കഥ | രാമനുണ്ണി


രാമനുണ്ണി

|| ഒരു വട്ടം കൂടി എന്നോർമ്മകൾ മേയുന്ന 
തിരുമുറ്റത്തെത്തുവാൻ മോഹം...
തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാ 
നെല്ലി മരമൊന്നുലുത്തുവാൻ മോഹം...
മരമൊന്നുലുത്തുവാൻ മോഹം...

അടരുന്ന കായ്മണികൾ പൊഴിയുമ്പോൾ 
ചെന്നെടുത്തു അതിലൊന്ന് തിന്നുവാൻ മോഹം...
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാൻ ഇപ്പോഴും മോഹം... ||

മലയാളത്തിന്റെ മഹാകവി ശ്രീ ഓ.എൻ.വി.കുറുപ്പിന്റെ സൃഷ്ടികളിൽ ഏറ്റവും മധുരവും സ്നേഹിക്കപ്പെടുന്നതും ആയ വരികൾ ആണ് മേലെ കുറിച്ചത്മലയാളികളെ എന്നും ഗൃഹാതുരത്വത്തിന്റെ ഗാഢസ്വപ്നങ്ങളിലേക്കു ആനയിക്കാൻ പോന്ന വാക്കുകളാണ് കുറുപ്പ് സാർ എഴുതി വെച്ചത്കെ.ജി.ജോർജ് സംവിധാനം ചെയ്ത 1982 പുറത്തു വന്ന ചില്ല് എന്ന സിനിമയിലെ ഗാനമാണ് "ഒരു വട്ടം കൂടി.." 

എം.ബി. ശ്രീനിവാസൻ എന്ന അനുഗ്രഹീത സംഗീതജ്ഞൻ അതിനു ഇമ്പമാർന്ന ഈണവും നൽകിപാടാൻ അറിയാത്ത ആൾപോലും പലപ്പോഴും പാടിപോകുന്നത്ര ലളിതവും നിർമ്മലവുമാണ്  ഗാനത്തിന്റെ വരികളും താളവും ശ്രുതിയും

എന്റെ കുട്ടികാലം.. ഏഴ് വയസ്സ്‌... വർഷം 1982... രണ്ടാം ക്‌ളാസ് കഴിഞ്ഞു... വേനൽ അവധിക്ക് സ്‌കൂളെല്ലാം അടച്ചുകുട്ടികളെല്ലാം പലവിധം കളികളിൽ മുഴുകി ആർത്തുല്ലഹസിച്ചു ആടിയും പാടിയും ഓടിയും അങ്ങനെ കഴിയുകയാണ്

ഞാനും എന്റെ അയൽവാസികളായ സീതയും  സിന്ധുവും രാമനുണ്ണിയും ആണ് കളിക്കൂട്ടുകാർരണ്ടു ചേച്ചിമാർക്ക് കൂട്ടായി വീട്ടിലെ പൊന്നനുജനാണ് രാമനുണ്ണിഎന്നെക്കാൾ ഒരു വയസ്സ് താഴെസീതയും സിന്ധുവും എന്നെക്കാളും മുതിർന്നതാണ്.  

രണ്ടു പെൺകുട്ടികൾക്ക് ശേഷം പിറന്ന ഒരാൺതരി എന്ന നിലക്ക് രാമനുണ്ണിയെ എല്ലാർക്കും വലിയ കാര്യമായിരുന്നുഎന്റെ ഏട്ടനും ചേച്ചിയും എന്നെക്കാൾ കുറെ മുതിർന്നവർ ആയതുകൊണ്ട് കുട്ടിക്കളികൾക്കൊന്നും അവരെന്റെ കൂടെ കൂടിയിരുന്നില്ലപക്ഷെ ചെറിയ കുട്ടികൾക്ക് “കുട്ടിക്കളികൾഅല്ലെ പറ്റൂ... !

അങ്ങനെ എന്റെ ആത്മാർത്ഥ സുഹൃത്തായി രാമനുണ്ണിയെ ഞാൻ വാഴിച്ചുസത്യത്തിൽ ഓർമ വെക്കുന്ന കാലം മുതൽക്കേ എന്റെ തോഴൻ അവൻ തന്നെ... അവനു ഞാനുംഞങ്ങളുടെ സൗഹൃദം കാരണം അവന്റെ ചേച്ചിമാർക്കും എന്നെ അവനെപ്പോലെ തന്നെ കാണാൻ സാധിച്ചുകളിക്കുന്ന സമയത്തു അവനു കൊടുക്കുന്നതെന്തോ അതെല്ലാം എനിക്കും കിട്ടി

രാവിലത്തെ ഭക്ഷണം കഴിഞ്ഞതും ഒമ്പതു മണിയോടെ രാമനുണ്ണിയുടെ വീട്ടിലെ ഉങ്ങ് മരത്തിന്റെ ചോട്ടിലാണ്‌ ഒത്ത്കൂടുകപിന്നെ കുറച്ചു സമയം തലപുകഞ്ഞാലോചിക്കലാണ്... എന്ത് കളിക്കണം... എപ്പോൾ കളിക്കണം... എന്നൊക്കെചേച്ചിമാർ വരുമ്പോൾ കളികളുടെ രൂപവും ഭാവവും മാറും

 കളികൾക്കിടക്കെല്ലാം രാമനുണ്ണിയുടെ ഒരു ശീലമാണ് മുറ്റത്ത് കാണുന്ന ഓരോ ഉണങ്ങിയ ഇലയും പെറുക്കി തൊടിയിലേക്കിടുക എന്നത്എത്ര തിരക്കുള്ള കളി ആയാലും പെട്ടെന്ന് കുനിഞ്ഞു താഴെ കിടക്കുന്ന ഇലയോപൂവോകടലാസോ എന്തുമായിക്കോട്ടെ... അതെടുത്തു തൊടിയിലേക്കിടുംഅത് അവനോടാരെങ്കിലും പറഞ്ഞിട്ട് ചെയ്യുന്നതല്ല

രാമനുണ്ണി ഒരിക്കലും പിണങ്ങില്ലായിരുന്നു... എനിക്ക് ഇടക്ക് സ്വല്പം നീരസം വന്നാലും മുതിർന്ന ഒരാളെ പോലെ...  സാരല്യാ മണീ... അത് കാര്യാക്കണ്ടാ...” എന്ന് പറഞ്ഞു തോളത്തൊരു തട്ട് തരുംകുട്ടികൾക്കിടയിലെ നീരസത്തിനു നിമിഷങ്ങളുടെ ആയുസ്സേ ഉളളൂ!

എന്ത് കളിയിലും സന്തോഷം കണ്ടെത്താൻ അവന് യാതോരു പ്രയാസവുമുണ്ടായില്ലചെറിയൊരു സന്തോഷത്തിനു പോലും അവൻ പൊട്ടിച്ചിരിക്കുംഅത് കേട്ടാൽ ചേച്ചിമാർ പറയും... 

ങഹാ... ഇവന്റെ പ്രാന്ത് തൊടങ്ങി... ഡാ ഇത്ര ചിരിക്കാൻ ഇപ്പെന്താ”... 

എന്തൊക്കെ പറഞ്ഞാലും എനിക്ക് രാമനുണ്ണിയുടെ  പൊട്ടിച്ചിരി എന്നും ഇഷ്ടമായിരുന്നു... അവന്റെ വെള്ളരിപ്പല്ലുകൾ മുഴുവൻ കാണിച്ചുള്ള ചിരി ആരെയും ആകർഷിക്കും

ചെക്കാ...  കൊന്ത്രൻ പല്ലിനികാട്ടരുത്...” ചേച്ചിമാർക്ക് കലിപ്പാണ്അതുകാണുമ്പോൾ വീണ്ടും ചിരി... അവസാനം അവന്റെ കയ്യിൽ ഒരു അടിയിലോ നുള്ളിലോ ആണ്  ചിരി നിൽക്കുകഅപ്പോൾ അവനു സങ്കടം വരും

ഞാൻ മിണ്ടില്ല..” എന്നും പറഞ്ഞു അവൻ നടന്നകലും...  നടക്കുന്ന സമയത്തും താഴെ കിടക്കുന്ന “ചവിറ്റ്ലകൾ തൊടിയിലേക്ക് വലിച്ചെറിയാൻ അവൻ മറക്കില്ലഅങ്ങനെ വീടിന്റെചുറ്റും ഒന്ന് കറങ്ങി മുറ്റമെല്ലാം ഒന്ന് വൃത്തിയാക്കി വീണ്ടും കളിയിൽ ചേരുംഅവന്റെ സങ്കടം അത്രേള്ളൂ !

ചേച്ചിമാർക്കു ചിലപ്പോൾ അമ്മ കൊടുക്കുന്ന പണികൾ ഉള്ളപ്പോൾ ഞങ്ങൾ കുട്ടികളോടൊപ്പം കളിക്കാൻ വരില്ലഞങ്ങൾ രണ്ടുപേരും തായം കളികല്ലുകളിചട്ടിപ്പന്ത്കുട്ടീം കോലുംപൂരം കളിപീടിക കളി അങ്ങനെ അനവധി പരീക്ഷണങ്ങളിലൂടെ ഉച്ചയാക്കും

ദാഹിക്കുമ്പോൾ രാമനുണ്ണി കിണറ്റിൻ കരയിലേക്കോടും.. ബക്കറ്റും കയറും കപ്പിയിലൂടെ മേലേക്ക്‌ വരുമ്പോൾ പല്ലിറുമ്മാൻ തോന്നുന്ന ഒരു ശബ്‌ദമാണ്അതെനിക്ക് ഇഷ്ടമില്ല എന്നവനറിയാം... ഞാൻ കാതുപൊത്തുന്നത് അവൻ ഒരു പൊട്ടിച്ചിരിയോടെ കണ്ടു നിൽക്കും

അവനു വെള്ളം കോരാൻ ബക്കറ്റ് പകുതി മാത്രമേ നിറക്കാൻ പറ്റൂഞാൻ അവനു ബക്കറ്റ് ചായ്ച്ചു കൈക്കുടന്നയിലേക്കു വെള്ളം ഒഴിച്ച് കൊടുക്കും.. അവന്റെ വീട്ടിലെ കിണറ്റിനു ചുറ്റും അനവധി മരങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് വെള്ളത്തിന് എപ്പോഴും നല്ല തണുപ്പായിരിക്കുംരണ്ട് കവിൾ  വെള്ളം കുടിച്ചാൽ തന്നെ പല്ല് പുളിക്കും... അത്ര തണുപ്പ്

രാമനുണ്ണി ആകെ ചെയ്ത ഒരു കുസൃതി അടുക്കളയിൽ നിന്നും പഞ്ചസാര കട്ട് എടുക്കുന്നത് മാത്രമാണ്ചിലപ്പോൾ രാമനുണ്ണിക്ക്‌  തണുത്ത വെള്ളംഒരു ഗ്ലാസ്സിലെടുത്തു പഞ്ചസാര ഇട്ട് സ്പൂൺ കൊണ്ട് കലക്കിമോന്തി കുടിക്കണം

റേഷൻ പീടികയിൽ നിന്നും രണ്ട് ലിറ്റർ മണ്ണെണ്ണയും 500 ഗ്രാം പഞ്ചസാരയുമാണ് അന്ന് കിട്ടുകഅങ്ങനെ ഒരു മാസം കഴിയണംഅതുകൊണ്ട് പഞ്ചസാരയുടെ ഡപ്പ അവന്റെ അമ്മ അലമാരിയിൽ ഏറ്റവും മുകളിലെ തട്ടിലേ വെക്കൂ

എനിക്ക് സ്വല്പം കൂടുതൽ ഉയരം ഉണ്ടായിരുന്നതിനാൽ കുറച്ചു ശ്രമിച്ചാൽ പഞ്ചസാര ഡപ്പ കിട്ടുംഅങ്ങനെ അവന്റെ പഞ്ചസാര മോഷണത്തിൽ എന്റെ പങ്കും പ്രധാനം തന്നെഎന്റെ പ്രധാന ലക്ഷ്യം അവന്റെ സന്തോഷമാണ്... അവന്റെ ചിരിയാണ്... 

പൻസാര കലക്ക്യാ ന്താ സ്വാദ് ല്ലേ മണ്യെ..” ഗ്ലാസിലെ അവസാന തുള്ളിയും നക്കിയെടുത്തു രാമനുണ്ണി ഒന്ന് നിശ്വസിക്കും കാലത്തെ കോളയാണ് പൻസാരവെള്ളം!

 സന്തോഷം അധികനാൾ നീണ്ടുനിന്നില്ലഒരു ദിവസം ഞങ്ങൾ രണ്ടിനേം അവന്റെ അമ്മ കയ്യോടെ പൊക്കി

 മാക്കാനേ കൊണ്ട് ഒരു കാര്യോല്യ... മണിയേ നെനക്കെങ്കിലും ബോധം വേണ്ടേ...” അങ്ങനെ അവന്റെ അമ്മയിൽ നിന്നും ചീത്ത കേട്ടപ്പോൾ എനിക്കും സങ്കടമായിഎന്റെ സങ്കടം കണ്ടതാണ് അവനു സങ്കടം... പതിവ് പോലെ “സാരല്യഎന്ന് പറഞ്ഞു അവനെന്റെ തോളത്തു തട്ടിഅങ്ങനെ കുറെ ദിവസങ്ങൾ കളിയുമായി ആഹ്ലാദപൂർവം കഴിഞ്ഞു

ഒരു ദിവസം അച്ഛനും അമ്മയുടെയും ഒപ്പം ഞാൻ എന്റെ  ബന്ധു വീട്ടിൽ പോയിഅവിടെയും എന്റെ പ്രായമുള്ള കുട്ടികൾ ഉണ്ടായിരുന്നുഅവരുടെ നിർബന്ധപ്രകാരം ഞാൻ അവിടെ ഒരാഴ്ച നിന്നുഅവിടെയും കളിക്കാനൊക്കെ രസമായിരുന്നു എങ്കിലും രാമനുണ്ണിയുടെ ചിരി ഇല്ലാതെ എന്തോ ഒരു കുറവ് ഞാൻ അനുഭവിച്ചുപക്ഷെ കുട്ടികളുടെ ചിന്തകൾക്ക് ആയുസ്സ് കുറവാണല്ലോ.. കളികൾക്കിടയിൽ ചിന്തിക്കാനെവിടെ സമയം...

ഒരാഴ്ച കഴിഞ്ഞു വീണ്ടും ഞാൻ വീട്ടിലെത്തിരാമനുണ്ണിയെ കാണാൻ ആയിരുന്നു എനിക്ക് തിടുക്കം.. കുളിച്ചു കുറി തൊട്ടു നേരെ അവനെ കാണാൻ പാഞ്ഞു

എവടെ രാമനുണ്ണി..” കോലായിൽ അവന്റെ അമ്മയോട് ചോദിച്ചു.. 

അവൻ അപ്പിടാൻ പോയിട്ടോ ... ഇപ്പൊ വരും... 

അന്റെ അമ്മായിക്കൊക്കെ സുഖല്ലേ മണീ...” അതേ! എന്ന് ഞാനും

കുറച്ചു കഴിഞ്ഞു രാമനുണ്ണി വന്നു.. എന്തോ അവന് ഒരു ക്ഷീണം പോലെ തോന്നി.. എന്റെ കൈ പിടിച്ചു അവൻ ഓടി.. ഞങ്ങളുടെ ഉങ്ങിൻ ചുവട്ടിലേക്കു... “നീയില്ലാതെ ഒരു രസോം ഇണ്ടാർന്നില്ല്യ..” അവൻ പറഞ്ഞു. “പക്ഷെ ഞാനൊരു സൂത്രം കണ്ടുപിടിച്ചു ട്ടോ"... എനിക്ക് അതെന്താണെന്ന് അറിയാനുള്ള ആകാംക്ഷ

മ്മക്ക് പൻസാരല്ല്യാതെ പൻസാര വെള്ളം കുടിക്കാം..” അതെന്ത് വിദ്യ എന്ന് ഞാനും സാകൂതം അവനെ കേട്ടിരുന്നു

പക്ഷെ ഞാൻ എങ്ങനെയാണ്അത് എന്ന് പറഞ്ഞു തരില്ല്യാ.. വാതുവെക്കാം".. ശെരി എന്ന് ഞാനും

എന്റെ സൂത്രം നെനക്ക് ശെര്യായാൽ നീയെനിക്ക്‌ അമ്പത്‌ പൈസ തരണം... ഞാൻ തോറ്റാൽ നെനക്ക് ഞാൻ അമ്പത് പൈസ തരാം...” ശെരി എന്ന് ഞാൻ വീണ്ടും

അതിനു നമുക്കൊന്നു വേലി ചാടണം...” ഓഹോ... കുറച്ചു സാഹസം ഒക്കെ ഉണ്ടല്ലേ എന്ന് ഞാൻ മനസ്സിൽകരുതി

ജാനകി അമ്മടെ  പൂട്ടിയ വീടില്ല്യേ..  വളപ്പില് ഒരു നെല്ലീണ്ട്... അതിമ്പല് കൊറേ നെല്ലിക്കണ്ട്...” നെല്ലിക്ക ഞാൻ അധികം കണ്ടിട്ടില്ലായിരുന്നുഒന്നോ രണ്ടോ തവണയേ തിന്നിട്ടുള്ളൂ.. അതിന്റെ  ചവർപ്പ് കാരണം എനിക്കത്ര ഇഷ്ടവുമായില്ല... 

ഇതാണോ ഇത്ര വലിയ സൂത്രം എന്ന ഭാവേന ഞാൻ മിണ്ടാതെ നിന്നുഅവൻ ചോദിച്ചു... “നമുക്ക് പോയിവരാം?” ഞാൻ സമ്മതത്തിൽ തലയാട്ടി. “ഞാൻ ഇപ്പോ വരാം ട്ടോ.. അപ്പിടാൻ മുട്ടുണൂ...” എന്ന് പറഞ്ഞതും അവൻ ഓടി പോയി... 

ഇത് എത്രാമത്തെ തവണെടാ ...” അവന്റെ അമ്മ ഉറക്കെ ചോദിച്ചു.. 

അവൻ തിരിച്ചു വന്നപ്പോൾ വീണ്ടും ക്ഷീണമായോ എന്ന് എനിക്ക് തോന്നിഅവൻ എന്റെ കൈയും വലിച്ചു ജാനകിയമ്മയുടെ തൊടിയിലേക്ക് ഓടിമുൾവേലിയിലെ ഒരു ചെറിയ വിടവിലൂടെ വേണം അവിടെ എത്താൻരാമനുണ്ണി ആദ്യം കടന്നുഎനിക്കൊരു പേടി... മുള്ളുകൊണ്ടു കീറിയാലോ... “ഇത്ര പേടിക്കല്ലേ ന്റെ മണിയേ..” ഞാനും വേലി കടന്നു.  

ഒരു ഉയരം കുറഞ്ഞ നെല്ലിമരം ആയിരുന്നു എങ്കിലും ധാരാളം നെല്ലിക്ക കായ്ച്ചിരുന്നുനല്ല ഉരുണ്ട തടിയൻ നെല്ലിക്കകൾഞങ്ങൾ രണ്ടെണ്ണം വീതം പറിച്ചുവൃത്തിയാക്കണമല്ലോ എന്നതിനാൽ ഒന്നെടുത്തു ട്രൗസറിൽ നന്നായി ഉരസി... ഞാൻ കടിച്ചു തിന്നാൻ  തുടങ്ങിയതും രാമനുണ്ണി എന്നെ തടഞ്ഞു

ഇനിയാണ് പണി... ഒരു നെല്ലിക്ക മുഴോൻ തിന്നതും സ്പീഡിൽ ഓടണം... നിക്കാൻ പാടില്ലാ... വേലി എടുത്തു ചാടണം... മുറിഞ്ഞാമുറിഞ്ഞോട്ടെ...” 

രാമനുണ്ണിയിൽ അന്നാദ്യമായി ഞാനൊരു ധൈര്യവാനായ യുവാവിനെ കണ്ടുഒരു പക്ഷെ വലുതായാൽ അവൻ നല്ല ധൈര്യവാനാവുമായിരിക്കും... എന്റെ ചിന്തകൾ അങ്ങനെ ഒക്കെ പോയി... “ശെരി... ഓടാം... പക്ഷെ എവിടെക്കാ”? എന്റെ പ്രായോഗിക ചോദ്യം... “കിണറ്റിൻ കരയിലേക്ക്...” എന്ന് രാമനുണ്ണി. “എന്തിന് ?” “അതല്ലേ രസം... ഇനി തിന്നോ..”

എന്തോ മഹാമാന്ത്രികതന്ത്രം നടക്കാൻ പോകുന്നു എന്ന പ്രതീക്ഷയിൽ ഞാൻ നെല്ലിക്ക കടിച്ചു തിന്നാൻ തുടങ്ങിചമർപ്പ് നല്ലോണം ഉണ്ടായിരുന്നെങ്കിലും രാമനുണ്ണിയുടെ ആവേശം എന്നിൽ ജിജ്ഞാസ ഉണർത്തിയിരുന്നുഅവനാണെങ്കിൽ എന്നെ സൂത്രം കാണിക്കേണ്ട അത്ഭുതത്തിന്റെ അടക്കാനാവാത്ത സന്തോഷത്തിലും

രണ്ട് പേരും വേഗം തന്നെ നെല്ലിക്ക തിന്നു തീർത്തുഅവൻ ഉറക്കെ വിളിച്ചു പറഞ്ഞു.. 

റെഡി... വൺ ടു ത്രീ... ഓടിക്കോ...” അവൻ ആദ്യം ഓടി ശരം വിട്ട കണക്കെ... പിന്നാലെ ഞാനും... മുള്ളുവേലിയെല്ലാം നിഷ്പ്രയാസം ചാടിക്കടന്നുനേരെ കിണറ്റിൻ കരയിൽ

ഞങ്ങളുടെ  വിക്രസ്സുകൾ എല്ലാം അവന്റെ അമ്മ കാണുന്നുണ്ട്... “ഡാ ചെക്കാ... വയ്യാതിരിക്കുമ്പോളാ... അവന്റെ ഓട്ടൂം ചാട്ടൂം.. നെനക്ക് വെച്ചിട്ടുണ്ട്.. അച്ഛൻ വരട്ടേ” 

വേഗം തന്നെ അവൻ പകുതി ബക്കറ്റ് വെള്ളം കോരി എന്നോട് കൈ കുമ്പിൾ ആക്കാൻ ആംഗ്യം കാണിച്ചുഞാൻ കുനിഞ്ഞു നിന്ന് ബക്കറ്റിൽ നിന്നും വരുന്ന ഐസ് പോലെ തണുത്ത വെള്ളം കൈകുമ്പിളിലാക്കി കുടിക്കാൻ തുടങ്ങി... വെള്ളം എന്റെ നാവിനെ തൊട്ട  നിമിഷം എന്റെ ദേഹം മുഴുവൻ ഒരു തരിപ്പായിരുന്നുരണ്ടു കവിൾ  കുടിച്ചപ്പോൾ ഞാൻ നിവർന്നു നിന്നുഎന്റെ കണ്ണുകൾ ആശ്ചര്യത്താൽ വിടരുന്നത് അവൻ കാണുന്നുണ്ടായിരുന്നു... അതോടൊപ്പം അവന്റെ വെള്ളരിപ്പല്ലുകൾ കാണിച്ചുകൊണ്ടുള്ള ചിരിയും... 

ഇതിന് പൻസാരയേക്കാൾ മധുരം ണ്ടല്ലോ ഉണ്ണ്യേ...! ഇതെങ്ങനെ... നീ ഇതെങ്ങനെ പഠിച്ചു ...”? എന്റെ ആശ്ചര്യത്തിലാണല്ലോ അവന്റെ സന്തോഷം... ഞാൻ വീണ്ടും വെള്ളം കുടിച്ചു... മധുരം കൂടി വരുന്നോഓരോ തവണയും അവന്റെ ചിരി കൂടി കൂടി വന്നു... എന്റെ മധുരത്തിനും അവന്റെ സന്തോഷത്തിനും ഇടയിൽ അവന്റെ പൊട്ടിച്ചിരി അലയടിച്ചു... 

 പുതിയ അനുഭൂതിയിൽ ഞങ്ങളുടെ ഇടയിലൊരു നിശബ്ദത വന്നുവീണുജീവിതത്തിലെ ആദ്യത്തെ അനുഭൂതി ആയിരുന്നിരിക്കാം... അതിനെ ദേഹമാസകലം... മനസ്സുനിറച്ച്... ആസ്വദിച്ചതായിരിക്കാം.. സൂര്യരശ്മികൾ പടിഞ്ഞാറ് താഴുന്നത് ഞങ്ങൾ അറിഞ്ഞു... അവൻ ഇപ്പോ വരാംന്നു പറഞ്ഞു ഓടിപോയി... 

ഇതെത്രാമത്തെ പ്രാവശ്യാടാ ... നാളെ ഡോക്ടറെ കാണണം...” എന്ന് അവന്റെ അമ്മ പറയുന്നത് ഞാൻ കേട്ടുഞാൻ അപ്പോൾ വീട്ടിൽ പോയിരണ്ടു ദിവസം കഴിഞ്ഞു വരുന്ന കടപ്പറമ്പത്തു കാവിലെ വേലയ്ക്കു ഉറിയപ്പംവാങ്ങാൻ വെച്ച അമ്പത് പൈസ എടുത്തു കൊണ്ട് വന്നു

കുറച്ചു നേരം കഴിഞ്ഞപ്പോൾ രാമനുണ്ണിയും വന്നു... അവന് ഇപ്പോൾ നല്ല ക്ഷീണം തോന്നി... എന്നാലും അവന്റെ പുഞ്ചിരി മാഞ്ഞിട്ടില്ല.. അതെങ്ങനെ... ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലല്ലെ ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നത്... ഞാൻ  അമ്പത് പൈസയുടെ നാണയം അവനു നേരെ നീട്ടി... “നീ ജയിച്ചില്ല്യേ ... ദാ പിടിച്ചോ...” 

അവൻ ആദ്യം വാങ്ങിയില്ല... ഞാൻ അവന്റെ കൈ പിടിച്ചു ബലമായി പൈസ കൊടുത്തു

ഇത് നെനക്ക് ആര് തന്നതാ..?” ഞാനിനി ഇത് മോഷ്ടിച്ച് കൊണ്ടുവന്നതാണോ എന്നവൻ സംശയിച്ചിരിക്കാം

വേലക്ക് ഉറിയപ്പംവാങ്ങാൻ വെച്ചതാ... നമുക്ക് പിന്നെ വാങ്ങാം ലോ”.. 

ഇതൊണ്ടു നമുക്ക് രണ്ടാൾക്കും ഉറിയപ്പം വാങ്ങാം ട്ടൊ...” അവന്റെ ശബ്ദത്തിനും ക്ഷീണം ഉണ്ടോ... 

ഡാ മണിയേ... വര്ണില്യേ ..” അമ്മയുടെ നീട്ടി വിളി ഒരു സൈറൺ പോലെ കാതിൽ വന്നലച്ചു

ഞാൻ പോട്ടെട്ടോ... നാളെ കാണാം” എന്ന് രാമനുണ്ണിയോട് പറയാതെ പറഞ്ഞു ഞാൻ വീട്ടിലേക്ക് ഓടി

പിറ്റേന്നു രാവിലെ എണീറ്റപ്പോൾ വളരെ വൈകിയിരുന്നു. “എന്തൊരു ഒറക്കാടാ ചെക്കാ ദ് ..”? ചേച്ചിയുടെ കളിയാക്കൽരാവിലത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞു രാമനുണ്ണിയെ കാണാൻ ഞാൻ പുറപ്പെട്ടുഅപ്പോൾ അമ്മ പറഞ്ഞു.. “അങ്ങട്ട് പോണ്ടാ... അവിടാരും ഇല്ലാ..” 

ആണോ... അവരൊക്കെ എവടെ പോയി..” 

രാമനുണ്ണിക്ക് വയ്യാത്രെ... ചോര പോണൂന്ന്... ആശൂത്രീലാ അവരൊക്കെ” 

എന്റെ തലച്ചോറിൽ ചോണൻ ഉറുമ്പ് അരിക്കുന്ന പോലെയൊരു തരിപ്പ്ഇന്നലെ അവനു ക്ഷീണം തോന്ന്യേർന്നല്ലോ... ഒന്നൂണ്ടാവില്യ... വേഗം ശെര്യാവും ... എന്റെ മനസ്സ് പറഞ്ഞു... 

അന്നവർ ആരും തിരിച്ചു വന്നില്ല... പിറ്റേ ദിവസം അച്ഛനും അമ്മയും ആസ്പത്രിയിലേക്ക് പോകാൻ തയ്യാറായിഎന്റെ മുഖഭാവം മനസ്സിലാക്കിയത് കൊണ്ടാവാം... എന്നെയും അവർ കൂട്ടിപട്ടണത്തിലെ സ്വകാര്യ ആസ്പത്രിജനറൽ വാർഡിൽ അവന്റെ അച്ഛന്റെയും അമ്മയുടെയും ചേച്ചിമാരുടെയും ഇടയിൽ രാമനുണ്ണി കിടക്കയിൽ... ഡ്രിപ് കയറ്റുന്നതിനു കയ്യിൽ സൂചി കുത്തിയിട്ടുണ്ട്... എന്റെ കയ്യിൽ കുത്തിയ പോലെ എനിക്കും വേദന തോന്നിയോ... വായു മുഴുവൻ ഡെറ്റോളിന്റെയും ഫെനോയിലിന്റെയും മണം

എന്നെ അവൻ കണ്ടു... പതുക്കെ ചിരിച്ചോഅവൻ വല്ലാതെ വിളറിയിരുന്നു... കണ്ണുകളുടെ ദൃഷ്ടി ഇടയ്ക്കിടയ്ക്ക് മറയുന്നു... ഇന്നലെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതി നേടിയവരാണ്... ഇന്ന് പരസ്പരം മിണ്ടാൻ പോലും ആവാതെ... എല്ലാരുടെ കണ്ണിലും ഒരു ഭയം ഉണ്ടായിരുന്നോ... ഞാനും പതുക്കെ പലതിനെയും ഭയക്കാൻ തുടങ്ങി...  

അമ്മയുടെ സാരിയുടെ തുമ്പ് പിടിച്ചു ഞാൻ അവന്റെ കിടക്കക്കരികെ നിന്നുഅവൻ എന്നെ നോക്കുന്നുണ്ടോ എന്നറിയാൻ ഇടക്ക് ഞാൻ ഒളികണ്ണിട്ടു

കുട്ട്യോള് മിനിഞ്ഞാന്ന് വൈന്നേരം കൂടി എന്താ ഒട്ടൂം ചാട്ടൂംണ്ടാർന്നേ..” ഞങ്ങളുടെ നെല്ലിക്കാ കളിയാണ് മുതിർന്നവർ പറയുന്നത്

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല... ഞാൻ അവന്റെ കൈയിലേക്ക് നോക്കി... 

നീ വാ മണീ ...” എന്നും പറഞ്ഞു എന്റെ കൈയിൽ പിടിച്ചു വലിച്ചു പോകുന്നവനല്ലേ രാമനുണ്ണി... വിരലുകൾ അവൻ മടക്കി വെച്ചിരുന്നു... എന്തോ ബലമായി സൂക്ഷിച്ചു വെച്ച പോലെ... എനിക്ക് തോന്നിയതാവും

കുറെ നേരം കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും അവരോടു യാത്ര പറഞ്ഞു.. അപ്പോൾ അവന്റെ അമ്മ കരയാൻ തുടങ്ങി... കണ്ണിൽ നിന്നും ധാര ധാരയായി കണ്ണീർ കണങ്ങൾ ... ചേച്ചിമാരും... അച്ഛന്മാർ മനസ്സിനെ കല്ലാക്കിയവർ ആണല്ലോ... അവർ കരഞ്ഞില്ല... കുട്ടിയായ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ലഅവന്റെ അമ്മ കരയുന്നതിനിടക്ക് പറയുന്നത് ഞാൻ കേട്ടു- “വീട്ടിൽ നിന്നും ഇറങ്യേ മുതല്‌ അവന്റെ കയ്യിലൊരു അമ്പതു പൈസേണ്ട് ... എത്ര ചോയിച്ചിട്ടും തരണില്ല ... മുറുക്കെ പിടിച്ചിരിക്യാ...” 

ദൈവമേ... ഞാൻ കൊടുത്ത അമ്പത് പൈസ തുട്ട് .. അവൻ അത് എന്തിനായിരിക്കാം വിടാതെ പിടിച്ചിരിക്കുന്നത്... അവന് എന്നോടെന്തെങ്കിലും പറയാൻ ഉണ്ടായിരിക്കുമോ... ഒരു പക്ഷെ വേലയ്ക്കു പോവുമ്പോൾ ഉറിയപ്പം വാങ്ങാനായി എനിക്ക് തരാൻ വെച്ചതായിരിക്കുമോ... ബസിലെ സീറ്റിൽ അമ്മയുടെ മടിയിൽ ഇരിക്കുമ്പോൾ എന്റെ മുഖത്ത് അടിച്ച അത്യുഷ്ണമുള്ള കാറ്റിൽ എന്റെ ചിന്തകളും ചിതറി തെറിച്ചു

പിറ്റേ ദിവസം രാവിലെ എണീറ്റപ്പോൾ വീട്ടിൽ ആരുമില്ല ... രാമനുണ്ണിടെ വീട്ടിൽ ഒരു കൂട്ടം ആൾക്കാർ... അവർ വന്നു കാണും... ഞാൻ വേഗം പല്ലുതേച്ചു മുഖംകഴുകി... അപ്പോഴേക്കും ഏട്ടൻ വന്നു... നീ ഇപ്പൊ അവടെ പോണ്ട.. അവന്റെ അമ്മ കരയും...” 

എനിക്കൊന്നും മനസ്സിലായില്ല... ഞാൻ ഒന്നും മിണ്ടാതെ തെക്കെ തൊടിയിലെ ഒട്ടുമാവിലെ ചെറിയ മാങ്ങകളെ നോക്കി നിന്നു. “രാമനുണ്ണി മരിച്ചു... നമ്മൾ വേല കാണാൻ നിൽക്കുന്ന തൊടിയിൽ സമാധി ചെയ്തു.. അവിടെ മൂന്നു കല്ല് വെച്ചിട്ടുണ്ട്... അവടെ പോവുമ്പോ അതൊന്നും തൊടണ്ടാട്ടോ”... ഏട്ടനു നേരെ ചൊവ്വേ പറയാനേ അറിയൂ... ലളിതമാക്കാനൊന്നും നിശമില്ല

മരിച്ചു... സമാധി... മൂന്ന് കല്ലുകൾ...”  വാക്കുകൾ എന്റെ തലക്കു ചുറ്റും വലയം ചെയ്തുഇതൊന്നും മുൻപ് ഞാൻ കേട്ടിട്ടില്ലഎന്താണിതിന്റെ അർത്ഥം... രാമനുണ്ണി തന്ന രണ്ടാമത്തെ നെല്ലിക്ക എനിക്ക് തിന്നാൻ തോന്നിയില്ല... അതിന്റെ ചവർപ്പ് എനിക്കിഷ്ടമില്ലല്ലോ.. തണുത്ത വെള്ളം കോരിത്തരാൻ രാമനുണ്ണി വരട്ടെ... എന്റെ കുട്ടിമനസ്സിൽ എന്തൊക്കെയോ തോന്നലുകൾ... 

ഒരു വട്ടം കൂടി” യുടെ ആദ്യം പറഞ്ഞ വരികളുടെ അടുത്ത വരിയാണ് ഇത്തരുണത്തിൽ ഓർമ്മ വരിക...

|| തൊടിയിലെ കിണർ വെള്ളം കോരിക്കുടിച്ച്...
എന്തു മധുരം എന്നോതുവാൻ മോഹം...|| 

രാമനുണ്ണി പോയിട്ട് നാല്പത് വർഷം കഴിഞ്ഞു... അനവധി ഞാറ്റുവേലകൾ പെയ്തൊഴിഞ്ഞു.. അനേകം വേലകളും പൂരങ്ങളും കൊട്ടിയാടിയടങ്ങി... നിരവധി നാണയത്തുട്ടുകൾ വഴിപാടായി സഞ്ചികയിൽ വീണു... അനവധി പുഞ്ചിരി മുഖങ്ങൾ വന്നു മാഞ്ഞു പോയി... അനേകം പൊട്ടിച്ചിരികൾ മുഴങ്ങി നേർത്തുപോയി... അന്നത്തെ നെല്ലിക്കയും രാമനുണ്ണിയുടെ തണുത്ത വെള്ളവും ഇന്നും ഹൃദയത്തിൽ മധുരനൊമ്പരക്കാറ്റായി അലയടിക്കുന്നു... എന്നെന്നേക്കുമായി... 

|| വെറുതേ  മോഹങ്ങൾ എന്നറിയുമ്പോഴും... 
വെറുതേ മോഹിക്കുവാൻ മോഹം...|| 

സസ്നേഹം 
മനു എം പി 



23 ഏപ്രിൽ 2020 : 07:22 pm

Collage PC: Renil John

Comments

  1. Congratulations and keep up the good work.

    ReplyDelete
    Replies
    1. Thanks Rajesh.. you were one of the motivators for starting this blog!

      Delete
  2. Beautiful writing. Well narrated . I look forward to your writing.

    ReplyDelete
  3. Excellent narration. The story takes me to my childhood. So much resembles. Keep writing.....

    ReplyDelete
  4. Very touching story and narration. Took me through my childhood memories in village Kuttanisseri, near Vellinezi) at the same age. Several similar friends were there, Kalidasan, Ponnumani, Hari & Ganga etc. We used to play similar games. Eating mangoes, Parangimaaga and Nellikka and drinking Kinar Vellam.
    Keep writing.

    ReplyDelete

Post a Comment

Popular posts from this blog

Jnana Karma Sannyasa Yogam | Conclusion

കഥ | സമാധാനപാലകന്‍

ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം