മൂന്നാക്കി തിരിക്കാം..
1. നേരു മാത്രം പറയുന്നവർ,
2. നേരും നുണയും പറയുന്നവർ, പിന്നെ 
3. നുണ മാത്രം പറയുന്നവർ അഥവാ ചെയ്യുന്നവർ! 

ജോയ് ഇതൊക്കെ സംസാരിക്കുന്നതിനിടക്ക് അടുത്തുള്ള ചെറിയ പേപ്പർ ബോർഡിൽ കള്ളികൾവരച്ചു മൂന്നിനേയും ഓരോ കള്ളികൾക്കകത്താക്കി. 

നമുക്കിന്നു നേര് പറയുന്നവരെ നോക്കാം... നേര് മാത്രം പറയുക... മനുഷ്യ ജന്മത്തിൽ ഏറ്റവും പ്രയാസമേറിയതും വളരെ അപൂർവമായും സംഭവിക്കുന്ന ഒരു പ്രതിഭാസം ആണിത്. നേര് എന്നത്വളരെചെറിയഒരു വാക്കാണെങ്കിലും അതിന്റെ അർത്ഥതലം സാധാരണക്കാർക്കൊന്നുംഎത്താൻ പറ്റാത്ത ഉയരത്തിൽ ആണ്. 

നേരുള്ളവൻ, നേരെ വാ നേരെ പോ എന്ന സ്വഭാവമുള്ളവൻ,നേരെനടത്തുന്നവൻ,സത്യത്തിന്റെനേരെയുള്ളപാതയിൽ നടക്കുന്നവൻ എന്നൊക്കെ ആലങ്കാരികമായി ഒരു സത്യവാനെ പരിചയപ്പെടുത്താം.ഇവരിൽകള്ളത്തരം, വഞ്ചന, നുണപറച്ചിൽ തുടങ്ങിയ നെഗറ്റീവ് സ്വഭാവങ്ങൾ ഉണ്ടാവില്ല... ഒരു തരിമ്പിനു പോലും. 

അമേരിക്കൻ ഐക്യനാടുകളുടെ മൂന്നാമത്തെ പ്രസിഡന്റും തത്വചിന്തകനും ആയിരുന്ന തോമസ്ജെഫേഴ്സന്റെനേതൃത്വത്തിൽ എഴുതി ഉണ്ടാക്കിയ സ്വാതന്ത്ര്യത്തിന്റെ വിളംബരത്തിൽ അടങ്ങിയ ഒരു ഭാഗം ഉണ്ട്.. 

||  സത്യങ്ങൾ സ്വയം തെളിയിക്കപ്പെടേണ്ടതാണെന്നും, എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരാണെന്നും, അവരുടെ സ്രഷ്ടാവ് അവർക്ക് നേടാനാകാത്ത ചില അവകാശങ്ങൾനൽകിയിട്ടുണ്ടെന്നും, അവയിൽ ജീവിതവും സ്വാതന്ത്ര്യവും സന്തോഷത്തിന്റെ പിന്തുടരലും ഉണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നു || 

ആത്യന്തികമായി  വിളംബരം മനുഷ്യവംശത്തിലെ പോരായ്മകളെയും ഉച്ചനീചത്വങ്ങളെയും അനീതികളെയുംഅക്രമങ്ങളെയും ഇല്ലാതാക്കാൻ വേണ്ടി മനുഷ്യന് വേണ്ടി തന്നെ മനുഷ്യനാൽ എഴുതപ്പെട്ട വാചകങ്ങൾ ആണ്. 
  
സാവിത്രി അർപ്പണബോധമുള്ളതുകൊണ്ട് മാത്രമാണ് യമൻ സത്യവാനെ ജീവിതത്തിലേക്ക് പുനസ്ഥാപിച്ചത്! മരിച്ചവരുടെ മേഖലകളിലേക്ക് പോലും ഭർത്താവിനെ അനുഗമിക്കാൻ അവൾ തയ്യാറായിരുന്നു.മറ്റേതിനേക്കാളുംഭാര്യയുടെ  ഒരൊറ്റ പുണ്യമാണ് മരണദൈവത്തെ അവളുടെ ആവശ്യം അംഗീകരിക്കാൻ പ്രേരിപ്പിച്ചത്. ഇത്രയും ശക്തമാണ് നേരിന്റെ ശക്തി.” 

അപ്പോൾ നൂറു ശതമാനവും ജീവിതം നേരിൽ അർപ്പിച്ചവർക്ക് സ്വന്തം മരണം പോലും മാറ്റിവെക്കാം... അതായത്... അവരൊക്കെ സിദ്ധരാണെന്നാണോ ജോയ് പറഞ്ഞു വരുന്നത്...” എന്റെ ജിജ്ഞാസ വർധിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ! 

ഒരർത്ഥത്തിൽ സിദ്ധർ തന്നെ...ദൈവികം അല്ലെന്ന് മാത്രമേ ഉള്ളൂ...നൂറിൽ അഞ്ചുപേരെ അങ്ങനെകണ്ടെടുക്കാം...” 

അങ്ങനെ ഒരു തീരുമാനത്തിൽ ഒന്നാം ദിവസം ഞങ്ങൾ ചുരുട്ടിക്കെട്ടി. അരമണിക്കൂറിന്റെ മെഡിറ്റേഷന് ശേഷം ലഞ്ച് കഴിച്ചു വീണ്ടും വടക്കേ സ്റ്റാൻഡിലേക്ക്... 

ഡേ 2 - സത്യസന്ധൻ 

നേരും നുണയും പറയുന്നവരിൽ മൂന്ന് ക്ളാസ് ഉണ്ട്... 

അതിലെ ആദ്യത്തെ ആൾക്കാരാണ് സത്യസന്ധർ. അവർസിദ്ധരല്ല... സാധാരണ മനുഷ്യരാണ്. പക്ഷെ സത്യം വിട്ട് വേറൊന്നും ചെയ്യാൻ അവരുടെ മനസ്സ്‌ അവരെസമ്മതിക്കില്ല. അതുകൊണ്ട് തന്നെ അവർ “നേര്‌ മാത്രം പറയുന്നവരുടെ” കൂട്ടത്തിൽ പെടുത്താം... 

പ്രതിജ്ഞ പാലിക്കുന്നവ‍ അഥവാ സത്യം പാലിക്കുന്നതില്‍ നിഷ്ഠയുള്ളവ‍ എന്നൊക്കെയാണ് സത്യസന്ധന്റെഅർത്ഥം. ശ്രീരാമൻ, ഭരതൻ, യുധിഷ്ഠിരൻ, മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിങ്ജൂനിയർ, മദർ തെരേസ,  പി ജെ അബ്ദുൾകലാം... അങ്ങനെ അനവധി വ്യക്തിത്വങ്ങളെ നമുക്ക് ഈഗണത്തിൽ കാണാം. 

എന്താണ് ഇവരും സിദ്ധരും തമ്മിലുള്ള പ്രധാന വ്യത്യാസം എന്റെ സംശയം തീരുന്നില്ല! 

ചിലർ ഇതിനോട് യോജിക്കില്ലായിരിക്കാം, എന്നാലും ഞാൻ പറയട്ടെ ജോയ് തന്റെ വിചാരങ്ങളുടെ രണ്ടാം കെട്ടഴിച്ചു

ഇവർ സത്യത്തെ ആലിംഗനം ചെയ്തു ജീവിക്കുന്നവർ ആണെങ്കിലും പലപ്പോഴും ചില സത്യങ്ങൾ.ഇവർ അറിയാതെയോ അറിഞ്ഞോ മൂടുപടം അണിയുന്നു... അല്ലെങ്കിൽ മൂടപ്പെടുന്നു! ബാലിവധംസീതാപരീക്ഷണം, അശ്വത്ഥാമാവിന്റെ വധം, അങ്ങനെ പുരാണങ്ങളിൽ പോലും  അവസ്ഥയുടെ കണികകൾ അങ്ങിങ്ങായി കാണാം! 

നമ്മുടെ ദൈനംദിന ജീവിതത്തിലും പ്രശ്നങ്ങളിലും ശാശ്വതസത്യങ്ങൾ പ്രയോഗിക്കാൻ ഞാൻഎന്റെസ്വന്തംരീതിയിൽ ശ്രമിച്ചു ... ഞാൻ രൂപപ്പെടുത്തിയ അഭിപ്രായങ്ങളും ഞാൻ എത്തിച്ചേർന്ന നിഗമനങ്ങളും അന്തിമമല്ല. ഞാൻ നാളെ അവ മാറ്റിയേക്കാം. ലോകത്തെ പഠിപ്പിക്കാൻ എനിക്ക്പുതുതായിഒന്നുമില്ല.സത്യവുംഅഹിംസയുംകുന്നുകൾ പോലെ പഴക്കമുള്ളതാണ്. മഹാത്മാ ഗാന്ധിയുടെയും “സത്യാന്വേഷണ പരീക്ഷണങ്ങൾ" ആയിരുന്നല്ലോ! 

വംശീയതയുടെയും യുദ്ധത്തിന്റെയും നക്ഷത്രരഹിതമായ അർദ്ധരാത്രിയുമായി മനുഷ്യരാശിവളരെദാരുണമായിബന്ധപ്പെട്ടിരിക്കുന്നു എന്ന കാഴ്ചപ്പാട് അംഗീകരിക്കാൻ ഞാൻ വിസമ്മതിക്കുന്നു...നിരായുധമായസത്യത്തിനുംനിരുപാധിക സ്നേഹത്തിനും അന്തിമവാക്കുണ്ടെന്ന് ഞാൻവിശ്വസിക്കുന്നു.മാർട്ടിൻലൂഥർകിങ്ജൂനിയർമനുഷ്യവംശത്തിന്റെ ഒന്നാകെയുള്ള വിമോചനമാണ് സ്വപ്നം കണ്ടത്; കാപട്യത്തിൽ നിന്നും വിവേചനങ്ങളിൽനിന്നും! 

ഹൃദയത്തിൽ നീതി ഉള്ളിടത്ത് വീട്ടിൽ യോജിപ്പുണ്ട്; വീട്ടിൽ ഐക്യം ഉണ്ടാകുമ്പോൾ ജനതയിൽ ക്രമമുണ്ട്. രാജ്യത്ത് ക്രമം ഉള്ളപ്പോൾ ലോകത്ത് സമാധാനമുണ്ട്.” നീതിശാസ്ത്രത്തിന്റെയും ധാർമികതയുടെയും വേദ ഗ്രന്ഥമായി അറിയപ്പെടുന്ന തിരുവള്ളുവരുടെ തിരുക്കുറൾ സ്നേഹിച്ച ഇന്ത്യയുടെ മിസൈൽ മാൻ  പി ജെ അബ്ദുൾ കലാം, ലോകമേ തറവാട് എന്ന സങ്കല്പത്തെ മാനുഷികതയുടെ ഊർജ്ജമായി തന്നെ നമുക്ക് മുന്നിൽ അവതരിപ്പിച്ചു. 

“ഈ വിഭാഗം എത്ര ശതമാനം വരും..?”

“നൂറിൽ അടുത്ത പത്ത് ഇവരാകാം..”!!

എനിക്ക് ഏതാണ്ട് എല്ലാം മനസ്സിലായി എന്ന് ജോയിക്ക് മനസ്സിലായപ്പോൾ മെഡിറ്റേഷൻ, പിന്നെ മമ്മിയുടെ ലഞ്ച്... വടക്കേ സ്റ്റാൻഡ്...

ഡേ 3 - പച്ചയായ മനുഷ്യർ

"സത്യവും നുണയും ഇടകലർത്തി പറയുന്നവർ.. നീയും ഞാനും ഉൾപ്പെടുന്ന ലോകത്തിലെ ആബാലവൃദ്ധം വരുന്ന വലിയൊരു സമൂഹമാണിത്. നൂറിലെ അറുപതും ഇവർ തന്നെ... ഇവരാണ് ലോകത്തെ ചലിപ്പിക്കുന്നത്... ലോകത്തെ നിർത്താനും ഇവർ മതി. പണ്ഡിതനും പാമരനും പാണനും പാട്ടുകാരനും കള്ളനും കള്ളന് കഞ്ഞി വെച്ചവനും കോമാളിയും കോമരവും എല്ലാം ഇവർ തന്നെ.. എന്റെ ചിന്താഗതിയിൽ മറ്റുള്ള നാല്പതു ശതമാനവും തീറ്റിപ്പോറ്റുന്നത് ഈ അറുപതു ശതമാനത്തെ ആണ്... ഈ അറുപതു ശതമാനമാണ് മറ്റേ നാല്പതിനെ നിലനിർത്തുന്നതും..." ജോയി അങ്ങ് കത്തിക്കയറുകയാണ്!

"എന്താണ് ഇവരുടെ മേന്മ?" എന്റെ ചോദ്യം ആ തിരമാലകളെ തെല്ലൊന്ന് അടക്കി.

"അർദ്ധസത്യം തന്നെ..." പൊടുന്നനെ ജോയി..

"പക്ഷെ അത് മേന്മയാണോ... അതൊരു തിന്മയല്ലേ.." വീണ്ടും എന്റെ ദാര്ശനികത!

"അല്ല... സത്യം പറയണം എന്ന മനസ്സുണ്ടാവുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്. സത്യം മാത്രം പറയുന്ന ആൾക്കാരുടെ ഇടയിൽ സത്യം അറിയാതെയും അറിഞ്ഞും മൂടിവെക്കപ്പെടും എന്ന് പറഞ്ഞില്ലേ? ഇവിടെയും അത് പലപ്പോഴും സംഭവിക്കുന്നുണ്ട്. ആദ്യത്തെ കേസിൽ അവർ സത്യത്തെ മുറുകെ പിടിച്ചിരിക്കുന്നത് കൊണ്ട് അവർക്കു ഇഷ്ടം പോലെ ന്യായീകരണം കൊണ്ട് രക്ഷപ്പെടാം.. 

എന്നാൽ ഇവിടെ മൂടിവെക്കപ്പെട്ട സത്യമോ അല്ലെങ്കിൽ അസത്യം തന്നെയോ കണ്ടുപിടിക്കപ്പെട്ടാൽ, പിന്നെ നീയും ഞാനും നുണപറയുന്നവർ ആയി മുദ്ര കുത്തപ്പെടും... എത്ര ഗംഗയിൽ മുങ്ങിക്കുളിച്ചാലും, എത്ര വേഷപ്രച്ഛന്നനായി നടന്നാലും ജീവിതത്തിന്റെ ഏടുകളിൽ നിങ്ങളുടെ വിധി അസത്യങ്ങളുടെ പ്രതീകമായി മാറിയ സംഭവങ്ങളുടെ നിയമക്കുരുക്കുകൾ മാത്രമായിരിക്കും.

ഇവിടെയാണ് ഈ വിഭാഗത്തിന്റെ മനസികതലം ചർച്ച ചെയ്യപ്പെടുന്നത്. വിൽപവർ, കല്ലുപോലത്തെ മനസ്സ് എന്നൊക്കെ കേട്ടിട്ടില്ലേ... അവർക്കാണ് ഈ വിഭാഗത്തിൽ രക്ഷയുള്ളൂ.. ഒന്നുകിൽ സത്യത്തിന്റെ പാതയിലേക്ക് മാത്രം മാറുവാനുള്ള ചങ്കൂറ്റവും ഇച്ഛാശക്തിയും ഉണ്ടാക്കി എടുക്കണം.. അല്ലെങ്കിൽ അസത്യത്തെയും ഭാണ്ഡത്തിലിട്ടു ആട്ടും തുപ്പും ഏറ്റു ജീവിക്കാനുള്ള ത്രാണി ഉണ്ടാക്കി എടുക്കണം. അങ്ങനെ ആണെങ്കിൽ ഇവർക്ക് ജീവിച്ചു പോകാം..." ജോയിയുടെ വിവരണം നീണ്ടു പോവുകയാണ്.

"അല്ലെങ്കിൽ...?" എന്റെ ജിജ്ഞാസ കൂടി.

"അവർക്കു സ്വയം ഇല്ലാതാകാം".. ജോയിയുടെ ഉത്തരം പെട്ടെന്നായിരുന്നു.

"അത് ശെരിയല്ലല്ലോ...അല്ലാതെ വേറെ മാർഗമില്ലേ?"

"ഉണ്ട്.. കുമ്പസാരം.. കുറ്റബോധത്തെ കുപ്പത്തൊട്ടിയിൽ കളഞ്ഞെടുക്കുന്ന പുരാതനമായ മാർഗ്ഗം.." ഒരു മന്ദഹാസത്തോടെ ജോയി..

"നിയമവ്യവസ്ഥകളും നീതിന്യായ കോടതികളും ശിക്ഷ നടപ്പാക്കുന്ന ജയിലറകളും ഏറ്റവും അധികം സമയവും ഊർജവും ചിലവാക്കുന്ന മേഖലയാണിത്. കാരണം ഇവിടത്തെ തിരക്ക് തന്നെ... അംഗങ്ങളുടെ ബാഹുല്യം.. ലോക സാമ്പത്തികശാസ്ത്രം തന്നെ ഉണ്ടാക്കപ്പെട്ടതും ഇപ്പോളും ആ നയപരിപാടികളൊക്കെയും നിലനിന്നുപോകുന്നതും നീയും ഞാനും ഉൾപ്പെടുന്ന ഈ മധ്യവർഗ്ഗത്തെ ചുറ്റിപ്പറ്റിയാണത്രെ! ഇവിടെയുള്ള ക്ഷേത്രങ്ങളും പള്ളികളും ശ്മശാനങ്ങളും സംഘം ചേരലും യുദ്ധമുറകളും ആയോധനകലകളും എല്ലാം നമുക്കുവേണ്ടി. സത്യസന്ധതയിൽ സ്വല്പം പിന്നോക്കമാണെങ്കിലും ഈ ലോകം മുഴുവൻ നമ്മളെ കാത്തുസൂക്ഷിക്കുന്നു അഥവാ അങ്ങനെ കാണിച്ചുകൂട്ടുന്നു. ഇപ്പോൾ മനസ്സിലായോ?"

ജോയി അല്പം ഇമോഷണൽ ആയോ എന്നെനിക്കു തോന്നി.. "ജോയി വെള്ളം കുടിക്ക്..." എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്!

"അതെ..
ഉപ്പു തിന്നവൻ വെള്ളം കുടിക്കും...
മടിയൻ മല ചുമക്കും...
പയ്യെ തിന്നാൽ പനയും തിന്നാം...
മിന്നുന്നതെല്ലാം പൊന്നല്ല...

ഈ പഴഞ്ചൊല്ലുകൾ എല്ലാം ഈ മധ്യവർഗ്ഗത്തിനു വേണ്ടി എഴുതി ഉണ്ടാക്കപ്പെട്ടതാണ് മനൂ... ഇത് മനസ്സിലാക്കി സത്യവും അസത്യവും വേണ്ടപോലെ മിക്സ് ചെയ്തു ജീവിക്കുന്ന ഈ അറുപതു ശതമാനം ..." ജോയി ഇടക്ക് വെച്ച് നിർത്തി..." നമുക്ക് മെഡിറ്റേഷൻ തുടങ്ങാം..." ഡേ 3 അങ്ങനെ തീർന്നു...

ഡേ 4 - ചെകുത്താന്മാർ

"നുണ മാത്രം പറയുന്നവർ... അവസാനത്തെ കൂട്ടർ... അവർക്കു ആദ്യമോ അവസാനമോ ഒരു വിഷയമല്ല... ഇപ്പോൾ ജീവിക്കുന്ന നിമിഷം മാത്രമേ അവർക്കുള്ളൂ... കാരണം അവരുടേത് ഒരു ഞാണിന്മേൽ കളിയാണ്.. നൂൽപാലത്തിലൂടെയാണ് അവരുടെ സഞ്ചാരം.. അവർക്കറിയാം ഒന്ന് തെറ്റിയാൽ അവർ നിർജീവമായിപ്പോവും... അതിൽ മിക്കവാറും ആൾക്കാർക്ക് അതൊന്നും പ്രശ്നമേ അല്ല.. അതിനേക്കാൾ ഉപരി അവരുടെ പ്രശ്നം പോലും മറ്റുള്ള കൂട്ടരുടെ തലക്കിട്ട് ജീവിക്കുന്നവരാണ് പലരും! 

സ്വത്വം നശിച്ചവർ... നശിപ്പിച്ചവർ... നശിപ്പിക്കേണ്ടിവന്നവർ... അതാണ് ഈ നാലാമത്തെ കൂട്ടർ..."

"ശരിക്കും നിർഭാഗ്യരല്ലെ അവർ...?" എൻ്റെ സംശയം ജോയിക്കുള്ളിൽ ഒരു നീരസം നിറച്ചോ? എൻ്റെ തോന്നലായിരിക്കാം.. എന്തായാലും ജോയി അല്പസമയം മൗനി ആയി. ആലോചന ആയിരിക്കും!

"അവർക്കു ഭാഗ്യത്തിൽ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ മധ്യവർഗ്ഗത്തിൽ വന്നേനെ... താൻ പാതി ദൈവം പാതി എന്നാണല്ലോ... ഇക്കൂട്ടർക്ക് ദൈവത്തിൽ വിശ്വാസം കാണില്ല.... ഉണ്ടെങ്കിൽ തന്നെ...അത് അഭിനയം ആയിരിക്കും. ഭാഗ്യത്തിൽ വിശ്വാസവും അടുത്ത പാതി സത്യത്തിനും കൊടുത്തിരുന്നു എങ്കിൽ ഇവരും മധ്യവർഗ്ഗത്തിൽ പെട്ടേനെ! അപ്പോൾ അവർ തന്നെ ഭാഗ്യം വേണ്ടെന്നു വെച്ചവരാണ്... അങ്ങനെയുള്ളവർ എങ്ങനെ നിർഭാഗ്യരാകും?" ജോയിയുടെ വാദഗതികൾ ഖണ്ഡിക്കാൻ എനിക്ക് പ്രയാസമാണെന്ന് ഉറപ്പായി.

"ഈ കൂട്ടർക്ക് സത്യത്തിന്റെ പാതയിലേക്ക് വരാനുള്ള ചാൻസ് ഉണ്ടോ ജോയി?" എന്റെ പ്രായോഗികമായ ഒരു സംശയം!

"ഇല്ലെന്നു പറഞ്ഞുകൂടാ... കാരണം മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ഒരു ജന്തു ആയിട്ടാണെങ്കിലും വിവേകം എന്ന ഒരു സവിശേഷത ഉള്ളതുകൊണ്ട് ജന്തുക്കളിൽ അവൻ വേറിട്ട ഒരു ജന്മം ആയിത്തീർന്നു. ഈ വിവേകം, അവന് ലഭിച്ച അനുഗ്രഹം ആണ്. അതിനെ പലപ്പോഴും അവൻ ഉപയോഗിക്കാതെ ഉപേക്ഷിക്കുന്നു. വിവേകം കൊണ്ട് അസത്യത്തിന്റെ കരാളഹസ്തത്തിൽ നിന്നും മോചനം നേടാം... അങ്ങനെ സത്യത്തിന്റെ വഴിയിൽ അതിജീവനം നേടിയ അനേകം ഉദാഹരണങ്ങൾ ഉണ്ടല്ലോ.."!

ചർച്ചക്ക് ഇപ്പോളാണ് യഥാർത്ഥ ചൈതന്യം കൈവന്നത് എന്നെനിക്കു തോന്നി... കഴിഞ്ഞ നാല് ദിവസത്തെ മെഡിറ്റേഷൻ എന്റെ ചിന്താധാരകളെ നേർവഴിക്കാക്കിയത് ഞാൻ അറിയുന്നു. ഞാൻ തന്നെ അറിയാതെ ആരോ എന്റെ ഭാവനിലകൾ കഴുകി വൃത്തിയാക്കിയിരിക്കുന്നു. തെളിമയാർന്ന സലിലമാണ് എന്റെ വിചാരങ്ങളുടെ ഒഴുക്കിൽ ഇപ്പോളുള്ളത്. ജോയി അവന്റെ എല്ലാ വിധ വൈദഗ്ധ്യവും എന്റെ മേലെയും പ്രയോഗിക്കുന്നു എന്ന് ഇപ്പോൾ ഞാൻ അറിഞ്ഞു.

“ഉദാഹരണങ്ങൾ എന്ന് പറഞ്ഞാൽ”..? ഞാൻ വിട്ടില്ല!

“വാല്മീകി ഒരു കവി ആകുന്നതിനു മുൻപ് ഒരു കൊള്ളക്കാരൻ രത്നാകരൻ ആയിരുന്നു എന്നൊരു കഥയുണ്ട്.. അങ്ങിനെ അല്ല എന്നും പറയുന്നുണ്ട് കേട്ടോ.. എന്തായാലും കഥയിൽ അദ്ദേഹം ഒരു വേട്ടക്കാരനും കൊള്ളക്കാരനും ഒക്കെ ആണ്.. അങ്ങനെ ഒരു ദിവസം; കാട്ടിലൂടെ നടന്നിരുന്ന നാരദ മുനിയെ രത്നാകരൻ ആക്രമിച്ചു. തന്റെ വീണയുടെ സഹായത്താൽ ക്രൂരനായി നിന്നിരുന്ന ആക്രമിയെ മുനി ശാന്തനാക്കി.”

നിന്റെ ഈ പ്രവർത്തി നിന്റെ സ്വന്തക്കാരോ സുഹൃത്തുക്കളോ സമ്മതിക്കുന്നുണ്ടോ?” എന്ന് നോക്കി വരാൻ രത്‌നാകരനെ പറഞ്ഞയച്ചു.

കുറ്റബോധത്തോടെ തിരിച്ചു വന്ന രത്‌നാകരനെ "മ രാ" എന്ന് ഉരുവിട്ട് "രാമാ" എന്ന് വിളിക്കാൻ പഠിപ്പിക്കുകയാണ് നാരദ മുനി ചെയ്തത്. പിന്നീട് വർഷങ്ങളുടെ തപസ്സിനു ശേഷം മനുഷ്യരാശിയുടെ ആദ്യ കവി വാല്മീകി ആയി പ്രണമിച്ചു... ആ രത്നാകരൻ !

“അപ്പോൾ സത്‌സംഗം ആണോ ജോയി ഉദ്ദേശിക്കുന്നത്..? എൻ്റെ ചോദ്യത്തിന് സമ്മതമായി ജോയി തലയാട്ടി.

“ഇന്നിത്രയും പോരെ? ഇനി നാളേം കൂടെ ഉള്ളൂ.. അപ്പോൾ എന്താണ് യാത്ര പരിപാടി ഒക്കെ? എന്നാണു തിരിച്ചു പോവുന്നത്?”  

“വിഷു കഴിഞ്ഞിട്ട് പോവാംന്നു വെച്ച്... കുറെ കാലായി പടക്കം പൊട്ടിച്ചിട്ടും അമ്മയുടെ വിഷുക്കണി കണ്ടിട്ടും”… എൻ്റെ ഗൃഹാതുരത!

“അത് നന്നായി... അപ്പോൾ മമ്മി ഇന്ന് എന്താണ് ഉണ്ടാക്കിയത് എന്ന് നോക്കീട്ടു വരാം.. തനിക്കിപ്പോൾ ധ്യാനം ഒറ്റയ്ക്കു ചെയ്യാലോ? അത് കഴിഞ്ഞു കഴിക്കാൻ വരൂ.. ഞാൻ കാത്തിരിക്കാം.”

ചോറും മോരുകറിയും ജോയിയുടെ മമ്മിയുടെ കൈപ്പുണ്യം വിളിച്ചോതി. മമ്മിക്ക് വയസ്സായിരിക്കുന്നു... പണ്ടത്തെ ചുറുചുറുക്കൊന്നും നടപ്പിലും സംസാരത്തിലും ഇല്ല എന്ന് ഞാൻ മനസ്സിലാക്കി. ലഞ്ച് കഴിഞ്ഞു ഞാൻ വടക്കേ സ്റ്റാൻഡിലേക്ക് നടന്നു.

ഡേ 5 - ഉപസംഹാരം

അന്ന് ഞാൻ ജോയിക്ക് ഒരു പുസ്തകം സമ്മാനിച്ചു.. "ഡോക്ടർ ഗംഗാധരന്റെ ജീവിതം എന്ന അത്ഭുതം" എന്ന കഥാസമാഹാരം.. സത്യമായ ചില ജീവിതങ്ങളുടെ നേർ ആവിഷ്കരണം.. ജീവിതങ്ങളിലെ നേരുകളും നേരെ ആവലുകളും നേരെ ആക്കലുകളും അടങ്ങിയ കുറെ കഥകൾ.. ജോയി സന്തോഷപൂർവം അത് സ്വീകരിച്ചു.

“നാല് കാറ്റഗറി നമ്മൾ കണ്ടല്ലോ... ഇനിയും എന്തെങ്കിലും നമ്മൾക്ക് ഇതിൽ സംസാരിക്കാൻ ഉണ്ടോ?” എൻ്റെ സംശയം... അതൊരു തുടക്കം ഇടാൻ വേണ്ടി മാത്രം ആയിരുന്നു.

അതിനു നമ്മൾ ഒന്നും സംസാരിച്ചിട്ടില്ല മനൂ... നേരിനെ പറ്റി പറയാൻ അനവധിയുണ്ട്. ഒരു പക്ഷെ ഒരു മനുഷ്യജന്മം പോലും പോര... മുഴുവൻ ആയി മനസ്സിലാക്കാൻ തന്നെ. നമ്മൾ നമുക്കറിയുന്ന ചില വിചാരങ്ങൾ മാത്രമാണ് ചെയ്തത്. ഇതും ശെരി ആയിക്കൊള്ളണം എന്നില്ല”. ജോയി ഒരു ഡിസ്ക്ളൈമർ ഇട്ടു.

“വേണമെങ്കിൽ ഉണ്ടെന്നും പറയാം” ജോയിയുടെ വാക്കുകളാൽ എനിക്ക് ജിജ്ഞാസ കേറി.

“ദൈവങ്ങളാണോ...?” എൻ്റെ ആവേശം ജോയിക്ക് മനസ്സിലായി.

“ദൈവദൂതർ എന്ന് വിളിക്കാം... ശ്രീ കൃഷ്ണൻ, യേശു ക്രിസ്തു, മുഹമ്മദ് നബി, ശ്രീ ബുദ്ധൻ, മഹാ വീരൻ...ഇവരൊക്കെ ദൈവത്തിന്റെ ആശയങ്ങളും സന്ദേശങ്ങളും വഹിച്ചു വലിയൊരു മനുഷ്യസമൂഹത്തിന്റെ നന്മക്കായി സ്വയം ജീവിതം അർപ്പിച്ചവർ ആണ്..”

“സാക്രിഫൈസ്...?” എനിക്ക് ആവേശം!

“യെസ് സാക്രിഫൈസ്... ത്യാഗം.. അതാണ് അവരുടെ പുണ്യം.. സത്യം കൊണ്ട് മാത്രം ദൈവദൂതർ ആവില്ല... ആ സത്യത്തെ സ്വന്തം ജീവിതം കൊണ്ടും ജീവത്യാഗം കൊണ്ടും വരച്ചു കാണിക്കണം.”

ധർമത്തിന്റെ വിജയത്തിനായി പരിശ്രമിച്ചു ജയിച്ച ശ്രീ കൃഷ്ണന് പക്ഷെ ഗാന്ധാരിയുടെ ശാപം മൂലം ഒരു വേടന്റെ അമ്പിലൂടെ സ്വന്തം അന്ത്യം സ്വീകരിക്കേണ്ടിവന്നു.”

"യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും പരസ്പരം താഴ്മയും സ്നേഹവും പ്രകടിപ്പിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വന്തം വ്യക്തിപരമായ ദൃഷ്ടാന്തം ഉപയോഗിക്കുകയും ചെയ്തു. യേശു യൂദാസിനെ തിരിച്ചറിഞ്ഞു-- ഒറ്റിക്കൊടുക്കുന്നവനായി! മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതു സത്യത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ്."

“നിങ്ങളിൽ ഏറ്റവും ശക്തൻ കോപം നിയന്ത്രിക്കുന്നവനാണ്. ദൈവം നിങ്ങളുടെ രൂപങ്ങളെയും സ്വത്തുക്കളെയും നോക്കുന്നില്ല, മറിച്ച് അവൻ നിങ്ങളുടെ ഹൃദയങ്ങളെയും പ്രവൃത്തികളെയും നോക്കുന്നു. മുഹമ്മദ് നബിയുടെ അശ്രാന്ത പരിശ്രമങ്ങളുടെ പരിണിതഫലമായി അതുവരെ പരസ്പരം പോരടിച്ചു കഴിഞ്ഞ ഒരു വലിയ സമൂഹത്തെ ഒരു ആശയത്തിൻകീഴിൽ അണി നിരത്താൻ കഴിഞ്ഞു. പരിശുദ്ധ റമദാൻ മാസം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ആശയം പ്രതിനിധാനം ചെയ്യുന്നു."

നമുക്ക് ചുറ്റുമുള്ള എന്തെങ്കിലും നശിപ്പിക്കുകയാണെങ്കിൽ, നാം സ്വയം നശിപ്പിക്കുന്നു. നാം മറ്റൊരാളെ വഞ്ചിക്കുകയാണെങ്കിൽ, നാം സ്വയം വഞ്ചിക്കുന്നു. ഈ സത്യം മനസ്സിലാക്കിയ ശ്രീ ബുദ്ധനും ശിഷ്യന്മാരും ഒരു മൃഗത്തെയും കൊന്നിട്ടില്ല.”

“ലോകം ഒന്നാകെ സ്വന്തം കാൽകീഴിൽ കൊണ്ടുവരാൻ കഴിയുമായിരുന്ന സാമ്രാട്ട് അശോകൻ മനുഷ്യരുടെ ദീനരോദനം ശ്രദ്ധിച്ചപ്പോൾ ശ്രീ ബുദ്ധന്റെ കാലടികൾ പിന്തുടരാൻ തീരുമാനിച്ചു. ബുദ്ധന്റെ ത്യാഗമാണ് ആ പുണ്യത്തിനു കാരണം.”

“ശരിയായ വിശ്വാസം (സാമ്യക്-ദർശനം), ശരിയായ അറിവ് (സാമ്യക്-ജ്ഞാനം), ശരിയായ പെരുമാറ്റം (സാമ്യക്-ചരിത്രം) എന്നിവ ചേർന്നാണ് ഒരാളുടെ സ്വയം വിമോചനം നേടാനുള്ള യഥാർത്ഥ പാതയെന്ന് മഹാവീർ പ്രസംഗിച്ചു. അഹിംസ - ഒരു ജീവിക്കും ദോഷം വരുത്തരുത് എന്ന മഹത്തായ സന്ദേശം ജൈന വിശ്വാസത്തിന്റെ ആണിക്കല്ലാണ്‌.”

“ഇത്ര പോരേ”... ഒരു കള്ളച്ചിരിയോടെ ജോയി ഉപസംഹരിച്ചപോലെ തോന്നി. “നമുക്ക് ഒന്നിച്ചു ധ്യാനിക്കാം. സത്യത്തിനുവേണ്ടി... നേരാവാൻ ... നേരറിയാൻ”...

ധ്യാനത്തിന് ശേഷം മമ്മിയുടെ സ്വാദിഷ്ടമായ സാമ്പാറും കൊത്തവരക്ക തോരനും കൂട്ടിയുള്ള ചോറ്. "മമ്മിക്കിപ്പോൾ പഴയപോലെ ഒന്നും വയ്യ മോനെ… ഇനിയെന്നാ കാണുക?”

"ഇന്ന് മനൂനെ ഞാൻ ഡ്രോപ്പ് ചെയ്യാം വടക്കേ സ്റ്റാൻഡിൽ.." ജോയി തന്നെ തന്റെ പഴയ മാരുതി 800 പൊടിതട്ടി എടുത്തു. വടക്കുന്നാഥന്റെ നേരെ എത്തിയപ്പോൾ അവിടത്തെ തണലിൽ കുറച്ചു നേരം ഇരുന്നാലോ എന്ന് ഞാൻ... ആവാം എന്ന് ജോയിയും.


"ഇതുവരെ കൗൺസലിംഗ് ചെയ്തവരിൽ മറക്കാൻ കഴിയാത്തവർ ആരെങ്കിലും?" എൻ്റെ ചോദ്യം പെട്ടെന്നായിരുന്നു.. "ഉണ്ട്.. ഒരു ജോഡി.. ഒരിക്കലും ചേരാത്ത ജോഡി." ജോയി പാറമേക്കാവ് ഗോപുരം നോക്കി പറഞ്ഞു.

"അവളുടെ ഇഷ്ടത്തിന് എതിരായി ഉണ്ടായ കല്യാണം.. എന്നാൽ അവനോ അവളെ ജീവനും.. അവനെ ഒഴിവാക്കാൻ അവളുടെ ഓരോ ഉപായങ്ങൾ.. അവൻ അതെല്ലാം സഹിച്ചു.. എന്നാലും അവൾക്കു അവനെ സ്നേഹിക്കാൻ കഴിഞ്ഞില്ല.. ഞാൻ ആവതു ശ്രമിച്ചു നോക്കി... പക്ഷെ അവൾ ആറുമാസം മുൻപ് അവനെ ഉപേക്ഷിച്ചു പോയി.. ഡിവോഴ്സ് ഒന്നും ആയില്ല... രണ്ടുപേരും അവരുടെ ജീവിതത്തിൽ എപ്പോൾ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു കഴിച്ചു കൂട്ടുന്നു.." ജോയി ഒന്ന് നിശ്വസിച്ചു.

ലാസ്റ്റ് ഒരു സംശയം കൂടി... എന്നാണു ജോയിയുടെ കല്യാണം?”

“ഡിവോഴ്സ് ആവുമോ എന്നറിയില്ല... അതറിഞ്ഞിട്ടു പോരേ ഇനി?” ജോയി ഇരുന്നിടത്തുനിന്നും എണീറ്റു കാറിലേക്ക് പോയി. ഞാൻ വടക്കുന്നാഥനെ പ്രാർത്ഥിച്ചു കാറിലേക്ക് നടന്നു…

“വടക്കേ സ്റ്റാൻഡിൽ ഇപ്പോൾ മായാ ബസ് റെഡി ആയിരിക്കും... ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ചോളൂ... എപ്പോൾ വേണമെങ്കിലും... അടുത്ത ലീവിന് കാണാംല്ലേ... ഹാപ്പി വിഷു ഇൻ അഡ്വാൻസ്. നാളെ ദുഖവെള്ളിയല്ലേ... പള്ളിയിൽ പോണം ... കുറെ കാലായി!”

അപ്പോളാണ് എൻ്റെ ഓർമ്മ... ഇന്ന് പെസഹാ വ്യാഴം ആയിരുന്നു... മമ്മിയെ പോലും വിഷ് ചെയ്തില്ല!

"എല്ലാം മറക്കുന്നുല്ലേ... സാരമില്ല ധ്യാനം നിന്നെ ഉഷാറാക്കും... ബൈ"

ജോയി പറഞ്ഞ പോലെ മായാ ബസ് റെഡി ആണ്.. മായാ ബസ് എന്നെയും കൂട്ടി വടക്കോട്ടു പാഞ്ഞു...

♥️♥️♥️♥️♥️♥️♥️

Comments

Popular posts from this blog

Jnana Karma Sannyasa Yogam | Conclusion

കഥ | സമാധാനപാലകന്‍

ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം