ഗുരു സീരീസ് 10 |‌ അദ്ധ്യാത്മരാമായണപാരായണം

തുഞ്ചത്ത്‌ ആചാര്യൻ ശ്രീ രാമാനുജൻ എഴുത്തച്ഛന്റെ കാവ്യഭംഗി 


> ഈ ബ്ലോഗ് കൊണ്ട് ഉദ്ദേശിക്കുന്നത് മലയാള ഭാഷയുടെ പിതാവ് ശ്രീ തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ഞാൻ വ്യക്തിപരമായി തെരഞ്ഞെടുത്ത ചില ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നത് മാത്രമാണ്. 

> ബ്ലോഗിന്റെ അവസാനത്തിൽ സദ്ഗുരു ശ്രീ നിർമ്മലാന്ദഗിരി മഹാരാജ് എഴുത്തച്ഛന്റെ രാമായണത്തിലെ കാവ്യഭംഗിയെ കുറിച്ച് വൈകാരികമായി തന്നെ വാചാലനാകുന്ന ഒരു വിഡിയോ ക്ലിപ്പ് ചേർത്തിട്ടുണ്ട്. 

> സ്വാമിജി അതിൽ പറഞ്ഞ പോലെ ആചാര്യന്റെ കാവ്യാത്മക വിസ്ഫോടനം അത്യന്തം അനിർവ്വചനീയം തന്നെയെന്നതിൽ തർക്കമില്ല. 

> ഈ രാമായണമാസത്തിൽ അദ്ധ്യാത്മ രാമായണം മുഴുവൻ വായിക്കാൻ ലഭിച്ച ഈ അവസരത്തെ അമൂല്യമായി കരുതുന്നു. ജയ് ശ്രീരാം !
••••••••••••••••••••

16/08/2021

സീതാരാമായ സേവ്യായ സ്തുത്യായ പരമേഷ്ഠിനേ 
നമസ്തേ ബാണഹസ്തായ നമഃ കോദണ്ഡധാരിണേ 

ഈ വർഷത്തെ രാമായണമാസം ഇന്നവസാനിയ്ക്കുകയാണ്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, പാരായണം ചെയ്യാനുള്ള അവസരം വളരെ കാലത്തിനുശേഷം ഈ വർഷം ലഭിച്ചു. ശ്രീരാമചന്ദ്രൻ എന്ന വൈഷ്ണവിക അവതാരം എന്നതിലുപരി ദിവ്യത്വം സ്വായത്തമാണെങ്കിലും വെറുമൊരു മനുഷ്യനായി ജീവിച്ചു തിരോധാനം ചെയ്യേണ്ടിവന്ന ഒരു അസാധാരണ വ്യക്തിത്വത്തെയാണ് മഹർഷി വാല്മീകി ആയാലും ആചാര്യൻ എഴുത്തച്ഛൻ ആയാലും നമുക്ക് വിവരിച്ചു തരുന്നത്. 

ബാലകാണ്ഡം മുതൽ ഉത്തരരാമായണം ഉൾപ്പടെ അതീവ കാവ്യഭംഗിയിൽ തുഞ്ചത്ത് എഴുത്തച്ഛൻ വിരചിച്ച അദ്ധ്യാത്മരാമായണം പാരായണം ചെയ്യുന്നത് ഒരനുഭൂതി പകർന്നു തരും എന്നതിൽ സംശയമില്ല. വായനയ്ക്കിടക്ക് ഞാൻ ഗ്രഹിച്ച ചില രംഗങ്ങളാണ് ഈ ബ്ലോഗിൽ കാണാവുന്നത്. 

ശ്രീരാമജയം 
••••••••••••••••••••

Day (1) 


രാമായ രാമഭദ്രായ 

രാമചന്ദ്രായ വേധസേ 

രഘുനാഥായ നാഥായ 

സീതായാഃ പതയേ നമഃ 



• ശ്രീ മഹാദേവൻ ശ്രീ പാർവ്വതിയോട് അരുളിച്ചെയ്യുന്നു: 


ധന്യേവല്ലഭേഗിരികന്യേപാർവ്വതീഭദ്രേ!

നിന്നോളമാർക്കുമില്ല ഭഗവൽഭക്തി നാഥേ

ശ്രീരാമദേവതത്ത്വം കേൾക്കണമെന്നുമന-

താരിലാകാംക്ഷയുണ്ടായിവന്നത് മഹാഭാഗ്യം!


ബാലകാണ്ഡം 


Day (2)


• ബ്രഹ്മാവ് മഹാവിഷ്ണുവിനോട് സങ്കടം ഉണർത്തിക്കുന്നു: 


നിന്തിരുവടി തിരുവുള്ളത്തിലേറാതെ -

ണ്ടെന്തൊരു വസ്തു ലോകത്തിങ്കലുള്ളതു പൊറ്റീ!

എങ്കിലുമുണർത്തിയ്ക്കാം മൂന്നുലോകത്തിങ്കലും 

സങ്കടം മുഴുത്തിരിയ്ക്കുന്നിതിക്കാലം നാഥ!


• ഭഗവാൻ ശ്രീരാമന്റെ ജനനസമയ വിവരങ്ങൾ: 


നക്ഷത്രം പുനർവസു നവമിയല്ലോ തിഥി 

നക്ഷത്രാധിപനോടുകൂടവേ ബൃഹസ്പതി 

കർക്കടകത്തിലത്യുച്ചസ്‌ഥിതനായിട്ടല്ലോ 

അർക്കനുമത്യുച്ചസ്ഥനുദയം കർക്കടകം 


• മഹാവിഷ്ണുവിന്റെ അവതാരമായി ഭഗവാൻ ശ്രീരാമൻ ജന്മമെടുക്കുന്നു:


ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-

വിന്ദലോചനൻ മുകുന്ദൻ പരമാനന്ദാത്മാ 

ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-

വൃന്ദവന്ദിതൻ ഭുവി വന്നവതാരം ചെയ്‍താൻ



• മഹർഷി വിശ്വാമിത്രൻ ദശരഥ മഹാരാജനെ സമാശ്വസിപ്പിക്കുന്നു: 


പുത്രനായ്‌ പിറന്നിതു രാമനെന്നറിഞ്ഞാലും 

പ്രിഥ്വീന്ദ്രശേഷൻതന്നെ ലക്ഷ്മണനാകുന്നതും 

ശംഖചക്രങ്ങളല്ലോ ഭരതശത്രുഘ്നന്മാർ 

ശങ്ക കൈവിട്ടു കേട്ടുകൊണ്ടാലുമിനിയും നീ.


• വിശ്വാമിത്ര ലക്ഷ്മണ സമേതം കൊടും വനത്തിലൂടെ  സഞ്ചരിക്കുമ്പോൾ: 


അന്നേരമൊരു ശരമയച്ചു രാഘവനും 

ചെന്നു താടകമാറിൽ കൊണ്ടിതു രാമബാണം 

പാരതിൽ മല ചിറകറ്റു വീണപോലെ 

ഘോരരൂപിണിയായ താടക വീണാളല്ലോ.


• ഗൗതമ മഹർഷി തന്റെ പത്നി അഹല്യയെ പ്രാപിച്ച വേളയിൽ ഇന്ദ്രദേവനോട് ക്രൂദ്ധനായി: 


നില്ലുനില്ലാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!

ചൊല്ലുചൊല്ലെന്നോടു നീയെല്ലാമേ പരമാർത്ഥം 

വല്ലാതെ മമ രൂപം കൈക്കൊൾവാനെന്തുമൂലം?

നിർല്ലജ്ജനായ ഭവാനേതൊരു മഹാപാപി?


Day (3)


• അഹല്യ, ശാപമോക്ഷത്തിനായ് ശ്രീ രാമചന്ദ്രനെ സ്തുതിക്കുന്നു:


യാതൊരു പാദാംബുജമാരായുന്നിതു വേദം, 

യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും 

യാതൊരു നാമം ജപിയ്ക്കുന്നിതു മഹാദേവൻ,

ചേതസാ തൽസ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ. 



• അഹല്യാ ദേവിയ്ക്ക് ശാപമോക്ഷം ലഭിക്കുന്നു: 


സത്ത്വാദിഗുണത്രയയുക്തനാം ശക്തിയുക്തൻ 

സത്ത്വങ്ങളുള്ളിൽ വാഴും ജീവാത്മായ നാഥൻ 

ഭക്താനാം മുക്തിപ്രദൻ യുക്താനാം യോഗപ്രദൻ 

സക്താനാം ഭുക്തിപ്രദൻ സിദ്ധാനാം സിദ്ധിപ്രദൻ.


• മിഥിലാധിപൻ രാജർഷി ജനകൻ ആദ്യം കണ്ടമാത്രയിൽ മഹർഷി വിശ്വാമിത്രനോട്: 


കന്ദർപ്പൻകണ്ടു വന്ദിച്ചീടിന ജഗദേക-

സുന്ദരന്മാരാമിവരാരെന്നു കേൾപ്പിക്കേണം 

നരനാരായണന്മാരാകിയ മൂർത്തികളോ 

നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോൾ? 


• ത്രയംബകം എടുത്തുയർത്താൻ ശ്രീരാമചന്ദ്രൻ അനുവാദം ചോദിക്കുന്നു: 


വില്ലെടുക്കാമോ? കുലച്ചീടാമോ? വലിയ്ക്കാമോ?

ചൊല്ലുകെ’ന്നതു കേട്ടു ചൊല്ലിനാൽ വിശ്വാമിത്രൻ:

‘എല്ലാമാ,മാകുന്നത് ചെയ്താലും മടിയ്ക്കേണ്ട 

കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ’.



• സീതാദേവി വരണമാല്യവുമായി ആദ്യമായ്  ശ്രീരാമനുസമീപം: 


വന്നുടൻ നേത്രോല്പലമാലയുമിട്ടാൾ മുന്നേ,

പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ 

മാലയും ധരിച്ചു നീലോല്പലകാന്തി തേടും 

ബാലകൻ ശ്രീരാമനുമേറ്റവും വിളങ്ങിനാൻ.


• നാല് ദാശരഥന്മാരുടെയും നാല് ജാനകിമാരുടെയും വിവാഹം ഒന്നിച്ചു തന്നെ നടക്കുന്നു: 


ഊർമ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും 

കാമ്യാംഗിമാരാം ശ്രുതകീർത്തിയും മാണ്ഡവിയും 

ഭരതശത്രുഘ്നമാർതമ്മുടെ പത്നിമാരായ്;

പരമാനന്ദം പൂണ്ടു വസിച്ചാരെല്ലാവരും. 


• ശ്രീ രാമചന്ദ്രനെ മകളുടെ ഭർത്താവായി ലഭിച്ചതിൽ ജനക മഹാരാജാവിന്റെ അത്യുത്സാഹം: 


അത്ഭുതപുരുഷനാമുല്പലനേത്രൻതന്നെ 

ത്വൽപ്രസാദത്താലിന്നു സിദ്ധിച്ചേൻ ഭാഗ്യവശാൽ; 

ദർപ്പകസമനായ ചില്പുരുഷനെ നോക്കി 

പില്പാടു തെളിഞ്ഞുരചെയ്തിതു ജനകനും.


• ശ്രീ ഭാർഗ്ഗവരാമൻ അയോദ്ധ്യാമാർഗ്ഗമദ്ധ്യേ കണ്ടുമുട്ടിയപ്പോൾ:  


ക്രൂദ്ധനായ്‌ പരശുബാണാസനങ്ങളും പൂണ്ടു 

പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ 

ബദ്ധസാദ്ധ്വസം വീണു നമസ്‌കാരവും ചെയ്താൻ 

ബുദ്ധിയുംകെട്ടു നിന്നു മറ്റുള്ള ജനങ്ങളും.


• ഭഗവാൻ പരശുരാമന്റെ ആജ്ഞ ശിരസാ വഹിക്കുന്ന ശ്രീ രാമചന്ദ്രൻ: 


അന്തകാന്തകൻ പോലും ലംഘിച്ചീടുന്നതല്ല 

നിന്തിരുവടിയുടെ ചിന്തിത,മതുമൂലം 

വില്ലിങ്ങു തന്നാലും ഞാനാകിലോ കുലച്ചീടാ-

മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട. 



• രണ്ടു മഹാവിഷ്ണു അവതാരങ്ങളുടെ ഈശ്വരീയമായ യാത്ര പറച്ചിൽ: 


എങ്കലുള്ളൊരു മഹാവൈഷ്ണവതേജസ്സെല്ലാം 

നിങ്കലാക്കീടുവാനായ് തന്നിതു ശരാസനം 

ബ്രഹ്മാദിദേവകളാൽ പ്രാർത്ഥിയ്ക്കപ്പെട്ടുള്ളോരു 

കർമ്മങ്ങൾ മായാബലംകൊണ്ടു സാധിപ്പിയ്ക്ക നീ.


അയോദ്ധ്യാകാണ്ഡം 


Day (4) 


• അയോധ്യാപുരിയിൽ എഴുന്നള്ളിയ ദേവമുനി നാരദ മഹർഷിയോടു ശ്രീരാമചന്ദ്രൻ: 


എന്തൊരു കാര്യം നിരൂപിച്ചെഴുന്നള്ളി?

സന്തോഷമുൾക്കൊണ്ടരുൾചെയ്കയും വേണം 

മന്ദമെന്നാകിലും കാരുണ്യമുണ്ടെങ്കിൽ 

സന്ദേഹമില്ല സാധിപ്പിപ്പമെല്ലാമേ.


• നാരദമുനി ജനാകീരാമന്മാരെ സ്തുതിയ്ക്കുന്നു:


ആദിത്യനല്ലോ ഭവാൻ പ്രഭാ ജാനകി 

ശീതകിരണൻ നീ രോഹിണി ജാനകി 

ആദിതേയാധിപൻ നീ ശചീ ജാനകി 

ജാതവേദസ്സു നീ സ്വാഹാ മഹീസുത.


• ദേവർഷി നാരദമുനി രാമാവതാരത്തെ പ്രകീർത്തിയ്ക്കുന്നു:


ത്വൽക്കഥാനാമ ശ്രവണാദികൊണ്ടുട-

നുൾക്കാമ്പിലുണ്ടായ് വരും ക്രമാൽ ഭക്തിയും 

ത്വല്പാദപങ്കജഭക്തി മുഴുക്കുമ്പോൾ 

ത്വൽബോധവും മനക്കാമ്പിലുദിച്ചിടും.


• ദേവസന്ദേശം ശ്രവിച്ച വേളയിൽ നാരദമുനിയോട് ശ്രീരാമചന്ദ്രൻ: 


ഇത്തരം നാരദൻ ചൊന്നതു കേട്ടതി-

നുത്തരമായരുൾ ചെയ്തിതു രാഘവൻ: 

“സത്യത്തെ ലംഘിയ്ക്കയില്ലൊരുനാളും ഞാൻ 

ചിത്തേ വിഷാദമുണ്ടാകായ്കതുമൂലം.”



• ദശരഥരാജൻ സുമന്ത്രരോട് ശ്രീരാമപട്ടാഭിഷേകത്തിനായ്: 


“എല്ലാം വസിഷ്ഠനരുളിച്ചെയ്യുംവണ്ണം 

കല്യാണമുൾക്കൊണ്ടൊരുക്കിക്കൊടുക്ക നീ 

നാളെ വേണമഭിഷേകമിളമയായ് 

നാളീകനേത്രനാം രാമനു നിർണ്ണയം.”


• പട്ടാഭിഷേകത്തിനു ശ്രീരാമചന്ദ്രനെ തയ്യാറാക്കുന്ന ഗുരുവരൻ മഹർഷി വസിഷ്ഠൻ: 


“ത്വൽപാദപങ്കജതീർത്ഥം ധരിക്കയാൽ 

ദർപ്പകവൈരിയും ധന്യനായീടിനാൻ 

ത്വൽപാദതീർത്ഥവിശുദ്ധനായ്‌ വന്നിതു 

മല്പിതാവായ വിരിഞ്ചനും ഭൂപതേ!”


• ദേവന്മാർ സരസ്വതീ ദേവിയെ കണ്ട് അപേക്ഷിക്കുന്നു:


“ചെന്നുടൻ മന്ഥരതന്നുടെ നാവിന്മേൽ 

ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു 

പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു 

തന്നെ പറയിച്ചുകൊണ്ടു മുടക്കണം.”


ദശരഥനോടുള്ള രണ്ടുവരങ്ങൾ മന്ഥര മൂലം ഓർമ്മ വന്ന രാജ്ഞി കൈകേയി:

‘ദത്തമായോരു വരദ്വയം സാദരം 
ന്യസ്തം ഭവതി മയാ നൃപതീശ്വര!
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ-
ലൂനം വരാതെ തരികയെന്നതേ വേണ്ടൂ.’

• രാജ്യാഭിഷേകവേദിയിൽ രാജ്ഞി കൈകേയിയെ കാണാഞ്ഞു ക്ഷേമം അന്വേഷിച്ചു അന്തഃപുരത്തിൽ ദശരഥൻ:

“അർത്ഥവാനേറ്റമനിഷ്ടൻ നിനക്കെങ്കിൽ 
നിർദ്ധനനാക്കുവനെന്നുമവനെ ഞാൻ 
വദ്ധ്യനെ ന്യൂനമവദ്ധ്യനാക്കീടുവൻ 
വാദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകിൽ.”


• കൈകേയിയുടേ വരദ്വയങ്ങൾ: 

“എന്നതിലൊന്നു രാജ്യാഭിഷേകം ഭവാ-
നിന്നു ഭരതനു ചെയ്യണമെന്നതും; 
പിന്നെ മറ്റേതു രാമൻ വനവാസത്തി-
നിന്നുതന്നേ ഗമിയ്ക്കേണമെന്നുള്ളതും.”

• ശ്രീരാമചന്ദ്ര പട്ടാഭിഷേകത്തിനു ആഘോഷിക്കുന്ന ജനങ്ങൾ:

കമ്പംകലർന്നു കമഠപ്രവരനും 
കുമ്പിടുന്നോരു പുറവടിശോഭയും 
അംഭോജതുല്യമാമംഘ്രിതലങ്ങളും 
ജംഭാരിരത്നം തൊഴും തിരുമേനിയും. 

Day (5)


• ദശരഥന്റെ ദുഃഖഹേതു ശ്രീരാചന്ദ്രനോട് വർണ്ണിക്കുന്ന കൈകേയി:


“സത്യപ്രാശേന സംബദ്ധനാം താതനെ-

സ്സത്വരം രക്ഷിപ്പതിനു യോഗ്യൻ ഭവാൻ 

പുന്നാമമാകും നരകത്തിൽനിന്നുടൻ 

തന്നുടെ താതനെ ത്രാണനം ചെയ്കയാൽ.”


• അച്ഛന്റെ യഥാർത്ഥ ദുഃഖകാരണം കൈകേയിയോട് ചോദിച്ചറിയുന്ന ശ്രീരാമചന്ദ്രൻ: 


“രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ 

ത്യാജ്യമെന്നാലെന്നറിക നീ മാതാവേ

ലക്ഷ്മണൻ തന്നെ ത്യജിക്കെന്നു ചൊൽകിലും 

തല്ക്ഷണം ഞാനുപേക്ഷിപ്പനറിക നീ.”


• ദശരഥൻ കൈകേയിക്ക് കൊടുത്ത വരദ്വയങ്ങൾ അറിഞ്ഞ മാത്രയിൽ ശ്രീരാമചന്ദ്രൻ:


രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ 

രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി 

ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു 

ദണ്ഡകവാസത്തിനേറ്റമെളുതല്ലോ



• തന്നെ ശിക്ഷിക്കാൻ ശ്രീരാമചന്ദ്രനോട് വിഷാദനായി കേഴുന്ന ദശരഥൻ: 


സ്‌ത്രീജിതനായതികാമുകനായൊരു 

രാജാധമനാകുമെന്നെയും വൈകാതെ 

പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ 

ദോഷം നിനക്കതിനേതുമകപ്പെടാ.”


• കോപാകുലനായ ലക്ഷ്മണൻ പിതാവ് ദശരഥനെ കുറിച്ച്:


ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം 

ശാന്തേതരം ത്രപാഹീനം ശഠപ്രിയം 

ബന്ധിച്ചു താതനേയും പിന്നെ ഞാൻ പരി-

പന്ഥികളായുള്ളവരേയുമൊക്കവേ.”


• ലക്ഷ്മണന് ജീവസാരം ഉപദേശിക്കുന്ന ശ്രീരാമചന്ദ്രൻ:


ആമകുംഭാംബുസമാനമായുസ്സുടൻ 

പോമതേതും ധരിയ്ക്കുന്നതില്ലാരുമേ 

രോഗങ്ങളായുള്ള ശത്രുക്കളും വന്നു 

ദേഹം നശിപ്പിയ്ക്കുമേവനും നിർണ്ണയം.”


• ലക്ഷ്മണ സാന്ത്വനം സംസാര വിദ്യയിലൂടെ: 


ദേഹമല്ലോർക്കിൽ ഞാനായതാത്മാവെന്നു 

മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേൾ

സംസാരകാരിണിയായതവിദ്യയും 

സംസാരനാശിനിയായതു വിദ്യയും.”


• രാമായണത്തിലെ ശ്രീമദ് ഭഗവത്ഗീത:


കർമ്മങ്ങൾ സംഗങ്ങളൊന്നിലും കൂടാതെ 

കർമ്മഫലങ്ങളിൽ കാംക്ഷയും കൂടാതെ 

കർമ്മങ്ങളെല്ലാം വിധിച്ചവണ്ണം പര-

ബ്രഹ്മണി നിത്യം സമർപ്പിച്ചു ചെയ്യണം.”


• അമ്മ രാജ്ഞി കൗസല്യയെ സമാശ്വസിപ്പിക്കുന്ന ശ്രീരാമചന്ദ്രൻ:


അച്ഛനങ്ങെന്തുള്ളിലിച്ഛയെന്നാലതി-

ങ്ങിച്ഛയെന്നങ്ങുറച്ചീടേണമമ്മയും 

ഭർത്തൃകർമ്മാനുകരണമത്രേ പാതി-

വ്രത്യനിഷ്ഠാ വധൂനാമെന്നു നിർണ്ണയം.”


• വനവാസത്തെ കുറിച്ച് അറിഞ്ഞുടൻ സീതാദേവി:


മുന്നിൽ നടപ്പൻ വനത്തിനു ഞാൻമമ 

പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ 

എന്നെപ്പിരിഞ്ഞുപോകുന്നതുചിതമ-

ല്ലൊന്നുകൊണ്ടും ഭവാനെന്നു ധരിക്കണം.”


• ശ്രീരാമചന്ദ്രനെ വനവാസത്തിൽ‌ അനുഗമിക്കാനുള്ള കാരണം പറഞ്ഞു സീതാദേവി: 


രാമായണങ്ങൾ പലവും കവിവര-

രാമോദമോടു പറഞ്ഞു കേൾപ്പുണ്ടു ഞാൻ

ജാനകിയോടുകൂടാതെ രഘുവരൻ 

കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?”



• വനവാസത്തിനു പുറപ്പെട്ട മകൻ ലക്ഷ്മണനോട് അമ്മ രാജ്ഞി സുമിത്ര: 


രാമനേ നിത്യം ദശരഥനെന്നുള്ളി-

ലാമോദമോടു നിരൂപിച്ചുകൊള്ളണം 

എന്നെജ്ജനകാത്മജയെന്നുറച്ചുകൊൾ 

പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ.”


Day (6)


• ശ്രീരാമസീതാതത്ത്വം മനുജർക്കുപദേശിക്കുന്ന വാമദേവൻ പരമശിവൻ:


രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു 

താമരസാക്ഷനാമാദിനാരായണൻ 

ലക്ഷ്മണനായതനന്തൻ ജനകജാ 

ലക്ഷ്മീഭഗവതീ ലോകമായാ പരാ.”


• ശ്രീരാമസീതാതത്ത്വം:


ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും 

ധാത്രീവരനായ രാഘവനാമിവൻ 

ധാത്രിയിലിപ്പോൾ ദശരഥപുത്രനായ്‌ 

ധാത്രീസുതാവരനായ് പിറന്നീടിനാൻ.”


• ശ്രീരാമസീതാതത്ത്വം:


രാവണനിഗ്രഹാർത്ഥം വിപിനത്തിനു 

ദേവഹിതാർത്ഥം ഗമിയ്ക്കുന്നിതിന്നതിൻ 

കാരണം മന്ഥരയല്ല കൈകേയിയ-

ല്ലാരും ഭ്രമിയ്ക്കായ്ക രാജാവുമല്ലല്ലോ.”


• ദുഃഖാർദ്രനായ് മഹാചാര്യൻ മഹർഷി വസിഷ്ഠൻ രാജ്ഞി കൈകേയിയെ ശകാരിക്കുന്നു: 


ദുഷ്ടേ നിശാചരിദുർവൃത്തമാനസേ!

കഷ്ടമോർത്തോളം കഠോശീലേഖലേ!

രാമൻ വനത്തിനു പോകേണമെന്നല്ലോ 

താമസശീലേവരത്തെ വരിച്ചു നീ?”



• നിഷാദരാജൻ ഗുഹന്റെ ആതിഥ്യം: 


തൽക്ഷണം കൊണ്ടുവന്നു വടക്ഷീരവും 

ലക്ഷമണനോടും കലർന്നു രഘൂത്തമൻ 

ശുദ്ധവടക്ഷീരഭൂതികളെക്കൊണ്ടു 

ബദ്ധമായോരു ജടാമകുടത്തൊടും.


• ലക്ഷ്മണഗുഹസംവാദം:


മിത്രാര്യുദാസീന ബാന്ധവദ്വേഷ-

മദ്ധ്യസ്ഥസുഹൃജ്ജനഭേദബുദ്ധിഭ്രമം 

ചിത്രമത്രേ നിരൂപിച്ചാൽ സ്വകർമ്മങ്ങൾ 

യത്ര വിഭാവ്യതേ തത്ര യഥാ യഥാ.”


• ഗുഹന്റെ സഹായത്താൽ ഗംഗാനദി തരണം ചെയ്യുമ്പോൾ സീതാദേവി പ്രാർത്ഥിക്കുന്നു: 


ഞങ്ങൾ വനവാസവും കഴിഞ്ഞാദരാ-

ലിങ്ങുവന്നാൽ ബലിപൂജകൾ നൽക്കുവൻ 

രക്ഷിച്ചുകൊൾക നീയാപത്തുകൂടാതെ 

ദക്ഷാരിവല്ലഭേ ഗംഗേനമോസ്തു തേ!”


• നൈഷദാത്മജൻ ഗുഹനെ തിരികെ പറഞ്ഞയച്ചു കഴിഞ്ഞുള്ള വനവാസരംഗം:


വൈദേഹിതന്നോടുകൂടവേ രാഘവൻ 

സോദരനോടുമൊരു മൃഗത്തെക്കൊന്നു 

സാദരം ഭുക്ത്വാ സുഖേന വസിച്ചിതു 

പാദപമൂലേ ദലാഢ്യതല്പസ്ഥലേ.


• മഹർഷി ഭരദ്വാജമുനിയുടെ ആതിഥ്യം:


പാദരാജസാ പവിത്രയാക്കീടു നീ 

വേദാത്മകമമ പർണ്ണശാലാമിമാം 

ഇത്ഥ മുക്ത്വോടജമാനീയ സീതയാ 

സത്യസ്വരൂപം സഹാനുജം സാദരം.”



• മഹർഷി വാൽമീകിയുടെ പർണ്ണാശ്രമത്തിൽ ശ്രീരാമചന്ദ്രൻ: 


യാതൊരേടത്തു സുഖേന വസിയ്ക്കാവൂ 

സീതയോടുംകൂടിയെന്നരുൾചെയ്യണം 

ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാൻ 

ചിത്തേ പെരികെയുണ്ടാശ മഹാമുനേ!”


Day (7)


• സ്വജീവിതചരിത്രം ശ്രീരാമചന്ദ്രനോട് വിവരിക്കുന്ന വാൽമീകി മുനി: 


നിസ്ത്രപം ചോരന്മാരോടുകൂടെച്ചേർന്നു 

നിത്യവും ചോരനായ് വില്ലുമമ്പും ധരി

ച്ചെത്രജന്തുക്കളെക്കൊന്നേൻ ചതിച്ചു ഞാൻ

എത്ര വസ്തു പറിച്ചേൻ ദ്വിജന്മാരോടു-

മത്ര മുനീന്ദ്ര വനത്തിൽ നിന്നേകദാ.”


• സപ്തമുനികൾ ചോരനായിരുന്ന വാൽമീകിയെ പരീക്ഷിക്കുന്നു: 


എങ്കിൽ നീ ഞങ്ങൾ ചൊല്ലുന്നതു കേൾക്കണം 

നിൻ കുടുംബത്തോടു ചെന്നു ചോദിയ്ക്ക നീ

നിങ്ങളെച്ചൊല്ലി ഞാൻ ചെയ്യുന്ന പാപങ്ങൾ 

നിങ്ങൾകൂടെപ്പകുത്തൊട്ടു വാങ്ങീടുമോ?’ 


• സപ്തമുനികളുടെ ചോദ്യത്തിന് തന്റെ കുടുംബം രത്നാകരനു നൽകിയ മറുപടി: 


നിത്യവും ചെയ്യുന്ന കർമ്മഗണഫലം 

കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ?

താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ 

താന്താനാനുഭവിച്ചീടുകെന്നേ വരൂ.’


• പരീക്ഷണത്തിൽ സ്വയം തിരിച്ചറിഞ്ഞ രത്നാകരന് രാമനാമജപ ഉപദേശം നൽകുന്ന സപ്തർഷികൾ: 


ഇത്ഥമുക്ത്വാ രാമനാമവർണ്ണദ്വയം 

വ്യത്യസ്തവർണ്ണരൂപേണ ചൊല്ലിത്തന്നാർ

നിത്യം മരാമരേത്യവ ജപിയ്ക്ക നീ 

ചിത്തമേകാഗ്രമാക്കിക്കൊണ്ടനാരതം


• ശ്രീരാമചന്ദ്രന് വനവാസത്തിനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന മഹർഷി വാൽമീകി: 


ചിത്രകൂടാചലഗംഗയോരന്തരാ 

ചിത്രമായോരുടജം തീർത്തു മാമുനി 

തെക്കും വടക്കും കിഴക്കും പടിഞ്ഞാറു-

മക്ഷിവിമോഹനമായ് രണ്ടു ശാലയും 

നിർമ്മിച്ചവിടെയിരിക്കെന്നരുൾ ചെയ്തു.



• തനിക്ക് പണ്ട് കിട്ടിയ താപസശാപത്തിന്റെ കഥ രാജ്ഞി കൗസല്യയോട് വിവരിക്കുന്ന ദശരഥ രാജാവ്: 


പ്രാണപ്രയാണമടുത്തതപോധനൻ 

പ്രണവിയോഗേ ശപിച്ചതു കാരണം 

കേൾക്ക നീ ശാപവൃത്താന്തം മനോഹരേ!

സാക്ഷാൽ തപസ്വികളീശ്വരന്മാരല്ലോ.


• രാജാവ് ദശരഥന്റെ മരണവാർത്ത അറിഞ്ഞയുടൻ വസിഷ്ഠമുനി മന്ത്രിമാരോട്: 


തൽക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും 

മന്ത്രികളോടുമുഴറിസ്സസംഭ്രമ-

മന്തഃപുരമകം പുക്കരുളിച്ചെയ്തു:

തൈലമയദ്രോണിതന്നിലാക്കൂ ധരാ

പലകൻതന്നുടൽ കേടുവന്നീടായ്‌വാൻ.”


• പിതാവിന്റെ വേർപാടിൽ വിലപിക്കുന്ന ഭരത രാജകുമാരനെ സമാശ്വസിപ്പിക്കുന്ന വസിഷ്ഠമുനി: 


ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ 

പൂർണ്ണശോഭം നവവസ്ത്രങ്ങൾ കൊള്ളുന്നു 

ജീർണ്ണദേഹങ്ങളവ്വണ്ണമുപേക്ഷിച്ചു 

പൂർണ്ണശോഭം നവദേഹങ്ങൾ കൊള്ളുന്നു.”


• വസിഷ്ഠമുനിയുടെ കാർമ്മികത്വത്തിൽ ദശരഥ മഹാരാജന്റെ പിണ്ഡകർമ്മങ്ങൾ ചെയ്യുന്ന ഭരതശത്രുഘ്നന്മാർ: 


അഘ്നിഹോത്രാഘ്നിതന്നാലഘ്നിഹോത്രിയെ 

സംസ്കരിക്കുംവണ്ണമാചാര്യസംയുതം 

ദത്വാ തിലോദകം ദ്വാദശവാസരേ 

ഭക്ത്യാ കഴിച്ചിതു പിണ്ഡവുമാദരാൽ


• ശ്രീരാമചന്ദ്രനെ തിരിച്ചുവിളിക്കാൻ വനത്തിലേക്ക് തിരിക്കാൻ തീരുമാനിച്ച ഭരതൻ വസിഷ്ഠമുനിയോട്: 


നാളെപ്പുലർകാലേ പോകുന്നതുണ്ടു ഞാൻ 

നാളീകനേത്രനെക്കൊണ്ടിങ്ങുപോരുവാൻ 

ഞാനും ഭവാനുമരുന്ധതീദേവിയും 

നാനാപുരവാസികളുമമാത്യരും.”


Day (8)


• നിഷാദരാജൻ ഗുഹൻ ഭരതനോട്: 


ഗംഗാനദികടന്നാലടുത്തെത്രയും 

മംഗളമായുള്ള ചിത്രകൂടാചലം 

തന്നികടേ വസിയ്ക്കുന്നിതു സീതയാ 

തന്നുടെ സോദരനോടും യഥാസുഖം.”


• സംശയാലുവായി കാണപ്പെട്ട ഭരദ്വാജമുനിയോട് ഭരതൻ: 


ഞാനേതുമേയൊന്നുമറിഞ്ഞീലരാഘവൻ 

കാനനത്തിന്നെഴുന്നെള്ളുവാൻ മൂലവും 

കേകയപുത്രിയാമമ്മതൻ വാക്കായ 

കാകോളവേഗമേ മൂലമതിന്നുള്ളൂ.”


• ഭരതനിൽ സംപ്രീതനായ ഭരദ്വാജമുനി: 


ലക്ഷ്മണനേക്കാൾ നിനക്കെറുമേ ഭക്തി 

ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം 

ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ 

വന്ന പടയൊടുമില്ലൊരു സംശയം.” 


• ശ്രീരാമചന്ദ്രന്റെ വാസസ്ഥലം അന്വേഷിക്കുന്ന ഭരതന് താപസശ്രേഷ്ഠന്മാർ മാർഗ്ഗദർശികളാകുന്നു: 


ഉത്തരതീരേ സുരസരിതഃസ്ഥലേ 

ചിത്രകൂടാദ്രിതൻപാർശ്വേ മഹാശ്രമേ 

ഉത്തമപുരുഷൻ വാഴുന്നിതെന്നു കേ-

ട്ടെത്രയും കൗതുകത്തോടെ ഭരതനും 

തത്രൈവ ചെന്ന നേരത്തു കാണായ്‌ വന്നി-

തത്യത്ഭുതമായ രാമചന്ദ്രാശ്രമം



• പാദനമസ്കാരം ചെയ്ത ഭരതശത്രുഘ്നന്മാരെ കണ്ടു ശ്രീരാമചന്ദ്രൻ: 


ദീർഘബാഹുക്കളാലാലിംഗനംചെയ്തു 

ദീർഘനിശ്വാസവുമന്യോന്യമുൾക്കൊണ്ടു 

ദീർഘനേത്രങ്ങളിൽനിന്നു ബാഷ്‌പോദകം 

ദീർഘകാലം വാർത്തു സോദരന്മാരെയും


• പിതാവ് ദശരഥമഹാരാജന്റെ വിയോഗമറിഞ്ഞ ശേഷം രാമസീതാലക്ഷ്മണന്മാർ: 


തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ-

രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ 

മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ 

മന്ദേതരമുദകക്രിയയും ചെയ്താർ.


• പിതാവിന്റെ പ്രവൃത്തിയിൽ രോഷം പൂണ്ട ഭരതനെ ഉപദേശിക്കുന്ന ശ്രീരാമചന്ദ്രൻ: 


ഭൂമിഭർത്താ പിതാ നാരീജിതനല്ല 

കാമിയുമല്ല മൂഢാത്മാവുമല്ല കേൾ 

താതനസത്യഭയംകൊണ്ടു ചെയ്‌തതി-

നേതുമേ ദോഷം പറയരുതോർക്ക നീ.”



• രാമപാദുകങ്ങളെ പ്രതീകമാക്കി അയോദ്ധ്യ ഭരിക്കാമെന്ന് അവസാനം സമ്മതിച്ച ഭരതൻ: 


ഇത്ഥം ഭരതോക്തികേട്ടു രഘൂത്തമൻ 

പൊൽത്താരടികളിൽ ചേർത്ത മെതിയടി 

ഭക്തിമാനായ ഭരതനു നൽകിനാൻ 

നത്വാ പരിഗ്രഹിച്ചീടിനാൻ തമ്പിയും


• അയോദ്ധ്യാപുരരാജാവായി ഭരതൻ: 


താപസവേഷം ധരിച്ചു ഭരതനും 

തപേന ശത്രുഘ്നനും വ്രതത്തോടുടൻ 

ചെന്നു നന്ദിഗ്രാമമൻപോടു പുക്കിതു 

വന്നിതാനന്ദം ജഗദ്‌വാസികൾക്കെല്ലാം.


ആരണ്യകാണ്ഡം 


• അത്രിമഹർഷിയുടെ ആശ്രമത്തിലെത്തിയപ്പോൾ മുനിപത്നി അനസൂയ സീതാദേവിയോടൊപ്പം: 


വിശ്വകർമ്മാവിനാൽ നിർമ്മിതമായോരു 

വിശ്വവിമോഹനമായ ദുകുലവും 

കുണ്ഡലവുമംഗരാഗവുമെന്നിവ 

മണ്ഡനാർത്ഥമനസൂയ നൽകീടിനാൾ



• ഘോരവനാന്തരത്തിൽ ശ്രീരാമചന്ദ്രൻ ലക്ഷ്മണനേകുന്ന വേദസാരോപദേശം: 


മുന്നിൽ നീ നടക്കണം വഴിയേ വൈദേഹിയും 

പിന്നാലേ ഞാനും നടന്നീടുവൻ ഗതഭയം 

ജീവാത്മാപരമാത്മാക്കൾക്കു മധ്യസ്ഥയാകും 

ദേവിയാം മഹാമായാശക്തിയെന്നതുപോലെ.”


• വിരാധരാക്ഷസനുമായുള്ള കണ്ടുമുട്ടൽ: 


നിങ്ങൾക്കു ജീവിയ്ക്കയിലാശയുണ്ടുള്ളിലെങ്കി-

ലംഗനാരത്നത്തെയുമായുധങ്ങളും വെടി-

ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്കിലെനിയ്ക്കിപ്പോൾ 

തിങ്ങീടും വിശപ്പടക്കീടുവാൻ ഭവാന്മാരാൽ.”


• വിരാധനെ വധിച്ചതോടെ ശാപമോക്ഷം സിദ്ധിച്ച വിദ്യാധരന്റെ ശ്രീരാമസ്തുതി: 


വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം 

പാണികൾകൊണ്ടു ചരണാർച്ചനം ചെയ്യാകേണം 

ശ്രോത്രങ്ങൾകൊണ്ടു കഥാശ്രവണം ചെയ്യാകേണം 

നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകേണം.”


• ശരഭംഗമുനിയുടെ ആശ്രമത്തിൽ: 


ആർജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-

മാർജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം 

മർത്ത്യനായ് പിറന്നോരു നിനക്കു തന്നീടിനേ-

നദ്യ ഞാൻ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ.”


• വനാന്തരത്തിൽ രാക്ഷസന്മാരാൽ താപസന്മാർക്കുള്ള ദുരിതം കണ്ടു രോഷം കൊള്ളുന്ന ശ്രീരാമചന്ദ്രൻ: 


നിഷ്ഠുരതരമായ ദുഷ്ടരാക്ഷസകുല-

മൊട്ടൊഴിയാതെ കൊന്നു നഷ്‌ടമാക്കീടുവൻ ഞാൻ 

ഇഷ്ടാനുരൂപം തപോനിഷ്ഠയാ വസിയ്ക്ക -

ന്തുഷ്ട്യാ താപസകുലമിഷ്‌ടിയും ചെയ്തു നിത്യം.”


Day (9)


• അഗസ്ത്യാശ്രമത്തിലേക്കുള്ള വഴി സുതീക്ഷ്ണമുനിയോട് ചോദിച്ചറിയുന്ന ശ്രീരാമചന്ദ്രൻ:


ഉണ്ടൊരാഗ്രഹം തവാചാര്യനാമഗസ്ത്യനെ 

ക്കണ്ടു വന്ദിച്ചുകൊൾവാനെന്തതിനാവതിപ്പോൾ?

തത്രൈവ കിഞ്ചിൽ കാലം വസ്തുമുണ്ടത്യാഗ്രഹ-

മെത്രയുണ്ടടുത്തതുമഗസ്ത്യാശ്രമം മുനേ?”



• ശ്രീരാമചന്ദ്രനെ കണ്ടു സ്തുതിയ്ക്കുന്ന അഗസ്ത്യമുനി:


മായാദേവിയെ മൂലപ്രകൃതിയെന്നും ചൊല്ലും 

മായാതീതന്മാരെല്ലാം സംസൃതിയെന്നും ചൊല്ലും 

വിദ്വാൻമാരവിദ്യയെന്നും പറയുന്നുവല്ലോ 

ശക്തിയെപ്പല നാമം ചൊല്ലുന്നു പലതരം.”


• അഗസ്ത്യസ്തുതി:


ലോകസൃഷ്ടിയ്ക്കു രജോഗുണമാശ്രയിച്ചല്ലോ 

ലോകേശനായ ധാതാ നാഭിയിൽനിന്നുണ്ടായി 

സത്വമാം ഗുണത്തിങ്കൽനിന്നു രക്ഷിപ്പാൻ വിഷ്ണു,

രുദ്രനും തമോഗുണംകൊണ്ടു സംഹരിപ്പാനും.”


• അഗസ്ത്യസ്തുതി: 


നടക്കുമ്പോഴുമിരിയ്ക്കുമ്പോഴുമൊരേടത്തു 

കിടക്കുമ്പോഴും ഭുജിയ്ക്കുമ്പോഴുമെന്നുവേണ്ടാ 

നാനാകർമ്മങ്ങളനുഷ്ഠിയ്ക്കുമ്പോൾ സദാകാലം 

മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ!”


• തന്നെ വധിയ്ക്കാൻ തുനിഞ്ഞ രാമലക്ഷ്മണമാരോട് ജടായു: 


വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-

ലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും 

നിന്തിരുവടിയ്ക്കും ഞാനിഷ്ടത്തെച്ചെയ്തീടുവൻ;

ഹന്തവ്യനല്ല ഭവദ്ഭക്തനാം ജടായു ഞാൻ.”


• ലക്ഷ്മണനോട് പഞ്ചവടിയിൽ വെച്ച് മുക്തിമാർഗ്ഗം ഉപദേശിക്കുന്ന ശ്രീരാമചന്ദ്രൻ: 


ആത്മാവല്ലാതെയുള്ള ദേഹാദിവസ്തുക്കളി-

ലാത്മാവെന്നുള്ള ബോധം യാതൊന്നു ജഗത്ത്രയേ,

മായയാകുന്നതു നിർണയമതിനാലേ

കായസംബന്ധമാകും സംസാരം ഭവിയ്ക്കുന്നു.”


• ലക്ഷ്മണോപദേശം: 


ഭക്തനു നന്നായ് പ്രകാശിയ്ക്കുമാത്മാവു നൂനം 

ഭക്തിയ്ക്കുകാരണവുമെന്തെന്നുകേട്ടാലും നീ 

മത്ഭക്തന്മാരോടുള്ള നിത്യസംഗമമതും 

മത്ഭക്തന്മാരെക്കനിവോടു സേവിയ്ക്കുന്നതും.”



• ലക്ഷ്മണനാൽ അംഗവിച്ഛേദനം ചെയ്യപ്പെട്ട ശൂർപ്പണഖ:


നീലപർവ്വതത്തിന്റെ മുകളിൽനിന്നു ചാടി 

നാലഞ്ചുവഴിവരുമരുവിയാറുപോലെ 

ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ 

ഘോരയാം നിശാചരി വേഗത്തിൽ നടകൊണ്ടാൾ


Day (10)


• കൂട്ടാളിരാക്ഷസന്മാർ രാമനാൽ നിഗ്രഹിയ്ക്കപ്പെട്ട ശേഷം ഖരശൂർപ്പണഖാ സംവാദം: 


എങ്ങു പൊയ്ക്കളഞ്ഞിതു നിന്നോടുകൂടെപ്പറ-

ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽ വരും ചൊൽനീ.’

അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾ കൊ-

ണ്ടിങ്ങിനി വരാതവണ്ണം പോയാർ തെക്കോട്ടവർ.’


• ഘോരമായ യുദ്ധത്തിൽ രാമനാൽ നിഗ്രഹിയ്ക്കപ്പെടുന്ന രാക്ഷസരാവണനുടെ ആങ്ങള ഖരൻ:


ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ-

ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ 

വീണിതു ലങ്കാനഗരോത്തരദ്വാരേ തല 

തൂണിപൂക്കിതു വന്നു ബാണവുമതുനേരം.


• രാവണനോട് സീതയെക്കുറിച്ചു വർണ്ണിയ്ക്കുന്ന ശൂർപ്പണഖ:


തല്പതിയാകും പുരുഷൻ ജഗല്പതിയെന്നു 

കല്പിയ്ക്കാം വികല്പമില്ലല്പവുമിതിനിപ്പോൾ 

ത്വല്പത്നിയാക്കീടുവാൻ തക്കവളവിളെന്നു 

കല്പിച്ചുകൊണ്ടിങ്ങുപോന്നീടുവാനൊരുമ്പെട്ടേൻ.”


• ശ്രീരാമനെക്കുറിച്ചറിഞ്ഞ രാവണന്റെ ആദ്യമനോഗതം:


ധാതാവു മുന്നം പ്രാർത്ഥിച്ചോരു കാരണമിന്നു 

ഭൂതലേ രഘുകുലേ മർത്ത്യനായ്പ്പിറന്നിപ്പോൾ 

എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ 

ചെന്നു വൈകുണ്ഠരാജ്യം പരിപാലിയ്ക്കാമല്ലോ.’


• സീതാപഹരണം മാരീചനുമായി പദ്ധതിയിടുന്ന രാവണൻ:


ഒന്നുകൊണ്ടും ഞാനടങ്ങീടുകയില്ല നൂനം 

ചെന്നു മൈഥിലിതന്നെ കൊണ്ടുപോരികവേണം 

ഉത്തിഷ്ഠ മഹാഭാഗപൊന്മാനായ്ച്ചമഞ്ഞു ചെ-

ന്നെത്രയുമകറ്റുക രാമലക്ഷ്മണന്മാരെ.”



• സീതാപഹരണത്തിനു തൊട്ടുമുൻപ് സീതയോടുപദേശിക്കുന്ന ശ്രീരാമചന്ദ്രൻ: 


നീയൊരു കാര്യം വേണമതിനു മടിയാതെ

മായാസീതയെപ്പർണ്ണശാലയിൽ നിർത്തീടണം 

വഹ്നിമണ്ഡലത്തിങ്കൽ മറഞ്ഞുവസിയ്ക്ക നീ 

ധന്യേരാവണവധം കഴിഞ്ഞുകൂടുവോളം.”


• മാരീചവിലാപം കേട്ടു രാമനെയന്വേഷിക്കാൻ പരുഷമായുപദേശിച്ച സീതയോട് ലക്ഷ്മണൻ: 


നിനക്കു നാശമടുത്തിരിയ്ക്കുന്നിതു പാര-

മെനിയ്ക്കു നിരൂപിച്ചാൽ തടുത്തുകൂടാതാനും 

ഇത്തരം ചൊല്ലീടുവാൻ തോന്നിയതെന്തേ ചണ്ഡീ!

ധിഗ്ധിഗത്യന്തം ക്രൂരചിത്തം നാരികൾക്കെല്ലാം.”


• രാവണനാൽ ആക്രമിക്കപ്പെട്ട പക്ഷിശ്രേഷ്ഠൻ ജടായുവിനോട് സീതാദേവി: 


ഭർത്താവുതന്നെക്കണ്ടു വൃത്താന്തം പറഞ്ഞൊഴി-

ഞ്ഞുത്തമനായ നിന്റെ ജീവനും പോകായ്കെന്നു 

പൃഥ്വീപുത്രിയും വരം പത്രിരാജനു നൽകി 

പൃഥ്വീമണ്ഡലമകന്നാശു മേല്പോട്ടു പോയാൾ.


• സീതയുടെ ശകാരം കേട്ടു തന്നെയന്വേഷിച്ചു വന്നതിനെ കുറിച്ചു ലക്ഷ്മണനോട് ചൊല്ലുന്ന ശ്രീരാമചന്ദ്രൻ: 


എങ്കിലും പിഴച്ചിതു പോന്നതു സൗമിത്രേ നീ 

ശങ്കയുണ്ടായീടാമോ ദുർവചനങ്ങൾ കേട്ടാൽ?

യോഷമാരുടെ വാക്കു സത്യമെന്നോർക്കുന്നവൻ 

ഭോഷനെത്രയുമെന്നു നീയറിയുന്നതില്ലേ?”


Day (11)


• ഭീകരമായ കബന്ധരൂപം കണ്ടു ലക്ഷ്മണനോട് ശ്രീരാമചന്ദ്രൻ: 


വക്ഷസി വദനവും യോജനബാഹുക്കളും 

ചക്ഷുരാദികളുമില്ലെന്തൊരു സത്വമിദം?

ലക്ഷ്മണകണ്ടായോ നീ കണ്ടോളം ഭയമുണ്ടാം  

ഭക്ഷിയ്ക്കുമിപ്പോളിവൻ നമ്മെയെന്നറിഞ്ഞാലും.”


• ഗന്ധർവ്വൻ കബന്ധനായ കഥ: 


സുന്ദരനായൊരു ഞാൻ ക്രീഡിച്ചു നടക്കുമ്പോൾ 

അഷ്ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു 

രുഷ്ടനായ് മഹാമുനി ശാപവും നൽകീടിനാൻ 

ദുഷ്ടനായുള്ളൊരു നീ രാക്ഷസനായ് പോകെന്നു…”


• കബന്ധസ്തുതി:


കോപകാരണമഹങ്കാരമായതു രുദ്രൻ 

വാക്കെല്ലാം ഛന്ദസ്സുകൾ ദംഷ്ട്രങ്ങൾ യമനല്ലോ 

നക്ഷത്രപംക്തിയെല്ലാം ദ്വിജപംക്തികളല്ലോ 

ഹാസമായതു മോഹകാരിണി മഹാമായ.”


• കബന്ധത്തിൽ നിന്നും മോക്ഷം ലഭിച്ച ഗന്ധർവ്വൻ, തപസ്വിനി ശബരിയുടെ ആശ്രമത്തിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നു: 


മുമ്പിലാമ്മാറുകാണാം മതംഗാശ്രമം തത്ര 

സംപ്രതി വസിയ്ക്കുന്നു ശബരീ തപസ്വിനി 

ത്വല്പാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-

യെപ്പോഴും ഭവാനെയും ധ്യാനിച്ചു വിമുക്തയായ്.”



• കിഷ്കിന്ധയിലേക്കുള്ള മാർഗ്ഗം പറയുന്ന തപസ്വിനി ശബരി: 


മുമ്പിലാമ്മാറു കുറഞ്ഞൊന്നു തെക്കോട്ടു ചെന്നാൽ 

പമ്പയാം സരസ്സിനെക്കാണാംതല്പുരോഭാഗേ 

പശ്യ പർവ്വതവരമൃഷ്യമൂകാഖ്യംതത്ര 

വിശ്വസിച്ചിരിയ്ക്കുന്നു സുഗ്രീവൻ കപിശ്രേഷ്ഠൻ.”


കിഷ്കിന്ധാകാണ്ഡം 


Day (12)


• ശ്രീരാമചന്ദ്ര ഹനുമത്സംഗത്തിൽ സുഗ്രീവനെ പരിചയപ്പെടുത്തുന്ന ഹനുമാൻ: 


അഗ്രജാനകിയ ബാലി കപീശ്വര-

നുഗ്രനാട്ടിക്കളഞ്ഞീടിനാൻ തമ്പിയെ 

സുഗ്രീവനുള്ള പരിഗ്രഹം തന്നെയു-

മഗ്രജൻ തന്നെ പരിഗ്രഹിച്ചീടിനാൻ.”


• ഹനുമാന്റെ മധ്യസ്ഥതയിൽ ഋഷ്യമൂകാചലത്തിൽ സഖ്യം ചെയ്യുന്ന സുഗ്രീവനും ശ്രീരാമചന്ദ്രനും: 


മർക്കടശ്രേഷ്ഠനാം മാരുതിയന്നേരം 

അഗ്നിയേയും ജ്വലിപ്പിച്ചു ശുഭമായ 

ലഗ്നവും പാർത്തു ചെയ്യിപ്പിച്ചു സഖ്യവും 

സുഗ്രീവരാഘവന്മാരാഗ്നിസാക്ഷിയായ്.


• ബാലിസുഗ്രീവകലഹകഥ: 


മൂഢനാം ബാലി പരിഗ്രഹിച്ചീടിനാ-

നൂഢരാഗം മമ വല്ലഭ തന്നെയും 

നാടും നഗരവും പത്നിയുമെന്നുടെ 

വീടും പിരിഞ്ഞു ദുഃഖിച്ചിരിക്കുന്നു ഞാൻ.”


• യുദ്ധം ചെയ്യാൻ തിരിച്ചുവന്ന സുഗ്രീവനെ കണ്ട് ബാലിയോട് പത്നി താര:


വിഗ്രഹത്തിങ്കൽ പരാജിതനായ് പോയ 

സുഗ്രീവനാശു വന്നീടുവാൻ കാരണം 

എത്രയും പാരം പരാക്രമമുള്ളൊരു 

മിത്രമവനുണ്ടു പിന്തുണ നിർണ്ണയം.”



• ശ്രീരാമചന്ദ്രന്റെ ഒളിയമ്പേറ്റു വീണ ബാലി:


വാനരത്തെച്ചതിച്ചെയ്തുകൊന്നിട്ടൊരു

മാനമുണ്ടായതെന്തെന്നു പറക നീ 

വാനരമാംസഭക്ഷ്യമത്രേ ബത!

മാനസേ തോന്നിയതെന്തിതു ഭൂപതേ!”


• ഒളിയമ്പേറ്റു വീണു, തന്നെ നിശിതമായി വിമർശിച്ച ബാലിയോട്, ശ്രീരാമചന്ദ്രൻ: 


പുത്രീ ഭഗിനീ സഹോദരഭാര്യയും 

പുത്രകളത്രവും മാതാവുമേതുമേ 

ഭേദമില്ലെന്നല്ലോ വേദവാക്യമതു 

ചേതസി മോഹാൽ പരിഗ്രഹിയ്ക്കുന്നവൻ 

പാപികളിൽവച്ചുമേറ്റം മഹാപാപി 

താപമവർക്കതിനാലെ വരുമല്ലോ!”


• ഭർതൃമൃത്യുവിൽ വിലപിച്ച ബാലിപത്നി താരയോട് ശ്രീരാമചന്ദ്രൻ:


മദ്രൂപമീദൃശം ധ്യാനിച്ചുകൊൾകയും 

മദ്വചനത്തെ വിചാരിച്ചുകൊൾകയും 

ചെയ്താൽ നിനക്കു മോക്ഷം വരും നിർണ്ണയം 

കൈതവമല്ല പറഞ്ഞതു കേവലം.”


സുന്ദരകാണ്ഡം 


Day (13) 


• സുഗ്രീവൻ തന്നുടെ കർത്തവ്യത്തെ ഓർമ്മപ്പെടുത്തുന്ന ഹനുമാൻ:


പ്രത്യുപകാരം മറക്കുന്ന പുരുഷൻ 

ചത്തതിനൊക്കുമേ ജീവിച്ചിരിയ്ക്കിലും 

പർവ്വതാഗ്രേ നിജ സോദരൻതന്നോടു 

മുർവ്വീശ്വരൻ പരിതാപേന വാഴുന്നു.” 


• സീതാവിരഹത്തിൽ മനംനൊന്ത് വിലപിക്കുന്ന ശ്രീരാമചന്ദ്രൻ: 


ജനകീദേവിയെക്കട്ട കള്ളൻതന്നെ 

മാനസകോപേന നഷ്ടമാക്കീടുവൻ 

വംശവും കൂടെയൊടുക്കുന്നതുണ്ടൊരു 

സംശയമേതുമിതിനില്ല നിർണ്ണയം.”


• സുഗ്രീവനെ കണ്ടു തന്റെ കർത്തവ്യത്തെ ഓർമ്മപ്പെടുത്താൻ ലക്ഷ്മണനെ അയക്കുന്ന ശ്രീരാമചന്ദ്രൻ: 


ഹന്തവ്യനല്ല സുഗ്രീവൻ മമ സഖി 

കിന്തു ഭയപ്പെടുത്തീടുകെന്നേ വരൂ.”

ബാലിയെപ്പോലെ നിനക്കും വിരവോടു 

കാലപുരത്തിനു പോകാമറിക നീ.’


• ശ്രീരാമചന്ദ്രന്റെ സന്ദേശം സുഗ്രീവനെ നേരിട്ടറിയിക്കുന്ന ലക്ഷ്മണൻ: 


ഉഗ്രനാമഗ്രജനെന്നോടരുൾ ചെയ്തു 

നിഗ്രഹിച്ചീടുവൻ സുഗ്രീവനെ ക്ഷണാൽ 

അഗ്രജമാർഗ്ഗം ഗമിയ്ക്കണമെന്നുണ്ടു 

സുഗ്രീവനുൾക്കാമ്പിലെങ്കിലതേ വരൂ.”


• തന്റെ വാനരസേനയുടെ ശക്തി വർണ്ണിക്കുന്ന സുഗ്രീവൻ: 


കേചിൽ ഗജബലന്മാരിതിലുണ്ടു താൻ 

കേചിൽ ദശഗജശക്തിയുള്ളോരുണ്ടു  

കേചിതമിദപരാക്രമമുള്ളവർ 

കേചിന്മൃ‌ഗേന്ദ്രസമന്മാരറിഞ്ഞാലും.”


• സീതാന്വേഷണത്തിനായ് കപിവൃന്ദങ്ങളെ നാനാ ദിക്കിലേക്കും പറഞ്ഞയക്കുന്ന സുഗ്രീവൻ: 


ഉല്പലപത്രാക്ഷിതന്നെയും കാണാതെ 

മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ 

പ്രാണാന്തികം ദണ്ഡമാശു ഭുജിയ്ക്കണ-

മേണാങ്കശേഖരൻ തന്നാണെ നിർണ്ണയം.”



• സീതാന്വേഷണത്തിനിടയ്ക്ക്, ഗന്ധർവ്വപുത്രി  തപസ്വിനി സ്വയംപ്രഭയെ കാണുന്ന കപിവൃന്ദം: 


മനസമോഹനമായ ദിവ്യസ്ഥലം 

മാനുഷവർജ്ജിതം ദേവഗേഹോപമം 

തത്ര ഗേഹേ മണികാഞ്ചനവിഷ്ടരേ 

ചിത്രാകൃതിപൂണ്ടു കണ്ടാരൊരുത്തിയെ


Day (14)


• ശ്രീരാമചന്ദ്രന്റെ അനുഗ്രഹം തേടുന്ന യോഗിനി സ്വയംപ്രഭ:


ത്വന്മഹാമായാഗുണബദ്ധയാകയാൽ

ചിന്മയമായ ഭവത്സ്വരൂപത്തെ ഞാൻ 

എങ്ങനെയുള്ളവണ്ണമറിഞ്ഞീടുന്ന-

തെങ്ങനെ ചൊല്ലിസ്തുതിയ്ക്കുന്നതുമഹം!”


• സ്വയംപ്രഭാസ്‌തുതി: 


ചാരുമകുടകടകകടിസൂത്ര-

ഹാരമകരമണിമയകുണ്ഡല-

നൂപുരഹേമാംഗദാദി വിഭൂഷണ-

ശോഭിതരൂപം വസിയ്ക്ക മേ മാനസേ.”


• സീതാദേവിയെ അന്വേഷിച്ചു കണ്ടെത്താനാകാതെ വിഷമിയ്ക്കുന്ന അംഗദനോട് ഹനുമാൻ:


സൗമിത്രിയെക്കാളതിപ്രിയൻ നീ തവ 

സാമർത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ!

പ്രേമത്തിനേതുമിളക്കമുണ്ടായ് വരാ 

ഹേമത്തിനുണ്ടോ നിറക്കേടപ്പെടൂ?”


• പ്രിയ സഹോദരൻ ജടായുവിന്റെ നാമം കേട്ട മാത്രയിൽ അക്കഥ പറയാൻ അപേക്ഷിച്ച സമ്പാതിയുടെ അടുക്കൽ താരാതനയൻ അംഗദൻ: 


ഉമ്പർകോൻ പൗത്രനുമമ്പോടതു കേട്ടു 

സമ്പാതിതന്നുടെ മുമ്പിലാമ്മാറുചെ-

ന്നംഭോജലോചനൻ തൻ പാദപങ്കജം 

സംഭാവ്യസമ്മോദമുൾക്കൊണ്ടു ചൊല്ലിനാൻ



• സീതാന്വേഷകരായ കപിവൃന്ദത്തോട് സമ്പാതി:  


തത്ര മഹാശോകകാനനേ ജാനകി 

നക്തഞ്ചരീജനമദ്ധ്യേ വസിയ്ക്കുന്നു

ദൂരമൊരുനൂറു യോജനയുണ്ടതു 

നേരേ നമുക്കു കാണാം ഗൃദ്ധ്രനാകയാൽ.”


• പണ്ട് ജടായുവിനെ രക്ഷിയ്ക്കാനായ് സൂര്യതാപമേറ്റു വീണ സമ്പാതിയോട് ചന്ദ്രമ മുനിയുടെ ജീവോപദേശം: 


ദേഹോഹമെന്നുള്ള ഭാവനയാ മഹാ-

മോഹേന സൗഖ്യദുഃഖങ്ങളുണ്ടാകുന്നു 

ഗർഭവാസാദി ദുഃഖങ്ങളും ജന്തുവ-

ർഗ്ഗോത്ഭവനാശവും ദേഹമൂലം സഖേ!”


• സമുദ്ര ലംഘനത്തിനായ് ഹനുമാനോട്  തൻശക്തിയെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന ജാംബവാൻ: 


ആമ്നായസാരാർത്ഥമൂർത്തികൾ ചൊല്ലിനാർ 

നാമ്നാ ഹനൂമാനിവനെന്നു സാദരം 

വജ്രം ഹനുവിങ്കലേറ്റു മുറികയാ-

ലച്ചരിത്രങ്ങൾ മറന്നിതോ മാനസേ?”


Day (15) 



• ഹനുമാന്റെ ബുദ്ധിയും ബലവും കണ്ട് സംപ്രീതയായ നാഗമാതാവ് സുരസ: 


വരിക തവ ജയമതിസുഖേന പോയ് ചെന്നു നീ 

വല്ലഭാവൃത്താന്തമുള്ളവണ്ണം മുദാ 

രഘുപതിയൊടഖിലമറിയിയ്ക്ക തൽ കോപേന 

രക്ഷോഗണത്തെയുമൊക്കെയടക്കണം.”


• സിംഹികാവധം നടത്തി ലങ്കയിലേക്ക് എത്തുന്ന ഹനുമാൻ: 


നിഴലതു പിടിച്ചുനിർത്തിക്കൊന്നു തിന്നുന്ന 

നീചയാം സിംഹികയെക്കൊന്നനന്തരം 

ദശവദനപുരിയിൽ വിരവോടു പോയീടുവാൻ 

ദക്ഷിണദിക്കു നോക്കിക്കുതിച്ചീടിനാൻ.


• ലങ്കാപുരകവാടത്തിൽ ഹനുമാനെ തടയുന്ന ലങ്കാലക്ഷ്മി: 


ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-

നേകനായ് ചോരനോ ചൊല്ലു നിൻ വാഞ്ഛിതം?

അസുരസുരനരപശുമൃഗാദി ജന്തുക്കൾ -

റ്റാർക്കുമേ വന്നുകൂടാ ഞാനറിയാതെ.”


• വളരെ നേരം അന്വേഷിച്ചു, അശോകവനത്തിൽ ശിംശിപാവൃക്ഷത്തിനരികെ സീതാദേവിയെ ദർശിച്ച മാത്രയിൽ മാരുതി:


നയനജലമനവരതമൊഴുകിയൊഴുകിപ്പതി-

നാമത്തെ രാമരാമേതി ജപിയ്ക്കയും 

നിശിചരികൾ നടുവിലഴലൊടു മരുവുമീശ്വരി 

നിത്യസ്വരൂപിണിയെക്കണ്ടു മാരുതി


• സീതാദേവിയോട് ശൃംഗരിയ്ക്കുന്ന രാവണൻ: 


കളയരുതു സമയമിഹ ചെറുതു വെറുതേ മമ 

കാന്തേകളത്രമായ് വാഴ്ക നീ സന്തതം 

കളമൊഴികൾ പലരുമിഹ വിടുപണികൾ ചെയ്യുമ-

ക്കാലനും പേടിയുണ്ടെന്നെ മനോഹരേ!”


• സീതാദേവിയോട് നിർല്ലജ്ജം ശൃംഗരിച്ച രാവണന് ഇച്ഛാഭംഗം വരുത്തുന്ന പത്നി മണ്ഡോദരി: 


ഒഴികൊഴിക ദശവദനശൃണു മമ വചോ ഭവാ-

നൊല്ലാത കാര്യമോരായ്ക മൂഢപ്രഭോ!

ത്യജ മനുജതരുണിയെയൊരുടയവരുമെന്നിയേ 

ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്.”


• സീതാദേവിയെ കണ്ടു മന്ദമന്ദം കഥ പറയാൻ തുടങ്ങുന്ന  മാരുതി: 


തരുനികരവരമരിയ ശിംശപാവൃക്ഷവും 

തന്മൂലദേശേ ഭവതിയേയും മുദാ 

കനിവിനൊടു കണ്ടു കൃതാർത്ഥനായേനഹം 

കാമലാഭാൽ കൃതകൃത്യനായീടിനേൻ.’



• ശ്രീരാമചന്ദ്രനുള്ള സന്ദേശവും അടയാളവും ഏൽപ്പിച്ചു മാരുതിയോട് യാത്രചൊല്ലുന്ന സീതാദേവി: 


ജലനിധിയുമതിചപലമിന്നേ കടന്നങ്ങു 

ചെന്നു രഘുവരനെക്കാൺക നന്ദന!

മമ ചരിതമഖിലമറിയിച്ചു ചൂഡാരത്‌ന-

മാശു തൃക്കയ്യിൽ കൊടുക്ക വിരയെ നീ.”


Day (16)


• പുത്രൻ അക്ഷകുമാരൻ ഹനുമാനാൽ കൊല്ലപ്പെട്ടതു കണ്ടു ഇന്ദ്രജിത്തിനോട് കൽപ്പിക്കുന്ന രാവണൻ: 


പ്രിയതനയശൃണു വചനമിഹ തവ സഹോദരൻ 

പ്രേതാധിപാലയം പുക്കതു കേട്ടീലേ

മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ 

മാർത്താണ്ഡജാലയത്തിന്നയച്ചീടുവാൻ…”


• പരാക്രമിയായ മാരുതിയെ ഒരുവിധത്തിലും ബന്ദിയാക്കാൻ കഴിയാതെ ബ്രഹ്മാസ്ത്രം പ്രയോഗിയ്ക്കുന്ന ഇന്ദ്രജിത്ത്: 


അതിനുമൊരുകെടുതിയവനില്ലെന്നു കാൺകയാ-

ലംഭോജസംഭവബാണമെയ്തീടിനാൻ

അനിലജനുമതിനെ ബഹുമതിയൊടുടനാദരി-

ച്ചാഹന്തമോഹിച്ചു വീണിതു ഭൂതലേ.


• ആഗമനോദ്ദേശ്യം വെളിപ്പെടുത്താൻ മാരുതിയെ നിർബന്ധിപ്പിയ്ക്കുന്ന രാക്ഷസ സൈന്യാധിപൻ പ്രഹസ്തൻ:


നൃപസദസി കഥയ മമ സത്യം മഹാമതേ

നിന്നെയയച്ചുവിടുന്നുണ്ടു നിർണ്ണയം 

ഭയമഖിലമകതളിരിൽനിന്നു കളഞ്ഞാലും 

ബ്രഹ്മസഭയ്ക്കൊക്കുമിസ്സഭ പാർക്ക നീ.”


• ലങ്കാപുരിയിൽ വന്നതിനു ശേഷം താൻ ചെയ്ത പരാക്രമങ്ങളെ രാവണനോട് ന്യായീകരിയ്ക്കുന്ന മാരുതി: 


മരണഭയമകതളിരിലില്ലയാതേ ഭുവി 

മറ്റൊരു ജന്തുക്കളില്ലെന്നു നിർണ്ണയം 

ദശവദനസമരഭുവി ദേഹരക്ഷാർത്ഥമായ് 

ത്വൽഭൃത്യവർഗ്ഗത്തെ നിഗ്രഹിച്ചേനഹം.”


• ഹനുമാന്റെ ഹിതോപദേശം കേട്ട് കോപിച്ചലറുന്ന  രാവണൻ:


തിലസദൃശമവനെയിനി വെട്ടി നുറുക്കുവിൻ 

ധിക്കാരമിത്ര കണ്ടീല മറ്റാർക്കുമേ 

മമ നികടഭുവി വടിവൊടൊപ്പമിരുന്നു മാം 

മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ?”


• തന്നെ നിഗ്രഹിയ്ക്കാൻ രാക്ഷസന്മാരോട് ആഹ്വാനം ചെയ്ത രാവണനോട് മാരുതി: 


രജനിചരകുലപതികളായ് ഞെളിഞ്ഞുള്ളൊരു 

രാവണന്മാരൊരുമിച്ചെതിർത്തീടിലും 

നിയതുമിതു മമ ചെറുവിരൽക്കു പോരാ പിന്നെ 

നീയെന്തു ചെയ്യുന്നതെന്നോടു കശ്‌മല!”



• ലങ്കാദഹനത്തിന്റെ തീക്ഷ്ണത: 


രഘുകുലവരേഷ്ടദൂതൻ ത്രിയാമാചര-

രാജ്യമെഴുന്നൂറുയോജനയും ക്ഷണാൽ 

സരസബഹുവിഭവയുതഭോജനം നൽകിനാൻ 

സന്തുഷ്ടനായിതു പാവകദേവനും


Day (17) 


• ലങ്കാദഹനകഥ കേട്ടു മാരുതിയെ അനുമോദിച്ച ശ്രീരാമചന്ദ്രനോട് വാനരസൈന്യത്തിന്റെ മഹത്വം വിവരിയ്ക്കുന്ന സുഗ്രീവൻ:


ആരാലുമോർത്താൽ ജയിച്ചുകൂടാതൊരു 

ശൂരരിക്കാണായ വാനരസഞ്ചയം 

വഹ്നിയിൽ ചാടേണമെന്നു ചൊല്ലീടിലും 

പിന്നെയാമെന്നു ചൊല്ലുന്നവരല്ലിവർ.”


• ലങ്കാപുരിയിലെ കാഴ്ചകൾ വിസ്തരിയ്ക്കുന്ന ഹനുമാൻ: 


ഹാടകനിർമ്മിതഭോജനശാലയും 

നാടകശാല നടപ്പന്തൽ പിന്നെയും 

മജ്ജനശാലയും മദ്യപാനത്തിനു 

നിർജ്ജനമായുള്ള നിർമ്മലശാലയും.”


• ലങ്കാദഹന വിവരണത്തിനൊടുവിൽ ശീഘ്രം യുദ്ധം തുടങ്ങാൻ ശ്രീരാമചന്ദ്രനോട് അപേക്ഷിയ്ക്കുന്ന ഹനുമാൻ:


കിങ്കരന്മാരെ ക്ഷണേന പിതൃപതി-

കിങ്കരന്മാർക്കു കൊടുത്തുദശാനന-

ഹുങ്കൃതിയും തീർത്തു സംഗരാന്തേ ബലാൽ 

പങ്കജ നേത്രയെ ക്കൊണ്ടു പോരാം വിഭോ!”


• ആസന്നമായ യുദ്ധത്തിൽ അല്പം ഭീതിപൂണ്ടു കാണപ്പെട്ട രാവണനു ധൈര്യം പകരുന്ന മറ്റു രാക്ഷസർ: 


കൈലാസശൈലമിളക്കിയെടുത്തുട-

നാലോലമമ്മാനമാടിയകാരണം 

കാലാരി ചന്ദ്രഹാസത്തെ നൽകീലയോ 

മൂലമുണ്ടോ വിഷാദിപ്പാൻ മനസി തേ?”


• നിദ്ര വിട്ടുണർന്ന സഹോദരൻ കുംഭകർണ്ണൻ രാവണനെ ഉപദേശിയ്ക്കുന്നു:


ഇന്ദ്രിയങ്ങൾക്കു വശനാം പുരുഷനു 

വന്നീടുമാപത്തു നിർണ്ണയമോർത്തു കാൺ

ഇന്ദ്രിയനിഗ്രഹമുള്ള പുരുഷനു 

വന്നുകൂടും നിജസൗഖ്യങ്ങളൊക്കവേ.”



• യുദ്ധം ഒഴിവാക്കാൻ ഉപദേശിക്കുന്ന വിഭീഷണൻ ശ്രീരാമചന്ദ്രന്റെ മഹത്വം വിവരിക്കുന്നു:


കൊന്നാനിരുപത്തൊരു തുട രാമനായ് 

മന്നവന്മാരെയസുരാംശമാകയാൽ 

അന്നന്നസുരരെയൊക്കെയൊടുക്കുവാൻ  

മന്നിലവതരിച്ചീടും ജഗന്മയൻ.”


യുദ്ധകാണ്ഡം 


Day (18)


• ശത്രുപക്ഷത്തുനിന്നും വന്ന വിഭീഷണന്റെ വാക്കുകൾ വിശ്വസിക്കാതെ സുഗ്രീവൻ:


ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ 

മിത്രമെന്നോർത്തുടൻ വിശ്വസിയ്ക്കുന്നതിൽ 

ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന-

തുത്തമമാകുന്നതെന്നതോർക്കേണമേ.”


• വിഭീഷണനെ വിശ്വസിക്കാം എന്ന് തീർത്തുപറയുന്ന ഹനുമാൻ:


ജാതിനാമാദികൾക്കല്ല ഗുണഗണ-

ഭേദമെന്നത്രേ ബുധന്മാരുടെ മതം 

ശാശ്വതമായുള്ള ധർമ്മം നൃപതികൾ-

ക്കാശ്രിതരക്ഷണമെന്നു ശാസ്ത്രോക്തിയും.”


• രാവണദൂതൻ ശുകനോട് സുഗ്രീവൻ: 


ചൊല്ലീടുകെന്നതു കേട്ടു സുഗ്രീവനും 

ചൊല്ലിനാനാശു ശുകനോടു സത്വരം:

ചൊല്ലുള്ള ബാലിയെപ്പോലെ ഭവാനെയും  

കൊല്ലണമാശു സപുത്രബലാന്വിതം.’


• കോപിഷ്ഠനായ ശ്രീരാമചന്ദ്രൻ തന്നെ ബാണമയച്ചു ശപിക്കുമെന്ന അവസ്ഥയിൽ വരുണദേവൻ: 


താമസോൽഭൂതങ്ങളായുള്ള ഭൂതങ്ങൾ 

താമസ ശീലമായ്ത്തന്നേ വരൂ വിഭോ!

താമസമല്ലോ ജഡത്വമാകുന്നതും 

കാമലോഭാദികളും താമസഗുണം.”



• സേതുബന്ധന പുരോഗതി: 


നാലാം ദിനമിരുപത്തിരണ്ടായതു 

പോലെയിരുപത്തിമൂന്നുമഞ്ചാംദിനം 

അഞ്ചുനാൾ കൊണ്ടു ശതയോജനായതം 

ചഞ്ചലമെന്നിയേ തീർന്നോരനന്തരം


Day (19)


• ശ്രീരാമചന്ദ്രന്റെ സന്ദേശം രാവണനെ കേൾപ്പിയ്ക്കുന്ന രാക്ഷസദൂതൻ ശുകൻ: 


ചെന്നു നീ രാവണൻതന്നോടു ചൊല്ലുക 

സീതയെ നൽകീടുകൊന്നുകിലില്ലായ്കി-

ലേതുമേ വൈകാതെ യുദ്ധം തുടങ്ങുക 

രണ്ടിലുമൊന്നുഴറിച്ചെയ്തുകൊള്ളണം.’


• ശ്രീരാമചന്ദ്രനോട് സന്ധി ചെയ്യുന്നതാണ് ശ്രേഷ്ഠം എന്ന് രാവണനെ പറഞ്ഞു ധരിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്ന ശുകൻ:


ത്വങ്‌മാംസമേദാസ്ഥിമൂത്രമലങ്ങളാൽ

സമ്മേളിതമതിദുർഗന്ധമെത്രയും,

ഞാനെന്നഭാവമതിങ്കലുണ്ടായ് വരും 

ജ്ഞാനമില്ലാത്ത ജനങ്ങൾക്കതോർക്ക നീ.”


• രാവണനെ യുദ്ധത്തിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ ശ്രമിക്കുന്ന മാതാമഹൻ മാല്യവാൻ:


ചൊല്ലുവൻ ഞാൻ തവ നല്ലതു പിന്നെ നീ-

യെല്ലാം നിനക്കൊത്തവണ്ണമനുഷ്ഠിയ്ക്ക!

ദുർനിമിത്തങ്ങളീ ജാനകി ലങ്കയിൽ 

വന്നതില്പിന്നെ പലതുണ്ടു കാണുന്നു.”


• വാനരസൈന്യവും രാക്ഷസസൈന്യവും തമ്മിലുള്ള ഘോരമായ യുദ്ധം:


പൊട്ടിച്ചടർത്ത പാഷാണങ്ങളെക്കൊണ്ടും 

മുഷ്ടികൾ കൊണ്ടും മുസലങ്ങളെ കൊണ്ടും 

ഉർവ്വീരുഹം കൊണ്ടുമുർവ്വീധരം കൊണ്ടും 

സർവ്വതോ ലങ്കാപുരം തകർത്തീടിനാർ.



• യുദ്ധത്തിന്റെ രൂക്ഷത:


രാക്ഷസരാർക്കയും സിംഹനാദങ്ങളും 

രൂക്ഷതയേറും കപികൾ നിനാദവും 

തിങ്ങിമുഴങ്ങിപ്പുഴങ്ങി പ്രപഞ്ചവു-

മെങ്ങുമിടതൂർന്നു മാറ്റൊലിക്കൊണ്ടുതേ.


• രൂക്ഷമായ ദ്വന്ദ്വയുദ്ധത്തിൽ ഒരു മലതന്നെയിളക്കി എറിഞ്ഞു രാക്ഷസ സേനാപതി ധൂമ്രാക്ഷനെ കാലപുരിക്കയയ്ക്കുന്ന ഹനുമാൻ: 


പാരം വളർന്നൊരു കോപവിവിശനായ് 

മാരുതി രണ്ടാമതൊന്നെറിഞ്ഞീടിനാൻ 

ധൂമ്രാക്ഷനേറുകൊണ്ടുമ്പർപുരത്തിങ്ക-

ലാമ്മാറുചെന്നു സുഖിച്ചു വാണീടിനാൻ!


• യുദ്ധത്തിനു വന്ന രാവണനെ സ്വയം നേരിടാൻ തയ്യാറെടുക്കുന്ന ലക്ഷ്മണന് ഉപദേശം നൽകുന്ന ശ്രീരാമചന്ദ്രൻ: 


മായയുമുണ്ടു നിശാചരർക്കേറ്റവും 

ന്യായവുമില്ലവർക്കാർക്കുമൊരിയ്ക്കലും 

ചന്ദ്രചൂഡപ്രിയനാകയുമുണ്ടവൻ 

ചന്ദ്രഹാസാഖ്യമാം വാളുമുണ്ടായുധം.”


Day (20)


• തന്റെ ദീർഘനിഗ്രയെ ഭേദിച്ചു യുദ്ധം ചെയ്യാൻ അയക്കുന്ന രാവണനോട് കുംഭകർണ്ണന്റെ അവസാന ഉപദേശം:


നല്ലതും തീയതും താനറിയാതവൻ 

നല്ലതറിഞ്ഞു ചൊല്ലുന്നവർ ചൊല്ലുകൾ 

നല്ലവണ്ണം കേട്ടുകൊള്ളുകിലും നന്ന-

തല്ലാതവർക്കുണ്ടോ നല്ലതുണ്ടാകുന്നു?”


• രാവണനോട് കുംഭകർണ്ണന്റെ നീതിവാക്യം: 


മൂഢരാം മന്ത്രികൾ ചൊല്ലുകേട്ടീടുകിൽ 

നാടുമായുസ്സും കുലവും നശിച്ചു പോം

നാദഭേദം കേട്ടു മോഹിച്ചു ചെന്നു ചേർ-

ന്നാധിമുഴുത്തു മരിയ്ക്കും മൃഗകുലം.”


• പണ്ട് നാരദോപദേശം ശ്രവിച്ച കഥ രാവണനു  വിവരിച്ചശേഷം യുദ്ധത്തിനായി പുറപ്പെടുന്ന കുംഭകർണ്ണൻ:


ഭക്തികണ്ടാൽ പ്രസാദിയ്ക്കും രഘൂത്തമൻ 

ഭക്തിയല്ലോ മഹാജ്ഞാനമാതാവെടോ!

ഭക്തിയല്ലോ സതാം മോക്ഷപ്രദായിനി 

ഭക്തിഹീനൻമാർക്കു കർമ്മവും നിഷ്ഫലം.”



• തന്റെ പ്രിയങ്കരൻ കുംഭകർണ്ണന്റെ മരണത്തോടെ ശ്രീരാമചന്ദ്രനെ സ്‌തുതിച്ചു രംഗം വിടുന്ന നാരദമുനി:


ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും 

ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും 

രക്ഷയും നാനാവിധാവതാരങ്ങളാൽ 

ശിക്ഷിച്ചു ധർമ്മത്തെയും പരിപാലിച്ചു.”


• രാക്ഷസവീരൻ അതികായനെ ഹനുമാന്റെ ഉപദേശപ്രകാരം ബ്രഹ്മാസ്ത്രം കൊണ്ട് വധിയ്ക്കുന്ന ലക്ഷ്മണൻ:


ലക്ഷ്മണനും നിജപൂർവ്വജൻ തൻപദ-

മുൾക്കാമ്പിൽ നന്നായുറപ്പിച്ചു വന്ദിച്ചു 

പുഷ്കരസംഭവബാണം പ്രയോഗിച്ചു 

തൽക്ഷണേ കണ്ഠം മുറിച്ചാനതുനേരം.


• യുവരാജൻ ഇന്ദ്രജിത്തിന്റെ ആക്രമണത്തിൽ അമ്പേ തകർന്നടിഞ്ഞ വാനരസേനയും രാമലക്ഷ്മണന്മാരും:


ദേവദേവന്മാരുമാന്യോന്യമന്നേരം 

വ്യാകുലംപൂണ്ടു പറഞ്ഞുനിൽക്കേ,രുഷാ 

രാഘവൻമാരേയുമെയ്തു വീഴ്ത്തീടിനാൻ 

മേഘനാദൻ മഹാവീര്യവ്രതധരൻ.


• ഇന്ദ്രജിത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റും ബോധമറ്റും വീണ വാനരസേനയെ പരിശോധിക്കുന്ന വേളയിൽ വിഭീഷണനോട് ജാംബവാൻ:


എങ്കിലോ കേൾക്ക നീമാരുതിയുണ്ടെങ്കിൽ 

സങ്കടമില്ല മറ്റാർക്കുമറിഞ്ഞാലും 

മാരുതപുത്രൻ മരിച്ചിതെന്നാകിൽ -

റ്റാരുമില്ലൊക്കെ മരിച്ചതിന്നൊക്കുമേ.”


• വാനരസേനയെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ദിവ്യൌഷധങ്ങൾ കൈലാസത്തിൽ നിന്നും കൊണ്ടുവരാൻ ഹനുമാനോട് കല്പിക്കുന്ന ജാംബവാൻ:


മുമ്പിൽ വിശല്യകരണിയെന്നൊന്നെടോ,

പിൻപു സന്ധാനകരണിമൂന്നാമതും 

നല്ല സുവർണ്ണകരണിനാലാമതും 

ചൊല്ലുവൻ ഞാൻ മൃതസഞ്ജീവനി സഖേ!”


Day (21)


• ഹനുമാന്റെ ഔഷധാഹരണം മുടക്കുവാൻ ആജ്ഞാപിച്ച രാവണനോട് മാരീചപുത്രൻ കാലനേമി:


നിന്നെക്കുറിച്ചു മരിപ്പതിനിക്കാല-

മെന്നുള്ളിലേതും മടിയില്ല നിശ്ചയം 

മാരീചനെക്കണക്കേ മരിപ്പാൻ മന-

താരിലെനിയ്ക്കേതുമില്ല ചഞ്ചലം.”



• ക്ഷീരാർണ്ണവം, ദ്രോണാചാലം, ഋഷഭാദ്രി എന്നിവിടങ്ങളിലെല്ലാം ഔഷധം തിരഞ്ഞു സന്ദേഹിച്ച മാരുതി: 


കാണാഞ്ഞു കോപിച്ചു പർവ്വതത്തെപ്പറി-

ച്ചേണാങ്കബിംബംക്കണക്കെപ്പിടിച്ചവൻ 

കൊണ്ടുവന്നൻപോടു രാഘവൻ മുമ്പിൽ -

ച്ചിണ്ടൽ തീർത്തീടിനാൻ വൻപടയ്ക്കന്നേരം.


• ഘോരമായ ദ്വന്ദ്വ യുദ്ധത്തിനൊടുവിൽ കുംഭകർണ്ണപുത്രനായ കുംഭനെ വധിയ്ക്കുന്ന സുഗ്രീവൻ:


വാരാന്നിധിയും കലക്കിമറിച്ചതി-

ഘോരനാം കുംഭൻ കരേറി വന്നീടിനാൻ 

സൂര്യാത്മജനുമതു കണ്ടു കോപിച്ചു 

സൂര്യാത്മജാലയത്തിന്നയച്ചീടിനാൻ.


• ഒളിയുദ്ധത്തിലൂടെ വാനരസൈന്യത്തെയൊടുക്കുന്ന ഇന്ദ്രജിത്തിനെ ബ്രഹ്‌മാസ്‌ത്രമെയ്തു വധിക്കാമെന്നുപറഞ്ഞ ലക്ഷ്മണനോട് ശ്രീരാമചന്ദ്രൻ:


ആയോധനത്തിങ്കലോടുന്നവരോടു-

മായുധം പോയവരോടുംവിശേഷിച്ചു 

നേരേ വരാതവരോടുംഭയം പൂണ്ടു 

പാദാന്തികേ വന്നു വീഴുന്നവരോടും

പൈതാമഹാസ്‌ത്രം പ്രയോഗിയ്ക്കരുതെടോ!’


• ദീർഘമായ യുദ്ധത്തിൽ അഞ്ജലികാസ്ത്രമെയ്തു ഇന്ദ്രജിത്തിനെ വധിയ്ക്കുന്ന ലക്ഷ്മണൻ:


രാഘവൻ തൻ പദാംഭോരുഹം മാനസേ 

ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു 

പംക്തികണ്ഠാത്മജൻ കണ്ഠവും ഛേദിച്ചു 

സിന്ധുജലത്തിൽ മുഴുകി വിശുദ്ധമാ-

യന്തരാ തൂണിയിൽ വന്നു പുക്കു ശരം.


• പുത്രൻ ഇന്ദ്രജിത്തിന്റെ വധത്തിൽ കലിപൂണ്ട രാവണൻ സീതാദേവിയെ നിഗ്രഹിയ്ക്കാൻ ഒരുങ്ങുമ്പോൾ തടയുന്ന അസുരമന്ത്രി സുപാർശ്വൻ:


മാനവന്മാരേയും വാനരന്മാരെയും 

മാനേന പോർചെയ്തു കൊന്നുകളഞ്ഞു നീ 

ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക 

മാനസതാപവും ദൂരെ നീക്കീടുക.”


Day (22)


• രാവണന്റെ അജയ്യഹോമം മുടക്കുന്നതിനിടയ്ക്ക് വാനരന്മാർ ഉപദ്രവം ചെയ്തപ്പോൾ അതു തടുക്കാത്തതിൽ രോഷം പൂണ്ട മണ്ഡോദരി: 


അർദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി

ശത്രുക്കൾ വന്നവളെപ്പിടിച്ചെത്രയും 

ബദ്ധപ്പെടുത്തുന്നതും കണ്ടിരിയ്ക്കയിൽ 

മൃത്യുഭവിയ്ക്കുന്നതുത്തമമേവനും!’



• സ്വയം ചെയ്യുന്ന തെറ്റുകൾ ഒരിക്കലും സ്വീകരിയ്ക്കാൻ കൂട്ടാക്കാത്ത രാവണനോട് പത്നി മണ്ഡോദരി: 


പുത്രവിനാശം വരുത്തുവാനും തവ 

മൃത്യു ഭവിപ്പാനുമായ്  നീയവനുടെ 

വല്ലഭയെക്കട്ടുകൊണ്ടുപോന്നു വൃഥാ 

നിർല്ലജ്ജനാകയാൽ മൂഢജളപ്രഭോ!’


• രാവണൻ യുദ്ധഭൂമിയിൽ നേരിട്ടെതിരിടാൻ വരുന്നതു കണ്ടു വർദ്ധിത വീര്യത്തോടെ, ശ്രീരാമചന്ദ്രൻ: 


എത്ര നിശാചരരുണ്ടു വന്നേറ്റതി-

ങ്ങത്ര രാമന്മാരുമുണ്ടെന്നതുപോലെ 

രാമമയമായ് ചമഞ്ഞിതു സംഗ്രാമ-

ഭൂമിയുമെന്തൊരു വൈഭവമന്നേരം.


• രാവണനെറിഞ്ഞ ശൂലം തറച്ചു പരിക്കേറ്റ ലക്ഷ്മണൻ അപകടനില തരണം ചെയ്തതറിഞ്ഞു വീണ്ടും രാവണനെ എതിരിടുന്ന ശ്രീരാമചന്ദ്രൻ: 


തേരുമൊരുമിച്ചുവന്നു ദശാസ്യനും 

പോരിനു രാഘവനോടെതിർത്തീടിനാൻ 

പാരിൽനിന്നിക്‌ഷ്വാകുവംശതിലകനും 

തേരിൽനിന്നാശരവംശതിലകനും.


Day (23)


• അതിഘോരമായ രാമരാവണയുദ്ധം വിവരിച്ചു മതിയാകാതെ തുഞ്ചത്തെഴുത്തച്ഛൻ:


അംബുധിയംബുധിയോടൊന്നെതിർക്കിലു-

മംബരമംബരത്തോടെതീർത്തീടിലും 

രാഘവരാവണയുദ്ധത്തിനു സമം 

രാഘവരാവണയുദ്ധമൊഴിഞ്ഞില്ല.’



• ദേവേന്ദ്രന്റെ തേരാളി മാതലി, അഗസ്ത്യമുനിയുടെ ഉപദേശപ്രകാരം രാവണനെ വധിയ്ക്കാൻ ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാമല്ലോ എന്ന് ശ്രീരാമചന്ദ്രനോട് സൂചിപ്പിച്ചപ്പോൾ: 


രാവണൻ തന്റെ ഹൃദയം പിളർന്നു ഭൂ-

ദേവിയും ഭേദിച്ചു വാരിധിയിൽ പുക്കു 

ചോര കഴുകി മുഴുകി വിരവോടു 

മാരുതവേഗേന രാഘവൻതന്നുടെ 

തൂണിയിൽ വന്നിങ്ങു വീണു തെളിവോടു 

ബാണവുമെന്തൊരു വിസ്‌മയ,മന്നേരം!


• അഗ്നിശുദ്ധിയ്ക്ക് തയ്യാറെടുക്കുന്ന സീതാദേവി:


വിശ്വാസമാശു മദ്ഭർത്താവിനും മറ്റു 

വിശ്വത്തിൽ വാഴുന്നവർക്കും വരുത്തുവാൻ 

കുണ്ഡത്തിലഗ്നിയെ നന്നായ്‌ ജ്വലിപ്പിയ്ക്ക 

ദണ്ഡമില്ലേതുമെനിയ്ക്കതിൽ ചാടുവാൻ.’


• സീതാദേവിയുടെ അഗ്നിശുദ്ധിയ്ക്കു ശേഷം സംപ്രീതരായ ജനങ്ങൾ: 


ലങ്കേശനിഗ്രഹാർത്ഥം വിപിനത്തിൽനി-

ന്നെങ്കലാരോപിതയാകിയ ദേവിയെ 

ശങ്കാവിഹീനം പരിഗ്രഹിച്ചീടുക 

സങ്കടം തീർന്നു ജഗത്ത്രയത്തിങ്കലും.’


• പട്ടാഭിഷേകത്തിനു വേണ്ടി ലങ്കയിൽ തങ്ങാൻ അപേക്ഷിയ്ക്കുന്ന വിഭീഷണനോടു, തന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിയ്ക്കുന്ന ഭാരതനെക്കുറിച്ചു വാചാലനാകുന്ന ശ്രീരാമചന്ദ്രൻ:


എന്നു പതിന്നാലു സംവത്സരം തിക-

യുന്നതെന്നുള്ളതും പാർത്തവൻ വാഴുന്നു 

ചെന്നീല ഞാനന്നുതന്നെയെന്നാലവൻ 

വഹ്നിയിൽ ചാടി മരിയ്ക്കുമേ പിറ്റന്നാൾ.”


• രാവണവധവും വിഭീഷണ പട്ടാഭിഷേകവും അഗ്നിപരീക്ഷയും കഴിഞ്ഞു പുഷ്പക വിമാനത്തിൽ അയോധ്യയ്ക്ക് ഗമിക്കുന്ന വേളയിൽ സീതാദേവി: 


വാനരവീരരുമൊട്ടുനാളുണ്ടല്ലോ 

മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു!

ഭർതൃവിയോഗജദുഃഖമിന്നെന്നോള-

മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളു?”


Day (24)


• ശ്രീരാമൻചന്ദ്ര-സീതാ-സൗമിത്രിമാർ വനവാസവും രാവണവധവും കഴിഞ്ഞു അയോധ്യയിൽ തിരിച്ചെത്തിയ ആഹ്ലാദത്തിൽ സുഗ്രീവനെ വിശേഷിച്ചു പ്രശംസിയ്ക്കുന്ന ഭരതൻ:


“നാലു സുതന്മാർ ദശരഥഭൂപനി-

ക്കാലമഞ്ചാമനായിച്ചമഞ്ഞു ഭവാൻ

പഞ്ചമഭ്രാതാ ഭവാനിനി ഞങ്ങൾക്കു 

കിഞ്ചന സംശയമില്ലെന്നറികേടോ!”



• ഭക്തഹനുമാന് ആശീർവാദം നൽകി യാത്രയാക്കുന്ന ശ്രീരാമചന്ദ്രൻ;


പുണ്ഡരീകാക്ഷനനുഗ്രഹം നൽകിനാൻ:

മൽക്കഥയുള്ള നാൾ മുക്തനായ്‌ വാഴ്ക നീ 

ഭക്തികൊണ്ടേ വരൂ ബ്രഹ്മത്വവും സഖേ!”


ഉത്തരരാമായണം 


Day (25) 


• അഗസ്ത്യാദി മാമുനിമാരോടൊന്നിച്ചു യക്ഷരാക്ഷസോൽപ്പത്തിയുടെ കഥ ശ്രവിയ്ക്കുന്ന ശ്രീരാമചന്ദ്രൻപണ്ടു രാവണാദികൾ ബ്രഹ്മതപസ്സ് ചെയ്ത വൃത്താന്തം ശ്രദ്ധിയ്ക്കുന്നു


ആയിരത്താണ്ടു പാർത്തീടിനാനിങ്ങനെ 

നായകനായ ധാതാവിനെക്കാണാഞ്ഞു 

വഹ്നിയിലാഹുതി ചെയ്താനൊരു തല 

പിന്നെയുമായിരത്താണ്ടു പാർത്തീടിനാൻ 

ഒമ്പതിനായിരത്താണ്ടിനകം തല-

യൊമ്പതും ഹോമിച്ചു പാർത്താൻ ദശാസനൻ


Day (26)



• കൈലാസ പർവ്വതസമീപേ നന്ദികേശ്വരനെ രാവണൻ പരിഹസിച്ചപ്പോൾ: 


ഇപ്പോൾ വധിയ്ക്കുന്നതില്ല ഞാനെന്നുമേ 

പത്മോത്ഭവൻ തവ തന്ന വരത്തിനാൻ!

വാനരനെന്നു നീ നിന്ദിച്ച കാരണം 

വാനരന്മാരാൽ വരും കുലനാശവും.’


Day (27)


• ബ്രഹ്മശങ്കരവരങ്ങൾ നേടി, സുരലോകം ജയിയ്ക്കാൻ പുറപ്പെട്ട രാവണൻ യമലോകേ നരകത്തിലെ രംഗങ്ങൾ വീക്ഷിയ്ക്കുന്നു: 


എയ്യുന്നതാരെന്നതേതുമറിയാതെ 

മെയ്യിൽ വന്നമ്പുകൾ കൊണ്ടുകൊണ്ടും ബലാൽ 

ഈയവും നന്നായുരുക്കിച്ചിലരുടെ 

വായിൽപ്പകർന്നു കുടിപ്പിയ്ക്കയും ചിലർ.


• ഇന്ദ്രനെ ജയിയ്ക്കാൻ വന്ന രാവണൻ, അപ്സരസ്സ് രംഭയെ കണ്ടപ്പോൾ: 


നിന്നുടെ പൂർവജനായ ധനേശ്വരൻ 

തന്നുടെ പുത്രൻ നളകൂബരനവൻ 

തന്നുടെ വല്ലഭയാകിയ രംഭ ഞാൻ 

നിന്നുടെ പുത്രിയായ് വന്നീടുമോർക്ക നീ.’



• ഇന്ദ്രബന്ധനം ചെയ്ത മേഘനാഥനെ പ്രശംസിയ്ക്കുന്ന ബ്രഹ്മാവ്: 


കല്യനാം നിന്നുടെ പുത്രനു തുല്യനാ-

യില്ല ജഗത്ത്രയത്തിലിങ്കലിന്നാരുമേ

ഇന്ദ്രനെ യുദ്ധേ ജയിച്ചതു കാരണ-

മിന്ദ്രജിത്തെന്നു ‌നാമം കൊടുത്തേനഹം.”


• ഉത്തരരാമായണത്തിൽ രാവണരാക്ഷസചരിത്രം വിവരിച്ചു കഴിഞ്ഞപ്പോൾ അഗസ്ത്യമുനി: 


രാവണനേക്കാൾ പരാക്രമിയായതു 

രാവണിയെന്നു ഞാൻ ചൊന്നതിൻ കാരണ-

മിങ്ങനെയാകയാലെന്നരുൾ ചെയ്തിതു 

മംഗളാത്മാവാമഗസ്ത്യമുനീന്ദ്രനും.


Day (28)


• മനസ്സില്ലാമനസ്സോടെ കിഷ്കിന്ധയിലേയ്ക്ക് മടങ്ങുന്ന മാരുതിയെ അനുഗ്രഹിച്ചു യാത്രയാക്കുന്ന ശ്രീരാമചന്ദ്രൻ: 


ലോകങ്ങളുള്ളനാളോളമെൻ കീർത്തിയും 

പോകയില്ലത്രനാളും വാഴ്ക നീയെടോ

ജന്മമരണദുഃഖാപഹം നിർമ്മലം 

ബ്രഹ്മപദം മമ തന്നേൻ നിനക്കു ഞാൻ.’





• സീതാപരിത്യാഗം നടത്തി അയോധ്യയിലേയ്ക്ക് തിരിച്ചുവരുമ്പോൾ സുമന്ത്രരോട് സന്താപത്തോടെ സൗമിത്രി: 


നന്നുനന്നിവയോർത്താലെത്രയും ചിത്രംചിത്രം!

മാനവശ്രേഷ്ഠനായ രാമചന്ദ്രനും തഥാ 

ജനകീദേവിയ്ക്കുമോരോനാളായുണ്ടായ് വന്ന 

ദുഃഖങ്ങൾ നിരൂപിച്ചാലെത്രയും കഷ്ടംകഷ്ടം!”


• സീതാപരിത്യാഗം നടത്തി അയോധ്യാപുരിയിൽ എത്തിയ ലക്ഷ്മണൻ, ദുഃഖാർത്തനായ ശ്രീരാമചന്ദ്രനോട്: 


ജ്ഞാനമില്ലാതെ മൂഢജനത്തെപ്പോലെ ഭവാൻ 

മാനസേ ഖേദിപ്പതിനെന്തു കാരണം നാഥ?

ദേഹഗേഹാർത്ഥപുത്രകളത്രാദികളോടും 

ദേഹികളുണ്ടോ പിരിയാതെ ഭൂമിയിലാരും?”


Day (29)


• ലവണാസുരയുദ്ധത്തിനായി വനത്തിലെത്തിയ ശത്രുഘ്നൻ, വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിശ്രമിയ്ക്കുമ്പോൾ; 


‘മൈഥിലി പെറ്റാളിപ്പോളെത്രയും തേജസ്സോടും 

പൈതങ്ങളിരുപേരുണ്ടറിക തപോനിധേ!”

ശത്രുഘ്‌നനതുകേട്ടു സന്തോഷം പൂണ്ടാനേറ്റ,

മുത്ഥായ വാല്മീകിതാൻ ജാതകർമ്മവും ചെയ്താൻ.


• ലവണാസുരവധത്തിനു ശേഷം മഥുരാപുരിയിലെ രാജാവായി ശത്രുഘ്നൻ:


കോട്ടയും ഗോപുരങ്ങൾ മതിലും കിടങ്ങുകൾ 

ഗോഷ്ഠങ്ങൾ ദേവാലയം ചാതുർ വർണ്ണ്യ ആലയങ്ങൾ. 

യമുനാതീരസ്ഥലേ മഥുരാപുരി നൂന-

മമരാപുരിയിലുമേറ്റമായ്‌ ശോഭിയ്ക്കുന്നു.


• ഏറ്റവും ശ്രേഷ്ഠമായ അശ്വമേധയാഗം നടത്തുവാനുള്ള ആഗ്രഹം തന്റെ ഭ്രാതാക്കളോട് അഭിപ്രായമാരായുന്ന ശ്രീരാമചന്ദ്രൻ: 


“നിങ്ങളെന്നാത്മാവായതില്ല സംശയമേതും 

നിങ്ങൾക്കുവേണ്ടിത്തന്നെ രാജ്യവും പാലിയ്ക്കുന്നേൻ 

ഉണ്ടൊരു യാഗം ചെയ്‌വാനാഗ്രഹമതു നിങ്ങൾ 

ഖണ്ഡിച്ചു ചൊല്ലീടുവിൻ സാധ്യാസാധ്യവുമെല്ലാം.”


Day (30)



• മഹർഷി വാൽമീകിയുടെ ആശ്രമത്തിൽ നിന്നും പ്രതിജ്ഞയ്ക്കു ശേഷം പുനഃപരിഗ്രഹണം ചെയ്യാൻ ശ്രീരാമചന്ദ്രൻ തയ്യാറായെങ്കിലും, സീതാദേവി തിരോധാനം ചെയ്യുന്നു: 


സത്യമിതെങ്കിൽ മമ നൽകീടൊരനുഗ്രഹം 

സത്യമാതാവേസകലാധാരഭൂതേനാഥേ!’

തൽക്ഷണേ സിംഹാസനഗതയായ് ഭൂമി പിളർ-

ന്നക്ഷീണാദരം സീതതന്നെയുമെടുത്തുടൻ


• ബ്രഹ്മാവിന്റെ ഉപദേശത്തിൽ മുനിവേഷത്തിൽ ശ്രീരാമചന്ദ്രനെ അയോധ്യയിൽ വന്നു കാണുന്ന യമദേവൻ: 


ഓരോരോതരമാവതാരം ചെയ്തിന്ദ്രാദികൾ-

ക്കോരോരോതരമുണ്ടാമാപത്തു തീർത്തുകൊണ്ടു,

ധർമ്മത്തെ സ്ഥാപിച്ചധർമ്മങ്ങളെ ക്ഷയിപ്പിച്ചു 

കർമ്മങ്ങൾ ചെയ്യിപ്പിച്ചു രക്ഷിയ്ക്കുന്നതും ഭവാൻ.”


• ലക്ഷ്മണനെ വധിയ്ക്കാതെ പരിത്യജിയ്ക്കുന്ന ശ്രീരാമചന്ദ്രൻ: 


പോക സൗമിത്രേഭവാൻ നിന്നെ ഞാനുപേക്ഷിച്ചേൻ 

ത്യാഗവും വധവുമൊക്കും നിരൂപിച്ചു കണ്ടാൽ 

ജീവനമായ നിന്നെയിന്നുപേക്ഷിച്ചു ഞാനും 

ജീവിച്ചുവാണീടുമോ ഭൂമിയിലെത്ര കഷ്ടം!”


• വലിയൊരു ജനക്കൂട്ടത്തോടൊപ്പം സരയൂ നദിയിൽ സമാധിയായി മഹാപ്രസ്ഥാനം അനുഷ്ഠിക്കുന്ന ശ്രീരാമചന്ദ്രൻ: 


സോദരാമാത്യനിശാചരവാനരരോടും 

സാദരമയോദ്ധ്യാവാസികളാമവരോടും 

വന്നിഹസരയൂതീരത്തിങ്കലിതുകാലം 

നിന്നരുളുന്ന രാമരാഘവജയ ജയ.’



🕉🕉🕉🕉🕉


എഴുത്തച്ഛന്റെ കാവ്യഭംഗിയിൽ വാചാലനാകുന്ന സ്വാമിജി നിർമ്മലാനന്ദഗിരി മഹാരാജ് >







 

Comments

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം