കഥ | അന്ന് നിലച്ചോരുത്സവമേളം

അന്ന് നിലച്ചോരുത്സവമേളം 

വീണ്ടും കാലചക്രത്തിൽ ഒരു ഫെബ്രുവരി കൂടി സമാഗമമായിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ മകരമാസം കഴിഞ്ഞു കുംഭമാസത്തിലേക്കുള്ള സമയരഥ പ്രയാണം. വൃശ്ചികത്തിലെയും മകരത്തിലെയും തുഷാരബിന്ദുക്കൾ ബാഷ്പീകരിക്കുന്ന സൂര്യനും ഉഷ്ണരശ്മികളെ തെല്ലൊന്ന് ശമിപ്പിക്കുന്ന ശീതളമാരുതനും സാന്ദ്രമായ് ചലിക്കുന്ന ആകാശത്തോടുകൂടിയ പ്രപഞ്ചത്തിന്റെ ഒരു കൊച്ചു തുണ്ടം. വള്ളുവനാട്ടിലെ പാടശേഖരങ്ങളിൽ മണ്ണ് വിള്ളാൻ തുടങ്ങുന്ന കാലം. അങ്ങനെ വിണ്ടുകീറാതിരിക്കാൻ കർഷകർ നിലമെല്ലാം കന്നുപൂട്ടിയിടും. ഉഴുതുമറിഞ്ഞ വരണ്ട മണ്ണിന്റെ തുണ്ടങ്ങൾ അനാകലിതമായ രൂപത്തിലും ഭാവത്തിലും കണ്ടങ്ങളിൽ തൊട്ടുരുമ്മിക്കിടക്കും.  

സത്യത്തിൽ ഇങ്ങനെ ഉഴുതുമറിഞ്ഞു കിടക്കുന്ന വരണ്ട പാടങ്ങൾ “ഞങ്ങൾ സ്ക്കൂൾ കുട്ട്യോൾക്ക് ഇഷ്ടല്ല”. മതിമറന്നു പെയ്തു തീർന്ന വർഷകാലത്തിനും മരം കോച്ചും മകരത്തിനും ശേഷം വേനൽ സൂര്യരശ്മികൾ വീര്യമാകുന്ന ഈ സമയത്തു സ്കൂളിലെത്താൻ എളുപ്പവഴി കണ്ടെത്തൽ ഒരു വിനോദമാണ്. ഈ ആവേശത്തിന് ഒട്ടൊക്കെ വിരുദ്ധമാണ് ഈ കണ്ടം പൂട്ടൽ എന്ന മഹാ പാതകം. മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു അരയടിയോളം മാത്രമുള്ള  വൈക്കോൽ കുറ്റികൾ പരന്നു കിടക്കുന്ന പാടങ്ങളിൽ ഇങ്ങനെ എളുപ്പവഴി ഉണ്ടാക്കാൻ എളുപ്പമാണ്. ഒരൊറ്റ ദിവസം കൊണ്ട് കിലോമീറ്ററുകളോളം അങ്ങനെ നടപ്പാതയുണ്ടാവും. സ്‌കൂളിലേക്കും തിരിച്ചുമുള്ള നടത്തത്തിൽ ഈ നടപ്പാത വീതികൂട്ടലാണ് പ്രധാന വിനോദം. 

എന്നാൽ ഈ വിനോദം ആ ദിവസം നിൽക്കും: ട്രാക്ടർ ഇറക്കിയോ കന്നിനെ പൂട്ടിയോ ഉണങ്ങിയ പാടം ഉഴുതുമറിക്കുമ്പോൾ. ഈർപ്പമില്ലാത്ത മണ്ണിന്റെ ഈർഷ്യ ആ മൺ തുണ്ടങ്ങളിൽ നടക്കാൻ ശ്രമിച്ചാൽ അറിയാം. എങ്കിലും മർത്യരല്ലേ! അവരെന്തിനേയും അടിച്ചമർത്തുമല്ലോ... ഊഴി ആയാലും പൂഴി ആയാലും വഴി ആയാലും! ഒരാഴ്ചക്കുള്ളിൽ വരണ്ട മണ്ണിലൂടെയുള്ള പൂഴിയാർന്ന വഴിയും തെളിഞ്ഞു വരും; എന്നാലും തുഷാരരേണുക്കൾ വൈക്കോൽ കൊടികളിൽ ഒളിപ്പിച്ചുവെച്ച നേർത്ത സ്നിഗ്ദ്ധത ഈ വഴിക്കുണ്ടാവില്ല. ഇത് പരുക്കനാണ്. 

ധനുമാസത്തിലെ തിരുവാതിരയും ശാസ്താവിനുള്ള അയ്യപ്പൻ വിളക്കും വേൽ മുരുകന്റെ തൈപ്പൂയവും കഴിഞ്ഞുള്ള ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നാടും നാട്ടുകാരും നാദതാളലയ കലാകാരന്മാരും പൂജാരികളും ആനകളും ആനക്കാരും കച്ചവടക്കാരും വാണിഭക്കാരും വെടിമരുന്നുകാരും വർണ്ണാഭവിതാനക്കാരും എല്ലാമടങ്ങുന്ന ഒരു ബഹുഗുണ സമ്പന്നമായ സമൂഹം അടുത്ത നാല് മാസങ്ങളോളം വള്ളുവനാടിന്റെ മുക്കും മൂലയിലും എത്തുന്നൊരു കാലമാണ് ഇത്. ഉഴുതുമറിച്ച വരണ്ട പൂഴിവഴികൾ തെളിഞ്ഞ ആ കണ്ടങ്ങളിൽ ഇനി കാളവേലകളും താലപ്പൊലികളും പൂരങ്ങളും വെടിക്കെട്ടും നാദഘോഷങ്ങളും കലഹങ്ങളും അനുഷ്ഠാനങ്ങളും നടമാടും.

ശ്രീ കുരുംബ കാവിലെ കാളവേലയും പൂരവും കഴിഞ്ഞാൽ സർവ്വത്ര മനസ്സും കണ്ണും കാതും മനസ്സും ബോധവും ചോറോട്ടൂർ കാവിൽ ഭഗവതിയുടെ സന്നിധിയിലേക്ക് ചലിക്കും. നാലുദേശങ്ങൾ മത്സരാധിഷ്ഠിതമായ് ഗംഭീരമായ കെട്ടുകാഴ്ചകളും നാദതാളവിസ്മയവും ആകാശത്തിൽ മായാജാലം തീർക്കുന്ന കരിമരുന്നും ഒക്കെ ആയി ബൃഹത്തായൊരു പദ്ധതിയായി കൊണ്ടാടുന്ന ഉത്സവം; ദേശതാലപ്പൊലി. ആഘോഷത്തിന് ഒരു മാസം മുൻപേ അമ്പലത്തിൽ കളമെഴുത്തുപാട്ടിന്റെ ഊർജ്ജം തളംകെട്ടി നിൽക്കാൻ തുടങ്ങും. സായംസന്ധ്യയിലെ ചുറ്റുവിളക്കും തായമ്പകയും ഉത്സവത്തിന് ഓരോ ദിവസം അടുക്കുന്തോറും അതുല്യമായൊരു ഭക്തി സാന്ദ്രത പ്രദാനം ചെയ്യും. കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ദീപസ്തംഭത്തിലെരിയുന്ന തിരിനാളങ്ങളുടെയും നിറവും ഗന്ധവും പ്രഭയും ഇളംചൂടും അമ്മയുടെ നടയ്ക്കലുള്ള കൂറ്റൻ അരയാലിന്റെ അസംഖ്യം ഇളകിയാടുന്ന ഇലകളുടെ താളലയത്തിൽ അലിഞ്ഞുചേരും. 


ഭക്തർക്ക് അമ്മയും രക്ഷകിയും ഒക്കെ ആയ ഭഗവതി ദേശത്തിന്റെ മുഴുവൻ ഉടമയുമാണല്ലോ. നാട്ടുകാർ മിക്കവർക്കും ഒരു വർഷം എന്ന് പറയുന്നത് ദേശതാലപ്പൊലി മുതൽ അടുത്ത താലപ്പൊലി വരെയാണ്. ഞാറ്റുവേലകളും കാലക്രമങ്ങളും വിഷു, ഓണം തുടങ്ങിയ ആഘോഷങ്ങളും എല്ലാം ഭഗവതിക്കുവേണ്ടി അർപ്പിക്കുന്ന ഒരു നാടും അതിൽ ജീവിതം നയിക്കുന്ന നാട്ടുകാരും. എന്റെയും ജീവിതം മറ്റൊരു അവസ്ഥയിൽ അല്ലായിരുന്നു എന്ന് തന്നെ പറയണം. പുലർച്ചെ കാവിലെ ഉച്ചഭാഷിണിയിൽ നിന്നും ഒഴുകിവരുന്ന നാരായണീയവും ഹരിനാമകീർത്തനവും ജ്ഞാനപ്പാനയും അയ്യപ്പകീർത്തനങ്ങളും ശ്രീ ലളിതാസഹസ്രനാമവും പരമശിവസ്തുതികളും എല്ലാം ബാല്യത്തിലും കൗമാരത്തിലും എന്നെ പോലെ തന്നെ എന്റെ സഹപാഠികൾക്കും സുഹൃത്തുക്കൾക്കും ഹൃദയത്തിൽ നൈർമ്മല്യ തരംഗങ്ങൾ ഉണ്ടാക്കിയിരിക്കാം. 

പഞ്ചായത്ത് റോഡിലൂടെ പോകുമ്പോഴൊക്കെ കാവിനടുത്തെത്തുമ്പോൾ വിവരിക്കാനാകാത്ത ഒരു അനുഭൂതി ശരീരവും മനസ്സും നിറയും. കാവിന്റെ മുന്നിലുള്ള കൂറ്റൻ അരയാലിൻ തറയുടെ ഒരു കോണിൽ ചെരുപ്പ് അഴിച്ചിട്ട് അമ്മയുടെ നടയ്ക്കലുള്ള അടച്ചിട്ട ഇരുമ്പു വാതിലിന് മുന്നിൽ കൈകൂപ്പി നിൽക്കും. അമ്മയുടെ വളരെ ചെറിയ വിഗ്രഹത്തിന്റെ മുഖം പലപ്പോഴും എനിക്ക് കാണാറില്ലായിരുന്നു. അതുകൊണ്ട് പ്രാർത്ഥന; അവിടെ സാന്ദ്രമായി തളം കെട്ടിനിൽക്കുന്ന ഊർജ്ജത്തിനോട് തന്നെ ആയിരുന്നിരിക്കാം. പോക്കറ്റിലുള്ള അമ്പത് പൈസയുടെ തുട്ട് ഭണ്ടാരത്തിൽ അർപ്പിക്കും. എമ്പ്രാന്തിരി ഉഷഃകാല പൂജ കഴിഞ്ഞു പോവുമ്പോൾ ദീപസ്തംഭത്തിന്റെ തറയിൽ ഒരു വാഴയിലക്കീറിൽ ഗണപതിഹോമത്തിന്റെയും ലളിതാപരമേശ്വരീ പൂജയുടെയും മഞ്ഞളാദി പ്രസാദങ്ങളും ചന്ദനവും ഭക്തർക്കായി കരുതിവെച്ചിട്ടുണ്ടാവും. അതിലൊരു മോതിരവിരൽ തുമ്പിൻ സ്പര്ശത്തിന്റെ അളവിൽ നെറ്റിയിൽ കുറി തൊടുക എന്നത് ഒരു ശീലമായി. അരയാൽ ചുവട്ടിലെ ചെരുപ്പ്‌ വീണ്ടും ധരിച്ചു നടന്നകലുമ്പോൾ എന്തോ അവിടെ വെച്ച് പോകുന്നപോലെ ആയിരുന്നു മനസ്സിൽ. ഒരു പക്ഷെ മനസ്സിലെ ഷഡൈശ്വര്യങ്ങളിൽ ഏതെങ്കിലുമൊരു ഭഗം, ഭഗവതിക്ക് സമർപ്പിച്ചതാകാം. അല്ലെങ്കിൽ മനസ്സിലെ എന്തെങ്കിലും ഭയം അമ്മയുടെ ഭാവത്തിൽ ലയിപ്പിക്കുന്നതാകാം. അതോ ജീവിതത്തിലെ ഇനിയുള്ള ഓരോ അടിവെപ്പിലും അമ്മയുടെ മെതിയടിസ്വരം ഒപ്പം വേണമെന്നുള്ള യാചന ആ നടക്കൽ എഴുതാതെ എഴുതിയിട്ടു പോവുന്നതാണോ... ഏതാണെന്ന് മുപ്പതു വർഷങ്ങൾക്കിപ്പുറം ഇപ്പോഴും പറയാനൊക്കുന്നില്ല എന്നതാണ് വാസ്തവം. 

അന്നും ഒരു ഞായറാഴ്ച. ചോറൊട്ടൂർ കാവ് ഭഗവതിയുടെ ദേശതാലപ്പൊലി. ഇന്നലെ അർധരാത്രിക്ക് കളമെഴുത്തുപാട്ടിന്റെ സമാപ്തമായിരുന്നു. ദാരികവധം കഴിഞ്ഞ ദേവിയുടെ രൂപവും പ്രപഞ്ചനാദരൂപത്തിൽ ലയിച്ചില്ലാതാവുന്ന യാമത്തിൽ അടുത്ത ദിവസം ഇവിടെ നാദബ്രഹ്മത്തിന്റെ കേളികൊട്ടുയർന്നു അതിന്റെ പാരമ്യരൂപത്തിൽ എത്തുമെന്ന് നമ്മളെ പോലുള്ള സാധാരണക്കാർക്ക് ബോധമണ്ഡലത്തിൽ സാക്ഷാൽക്കരിക്കാൻ ദേവിയോളം ഉയരണം എന്നുള്ള ജ്ഞാനം നേടാൻ പിന്നെയും മുപ്പത് വർഷങ്ങൾ വേണ്ടിവരും എന്ന് അന്നറിയില്ലായിരുന്നു. ആ നിശ്ശബ്ദയാമത്തിൽ കൊടിമരത്തിന്റെ ഔന്നത്യത്തിൽ തൂങ്ങിയാടുന്ന കൊടിക്കൂറയുടെ അറ്റത്തു ബന്ധിച്ച ചെറുമണികളുടെ ശിഞ്ജാനം മാത്രമായിരുന്നു സാക്ഷി. 


തലേ ദിവസം തന്നെ ഗജവീരന്മാരുടെ ചങ്ങലനാദം പലയിടത്തുനിന്നും കേൾക്കാം. പൂതനും തിറയും ഉത്സവദിനം രാവിലെ വീടുകളിലേക്ക് സന്ദർശിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. പരിശീലനത്തിന്റെ തുടികൊട്ടുകൾ അങ്ങകലെ മുരുകൻ കോവിലിങ്കലിൽ നിന്നും അവ്യക്തമായി കേൾക്കാം. ചെണ്ടയാശാൻ ബാബു പൂശാലി രാവിലത്തെ മേളത്തിനും സന്ധ്യക്കുള്ള തായമ്പകയ്ക്കും ഉള്ള സംഘത്തിന് ഉപദേശം പകർന്നു നൽകുന്നതും ഇടവിട്ടിടവിട്ട് കേൾക്കാം. പലതരത്തിലുള്ള വാണിഭം ചെയ്യാൻ അന്യസംസ്ഥാനത്തുനിന്നുപോലും വന്നവർ അവരവരുടെ സ്ഥാനത്തു തങ്ങളുടെ കൂടാരങ്ങൾ കെട്ടിയിട്ടുണ്ട്. ഗോപാലൻ നായരുടെ ചായക്കടയും ഓലമേഞ്ഞൊരു പന്തലിൽ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. അമ്പലക്കുളത്തിൻ ഓരത്തായി ജനം അധികം വരാത്ത ഒരു മൂലയിൽ വെടിമരുന്നുപണിക്കാരും നിലയുറപ്പിച്ചിട്ടുണ്ട്. അങ്ങാടിപ്പുറത്തുനിന്നും മുളയങ്കാവിൽ നിന്നും ചെർപ്ലശ്ശേരിയിൽ നിന്നും എല്ലാം നാനാവിധം വർണ്ണവിതാനത്തോടെ നിരവധി ഇണക്കാളകളും വന്നുചേർന്നിട്ടുണ്ട്. ഉത്സവമേളം എന്ന ആ സാന്ദ്രമായ ഒരു ഊർജ്ജപരിണാമക്രിയ കാവുൾപ്പെടുന്ന ആസ്ഥാന പ്രദേശവും ഓരോ ദേശങ്ങളുടെയും ഉത്ഭവസ്ഥാനങ്ങളും സ്വന്തം ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെച്ചപോലെയാണ് തലേ ദിവസം രാത്രി കഴിഞ്ഞുപോയത്. പിറ്റേദിവസം ഒരു അണുസ്ഫോടനം പോലെ ആവേശക്കൊടുമുടിയുടെ അത്യന്തം ഉയരത്തിലേക്ക് ഭക്തജനങ്ങളുടെ ബോധത്തെയും ആത്മാവിനെയും കൊണ്ടെത്തിക്കാൻ ദേവിതന്നെ കല്പിച്ചു ചെയ്യുന്ന കർമ്മങ്ങളാണോ ഇതൊക്കെ എന്ന് തോന്നിപ്പോകുന്ന അതിവിശിഷ്ടമായ മുഹൂർത്തങ്ങൾ. 

എന്നെപോലെ തന്നെ എന്റെ കൂട്ടുകാർക്കും തലേദിവസം രാത്രി അധികം ഉറങ്ങാൻ പറ്റിയിരിക്കും എന്ന് തോന്നുന്നില്ല. അതിരാവിലെയുള്ള കുളികഴിഞ്ഞു കാവിലെ ചെണ്ടമേളം കണ്ട് ദേവിയെയും തൊഴുത് ആ ദൈവീകമായ സാന്ദ്രതയെ മനസ്സിലാവാഹിക്കാൻ മറക്കാറില്ല. അതോടൊപ്പം തന്നെ കാവിനടുത്തുള്ള വീടുകളിലെ പറയെടുപ്പിനായി വെളിച്ചപ്പാടിന്റെ പുറപ്പാടും കാണാം. പൂതനും തിറയും വീടുകളിലേക്ക് പുറപ്പെടുന്നതിനു മുൻപ് രാവിലത്തെ പരിശീലനവും ചെയ്യുന്നുണ്ടാവും. ആനകൾ കുളിക്കാൻ പോവുന്നതും പനമ്പട്ടയുടെ കെട്ടിനെ തങ്ങളുടെ കൊമ്പുകളാൽ വഹിച്ചു അണിഞ്ഞൊരുങ്ങന്നതിനുള്ള സ്ഥലങ്ങളിലേക്ക് മന്ദം മന്ദം നടന്നകലുന്നതും കണ്ടുനിൽക്കാം. അതിന്റെ തത്രപ്പാടിൽ ഭക്ഷണം കഴിക്കുന്നത് പോലും മറന്നുപോകാറുണ്ട്. അങ്ങനെ ഓടി കടമ്പായ കയറുമ്പോഴാണ് അമ്മ പിന്നിൽ നിന്നും വിളിക്കുന്നത്. 


"ഡാ.. കഞ്ഞികുടിച്ചിട്ടു പോ..." ഇടവഴിയിലേക്കിറങ്ങിയ ഞാൻ തിരിച്ചു കടമ്പായ ലക്ഷ്യമാക്കി നടക്കുമ്പോളാണ് വേറൊരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. പഞ്ചായത്ത് റോഡിലേക്കുള്ളതും പാടവരമ്പത്തേക്കുമുള്ള ഇടവഴികൾ അടിച്ചുവാരാതെ കിടക്കുന്നു. ഇത് പതിവുള്ളതല്ല. ഏട്ത്തി ഈ വഴികളെല്ലാം പുലർച്ചെ തന്നെ ഒരു തരി ചവറുപോലും ഇല്ലാതെ വെടിപ്പാക്കി വെക്കുന്നതാണ്. ഭഗവതിയുടെ പ്രതിരൂപമായ വെളിച്ചപ്പാടിനും നങ്ങേലിയുടെ ഉണ്ണിയെ കാണാൻ വരുന്ന പൂതൻമാരും അവർക്ക്  പടയണിയായി വരുന്ന തിറകളും തുടി കൊട്ടുന്നവരും എല്ലാം പാദസ്പർശം ഏൽപ്പിക്കുന്ന വഴിയാണ്. അവിടം കണ്ണാടി പോലെ ശുദ്ധി ആയിരിക്കണം എന്ന് നിർബന്ധമാണ്, എല്ലാവരും സ്നേഹത്തോടെ ഏട്ത്തി എന്ന് വിളിക്കുന്ന അച്ഛൻപെങ്ങൾ, അമ്മിണിയേടത്തി.

മുതിർന്ന ചേച്ചിയും ഏട്ടനും കല്യാണം കഴിഞ്ഞും ഉപരിപഠനത്തിനും ഒക്കെയായി വീടും നാടും ഒക്കെ വിട്ടുപോയതോടെ ഒറ്റയ്ക്കായ എനിക്ക് സ്‌കൂൾ കാലത്തു കൂട്ടായത് എവിടെയും പോവാനില്ലായിരുന്ന ഏട്ത്തി ആയിരുന്നു. ഒരു പക്ഷെ വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രം വേഷ്ടി ഉടുത്തിരുന്ന ഏട്ത്തിയെ മുണ്ടും ബ്ലൗസും അല്ലാതെ വേറൊരു വേഷത്തിലും കണ്ടിട്ടേയില്ല. അതുകൊണ്ടുതന്നെ വേഷ്ടി ഉടുക്കാൻ അവർക്കും വലിയ ഇഷ്ടമില്ലായിരുന്നു, എന്തോ സ്വാതന്ത്ര്യം നഷ്ടപ്പെട്ടപോലെ അവർ പെട്ടെന്ന് ഉൾവലിയുന്നത് ഞാൻ ചിലപ്പോൾ കാണാറുണ്ട്. അച്ഛൻ വർഷത്തിൽ രണ്ടോ മൂന്നോ തവണ അളന്നു കീറിയെടുക്കുന്ന കഞ്ഞിപിഴിഞ്ഞലക്കുന്ന ജഗന്നാഥൻ മുണ്ടുതന്നെയാണ് ഏട്ത്തിയ്ക്ക് എന്നും പ്രിയം. പുലർച്ചെയുള്ള തുഷാരകണങ്ങളെ ശിരസ്സിൽ തൊടീക്കാതിരിക്കാൻ തലമുടിയിൽ ഒരു തോർത്തും ചുറ്റി ഇടവഴിയും മുറ്റവും എല്ലാം അടിച്ചുവാരുന്നത് എനിക്ക് ഓർമ്മ ഉറയ്ക്കുന്നത് മുതൽ ഞാൻ കാണുന്നതാണ്. ഇന്നെന്തുപറ്റി... ഇത് അങ്ങനെ പതിവില്ലാത്തതാണല്ലോ. ഏട്ത്തിയ്ക്ക് അങ്ങനെ കലശലായി വയ്യാതായി കിടക്കുന്നതും ഞാൻ കണ്ടിട്ടില്ല. ഇതിപ്പോൾ... 


ഏട്ത്തി എന്റെ കുട്ടിക്കാലം മുതൽക്കുതന്നെ എന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. കർമ്മരംഗത്ത് സജീവമായ അച്ഛനും ഗൃഹഭരണകാര്യങ്ങളിൽ വ്യാപൃതയായ അമ്മയും അവരുടെ സമയം എനിക്കു മാത്രമായി നീക്കിവെച്ചത് പരിമിതമായിരുന്നു എന്നത് എല്ലാരുടെയും ജീവിതം പോലെ തന്നെ അതിശയോക്തിയുള്ളതൊന്നും അല്ല. എന്നാൽ ആ ഒരു പരിമിതിയെ ലവലേശം തൊടാതെ ഒരു സുഹൃത്തിനേക്കാൾ ഉപരിയായി നിർമ്മലയായ വഴികാട്ടി എന്ന വേഷമായിരുന്നോ അവർക്ക് എന്ന് തന്നെ പറയേണ്ടിവരും. ഏഴാം ക്‌ളാസ്സ് മുതൽക്കുള്ള കാലമാണ് ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നത്. 

വൃശ്ചികവും മകരവും ശിശിരകാലത്തിന്റെ ശേഷിപ്പുമായി കടന്നുപോവുമ്പോൾ തിരുവാതിരയ്ക്ക് കൂവക്കിഴങ്ങു പറിച്ചു അതിനെ വലിയ അണ്ടാവിലിട്ടു വേവിച്ച് അതിനെ ഉണക്കി, കഷ്ണങ്ങളാക്കി, ഇടിച്ചു പിഴിഞ്ഞെടുത്തു വീണ്ടും ഉണക്കി ഭദ്രമായി സൂക്ഷിച്ചു വെക്കുന്ന ഒരു സൂക്ഷ്മദർശിയുടെ ഭാവമാണ് ഏട്ത്തിയ്ക്ക്. തിരുവാതിരയ്ക്ക് നാളികേരം ചിരവിയിട്ടു ശർക്കരയും കൂവപ്പൊടിയും ചേർത്ത് അമ്മയുണ്ടാക്കുന്ന കൂവ വെരകിയത്, വിവരണാതീതമായ സ്വാദിന്റെ ഉറവിടമാണ്. അത് കാച്ചിയ ഗുരുവായൂർ പപ്പടവും പൊടിച്ചു ചേർത്ത് മൃഷ്ടാന്നം ഭുജിക്കുന്ന ഏട്ത്തിയുടെ സ്വഭാവവിശേഷങ്ങൾ എനിക്കും വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ, ഇല്ല എന്നൊരിക്കലും പറയാനുമാകില്ല.

കുംഭവും മീനവും മാസങ്ങളിൽ ഏട്ത്തിയുടെ പ്രധാന കർമ്മം ശൈത്യകാലത്തെ കാറ്റിൽ വീഴുന്ന പുളിങ്ങകൾ പെറുക്കി ഉണക്കി കുരുവെടുത്തു വീണ്ടുമുണക്കി അതിനെ വലിയ ഉരുളകളാക്കി ഭരണിയിൽ ഉപ്പുവിതറി സൂക്ഷിച്ചുവെക്കും. അടുത്ത ഒരു വർഷത്തേക്കുള്ള മുന്നൊരുക്കൽ. അതിനിടയ്ക്ക് തൊടിയിൽ വീണുകിടക്കുന്ന തെങ്ങിൻപട്ടകളുടെ ഓരോ ഇഴ കീറി ഈർക്കിലിയാക്കി ചൂലുകൾ ഉണ്ടാക്കും. ചൂലുകൾ അത്യാവശ്യത്തിനായാൽ പിന്നെ, ബാക്കി പട്ടകൾ കൊണ്ട് ചൂട്ടുകൾ ഉണ്ടാക്കും. അതും എണ്ണമെത്തിയാൽ പിന്നെ തൊടിയിലെ മറ്റു ചവറുകളും ഉണങ്ങിയ ഇലകളും ചേർത്തു കത്തിക്കും. അങ്ങനെ വീടിനു ചുറ്റും തൊടി മുഴുവനും വെടിപ്പാക്കുക എന്നത് ഏട്ത്തിയുടെ നിർബന്ധമാണ്. എന്റെ പഠനത്തിനിടയിലും പലപ്പോഴും അവരെ പല സ്ഥലത്തും ഞാനും സഹായിക്കും. അത് ഒരു ഉല്ലാസകരമായ വിനോദം എന്ന നിലക്കുതന്നെയാണ് ഞാൻ ചെയ്തിരുന്നത്. എന്നാൽ അനവധി വർഷങ്ങളായുള്ള ഇത്തരം കർമ്മങ്ങൾ ഒരു പക്ഷെ മനസ്സും ശരീരവും വളർന്നുകൊണ്ടിരുന്ന എന്റെ ആ കാലത്ത് എന്നെ നല്ലതിലേക്ക് മാത്രം നയിച്ച യോഗം തന്നെയല്ലേ എന്ന എന്റെ ചിന്താ ചീന്തുകൾ ഇന്നും എന്റെ മനസ്സിൽ ഉയർന്നു വരാറുണ്ട്.  


ഇതുകൂടാതെ മാങ്ങ, ചക്ക, കൈതച്ചക്ക, പയറുവർഗ്ഗങ്ങൾ, മരച്ചീനി, കയ്പക്ക, വഴുതനങ്ങ, കുമ്പളങ്ങ, മത്തൻ, അമരയ്ക്ക, പടവലങ്ങ, വെണ്ട, ഉഴുന്ന്, കൂവ, മഞ്ഞൾ, ഇഞ്ചി, നാരകം, ചീര, നെല്ലി, ചെറുനെല്ലി, അങ്ങനെ അനവധി പഴങ്ങളും, പച്ചക്കറികളും, ഇലവർഗങ്ങളും, കിഴങ്ങുകളും ഒക്കെ അതാത് സമയത്തു സ്വയം നട്ട്, നനച്ചു, പരിപാലിച്ചു നടത്താനും ഏട്ത്തിയ്ക്ക് പ്രിയമാണ്. ഇതുകൂടാതെ നിരവധി വർണ്ണാഭമായ പൂച്ചെടികൾ, കള്ളിച്ചെടികൾ, പവിഴമല്ലി, ജമന്തികൾ, കൃഷ്ണകിരീടം, അരളികൾ, മന്ദാരം, നന്ദ്യാർവട്ടം, കനകാംബരം, ശംഖുപുഷ്പം, കോളാമ്പിപ്പൂ, ആടലോടകം, തെച്ചി, ചെണ്ടുമല്ലി, നിത്യകല്ല്യാണി, അങ്ങനെ നിരവധി പൂച്ചെടികളും ഔഷധ സസ്യങ്ങളും അയല്പക്കത്തുപോയും പാടവരമ്പത്തുനിന്നും പറിച്ചും കൊണ്ടുവന്നു നട്ടു വളർത്തി പരിപാലിച്ചു പോന്നു. പ്രകൃതിയുമായി ഒരു ചങ്ങാത്തം എന്ന നിർമ്മല ഭാവം എന്നിൽ ജനിപ്പിക്കാൻ ഇതൊക്കെ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.  

എന്നാൽ ഇതിൽ നിന്നെല്ലാം ഉപരിയായി ഏട്ത്തി എനിക്കൊരു സഹപാഠി കൂടി ആയിരുന്നു എന്നത്, ഇന്നും എന്നും ഞാൻ കൗതുകത്തോടെ മാത്രം ഓർക്കുന്ന ഒന്നാണ്. സ്വയം വായിച്ചു പഠിക്കുക എന്ന വിരസമായൊരു പതിവിനെ ഒഴിവാക്കി എപ്പോഴോ ഏട്ത്തിയും എന്നോടൊപ്പം ചേർന്നു. അങ്ങനെ ഇന്ത്യൻ ചരിത്രവും, സൗരയൂഥത്തിന്റെ പ്രാപഞ്ചിക രഹസ്യങ്ങളും കേരളത്തിന്റെ ഭൂമിശാസ്ത്രവും മുഗൾ രാജവംശത്തിന്റെ സംഭാവനകളും ഇന്ദുലേഖയും ഊർമ്മിളയും സി വി രാമൻ പിള്ളയുടെ ധർമ്മരാജയും എല്ലാം ഞാൻ പഠിച്ചത് ഏട്ത്തിയ്ക്ക് വായിച്ചു കൊടുത്താണ്. ഒരു സഹപാഠിയേക്കാൾ ഉന്മേഷത്തോടെ ഞാൻ എന്ന ഉറ്റ സുഹൃത്തിനെ ഉത്സാഹിപ്പിച്ചു കൊണ്ടും എനിക്കെപ്പോൾ എന്ത് പഠിക്കണം എന്ന എന്റെ മാത്രം ഇഷ്ടത്തെ ഒരിക്കലും ചോദ്യം ചെയ്യാതെ ഞാൻ എന്ത് വായിച്ചാലും ഇരുന്നു കേൾക്കാനും വിശാലമായൊരു ഹൃദയം പേറി ഏട്ത്തി എന്ന വിദ്യാർത്ഥിയുടെ ജീവിതവും ഞാൻ അടുത്ത് നിന്ന് കാണുന്നുണ്ടായിരുന്നു. ധർമ്മരാജയിൽ അവസാനം ആ കത്തിയമരുന്ന പർണ്ണശാലയിൽ ഹരിപഞ്ചാനൻ എരിഞ്ഞടങ്ങുമ്പോൾ മാനത്തോളം കുതിച്ചുയർന്ന അഗ്നിനാളം മനസ്സിൽ കാൺകെ എന്റെയൊപ്പം ഏട്ത്തിയുടെയും ചിന്താനാളങ്ങൾ തെളിഞ്ഞു കത്തി.  

അതെല്ലാം കഴിഞ്ഞു ഇപ്പോൾ എഞ്ചിനീയറിംഗ് അവസാന വർഷം ആയി. രണ്ടു വർഷത്തിന്റെ വിരാമത്തിനു ശേഷം ഈ വർഷം താലപ്പൊലിയുടെ സാന്ദ്രമായ ഉത്സവമേളഭാവം അടുത്ത് നിന്ന് കാണാൻ തന്നെയാണ് പ്രതീക്ഷ. പഴയ സ്‌കൂൾ സുഹൃത്തുക്കളോടൊപ്പം എല്ലാ ദേശങ്ങളും ചുറ്റിനടന്നു ഓരോ അംശവും ആസ്വദിക്കണം എന്ന പദ്ധതിയും ഉണ്ടായിരുന്നു. ഇനിയൊരുപക്ഷേ ജീവിതയാത്രാ പന്ഥാവിൽ ഇതിനൊന്നും വിധിച്ചിട്ടില്ലെങ്കിലോ? 


അമ്മയുടെ വിളികേട്ട് തിരിച്ചോടിയ ഞാൻ ആദ്യം അടുക്കളയിൽ നോക്കി. അമ്മ വെള്ളം കോരുന്നു. "അമ്മേ, ഏട്ത്തി എണീറ്റില്ല്യേ? പൂതനും തിറെം എത്താറായീല്ലോ! ഇടവഴി മുഴോൻ ചപ്പില കെടക്കുണു. ഇത്ര വൈകാറില്ല്യാല്ലോ?" എന്റെ ശബ്ദത്തിൽ നേരിയ ചിലമ്പൽ അറിഞ്ഞിട്ടാണോ എന്നറിയില്ല, എന്നെ തിരിഞ്ഞു നോക്കി അമ്മ പറഞ്ഞു: "അവർക്ക് ഇന്നലെ പുളിങ്ങ ശെര്യാക്കീട്ട് ക്ഷീണം ണ്ടാവും. നീയൊന്ന് നോക്ക്!" 

ഞാൻ മെല്ലെ വടക്കിനിയുടെ ചാരിയ വാതിൽ തുറന്ന് ഏട്ത്തി കിടക്കുന്ന കിടക്കയിലേക്ക് നോക്കി. അവർ ഇടതുവശം ചേർന്ന് കിടക്കുകയാണ്. കണ്ണുകൾ തുറന്നിട്ടുണ്ട്. ഞാൻ വളരെ ശാന്തമായി വിളിച്ചു: "ഏട്ത്തിയേ... പൂതനും തിറെം പൊറപ്പെട്ടിട്ടുണ്ട്... എണീക്കണില്ല്യേ?" ഏട്ത്തി അത് മൂളിക്കേട്ടു. 

അവർ എണീറ്റുവരുന്നതും കാത്ത് ഞാൻ വാതില്പടിയിൽത്തന്നെ നിന്നു. ഒരു മിനിറ്റോളം കഴിഞ്ഞെങ്കിലും ഏട്ത്തി പുറത്തു വരാത്തതുകൊണ്ടു വീണ്ടും ഞാൻ പാതി ചാരിയ വാതിൽ പഴുതിലൂടെ നോക്കി. എനിക്ക് കാണാൻ കഴിഞ്ഞത്, ഏട്ത്തി അവരുടെ വലതു കൈ കിടക്കയുടെ വശത്തു കുത്തി എണീക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ എന്തുകൊണ്ടോ അവർക്ക് എണീക്കാനാകുന്നില്ല. ഓരോ തവണ ശ്രമിക്കുമ്പോഴും അത് വഴുതിയകലുന്നപോലെ. പെട്ടെന്ന് തന്നെ മുറിയുടെ അകത്തേക്ക് കയറിയപ്പോൾ കണ്ടത് ഇപ്പോഴും അവ്യക്തമാണെനിക്ക്. ഇടതുവശം അവർക്ക് വരുന്നില്ല... വലതുകൈയും കാലും മാത്രമേ അവർക്ക് ചലിപ്പിക്കാൻ ആകുന്നുള്ളൂ. പകുതി ശരീരം മാത്രം ചലിക്കുന്ന ഒരവസ്ഥ എന്റെ കണ്മുന്നിൽ ഒരു ഏകാംഗനാടകമായ് അവതരിപ്പിക്കപ്പെടുന്നപോലെ തോന്നി. പത്തോ പതിനഞ്ചോ പ്രാവശ്യം ഏട്ത്തി എണീക്കാനുള്ള കഠിന ശ്രമം ചെയ്തിട്ടുണ്ടാവും, അവസാനം അവർ ക്ഷീണിച്ചു കിടക്കയിലേക്ക് തന്നെ വഴുതി വീണു കിടന്നു കിതച്ചു. "എനിക്കെന്താ പറ്റേൃ...?!" എന്നൊരു ആത്മനിലവിളി എനിക്ക് അവ്യക്തമായി കേൾക്കാം. അവരുടെ കണ്ണുകളിൽ ബാഷ്പകണങ്ങൾ നിറഞ്ഞിരുന്നോ എന്നുപോലും എനിക്ക് വ്യക്തമല്ല. എനിക്ക് ഞാൻ അവിടെ സ്വയം നിൽക്കുന്നുണ്ടോ എന്നുപോലും വ്യക്തമല്ലായിരുന്നു. ഞാൻ അമ്മയെ വിളിച്ചു: "അമ്മേ, എട്ത്തിക്ക് വയ്യാന്നു തോന്നുണൂ..."

എന്റെ ശബ്ദത്തിലെ പതർച്ച അറിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു, അമ്മ പെട്ടെന്ന് തന്നെ മുറിയിലെത്തി. അപ്പോൾ ഞാൻ മുറിയുടെ മുക്കിലേക്ക് മാറിനിന്നു.പിന്നീട് നടന്നതെല്ലാം എന്റെ പഞ്ചഭൂതങ്ങളിലും സാക്ഷീഭാവമുള്ള രംഗങ്ങൾ മാത്രമാണ്. ഞാൻ ചലിക്കുന്നതോ സംസാരിക്കുന്നതോ തൊടുന്നതോ മണക്കുന്നതോ രുചിക്കുന്നതോ, എന്തിനു എന്തെങ്കിലും ഓർക്കുന്നതുപോലും അപ്പോൾ അവിടെവച്ചു കണ്ട ആ ചില രംഗങ്ങളുടെ അനുപൂരകങ്ങൾ മാത്രമായിരുന്നു. ആ നിമിഷം മുതൽ എനിക്ക് അതുവരെ പഞ്ചഭൂതങ്ങളിൽ നിറഞ്ഞു നിന്നിരുന്ന പൂതനും തിറയും ഈ ലോകത്തുതന്നെ അസ്തിത്വമില്ലാത്ത എന്തോ കെട്ടുകാഴ്ചകൾ മാത്രമായി മാറി. തുടികൊട്ടുകളുടെ കമ്പനം അപായം മുഴക്കുന്ന പെരുമ്പറയായി. വെളിച്ചപ്പാടിന്റെ ചിലമ്പും ഒഡ്യാണവും അപകടത്തിന്റെ മണിമുഴക്കമായി ധൃതിയിൽ ഓടിയകലുന്നു. ആലിൻചുവടിലേക്ക് നടന്നടുക്കുന്ന ഗജവീരന്മാരുടെ ചങ്ങലകളുടെ സ്വരം അവ്യക്തമായ നിലവിളികളായി. "ഡാ... നീ പോയിട്ട്, ഒരു ജീപ്പോ കാറോ വിളിച്ചു കൊണ്ട് വാ, ഏട്ത്തിയെ നമ്മക്ക് ആശുപത്രീൽ കൊണ്ടോവാം". അമ്മ അങ്ങനെ പറഞ്ഞതും ഞാൻ ഓടി... ചപ്പില പരക്കെ വീണു കിടന്നിരുന്ന ഇടവഴിയിലൂടെ, പൂരം കാണാനും ദേവിയെ തൊഴാനും പോകുന്നവരുടെയും തിരിച്ചു വരുന്നവരുടെയും ഇടയിലൂടെ പഞ്ചായത്ത് റോഡും കഴിഞ്ഞു ബസ് സ്റ്റോപ്പ്. അവിടെയെങ്ങും ഒന്നുമില്ല. വീണ്ടുമോടി, അടുത്ത ബസ് സ്റ്റോപ്പിലേക്ക്, അവിടെയും എല്ലാം കാലി. ആരോ പറഞ്ഞു, ഉത്സവവും കല്യാണങ്ങളും പ്രമാണിച്ചു വാടകക്കുള്ള എല്ലാ വണ്ടികളും ഓട്ടത്തിലാണെന്ന്.


ഞാൻ വീണ്ടും ഓടുകയാണ്, ഒരു വാഹനത്തിനായ്... ഓടുന്ന ഓരോ നിമിഷവും ഉത്സവമേളം നേർത്തില്ലാതെയാവുന്നത് എനിക്ക് അറിയുന്നുണ്ട്. ആ സ്വരമണ്ഡപത്തിൽ നിന്നും ആ നാദലയത്തിൽ നിന്നും ഞാൻ ഒരു പാട് ദൂരം ഓടിയിരിക്കുന്നു. ഓരോ ശ്വാസനിശ്വാസത്തിലും എന്റെ കാതുകളിൽ "എനിക്കെന്താ പറ്റേൃ..." എന്ന സ്വരശകലം മാത്രം പ്രതിധ്വനിക്കുന്നുണ്ടായിരുന്നു. പിന്നെ എണീക്കാനുള്ള അസംഖ്യം ശ്രമത്തിനൊടുവിൽ തളർന്നു വീഴുന്ന ഏട്ത്തിയുടെ അവ്യക്തമായ രൂപവും.   

എവിടെനിന്നോ എനിക്കൊരു ടാക്സി കിട്ടി...അമ്മയും ഞാനും കൂടി പട്ടണത്തിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞങ്ങളെ യാത്ര അയക്കുമ്പോൾ ഏട്ത്തിയെ താങ്ങിയെടുത്ത് കാറിൽ കിടത്തിയ ഗോപാലകൃഷ്ണൻ നായർ പറയുന്നത് ഞാൻ അവ്യക്തമായെങ്കിലും കേട്ടിരുന്നു: "ദേവീ... സുഖായിട്ട് എത്രേം പെട്ടെന്ന് തിരിച്ചു കൊണ്ടുവരണേ...!" പട്ടണത്തിലെ ഡോക്ടർ ഉപദേശിച്ച പ്രകാരം നഗരത്തിലെ ആധുനിക ആസ്പത്രിയിലേക്കും അന്നുതന്നെ ഏട്ത്തിയെ കൊണ്ടുപോയി അവിടെ പ്രവേശിപ്പിച്ചു. എനിക്ക് പരീക്ഷാക്കാലം ആയതിനാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോളേജിലേക്ക് തിരിച്ചു പോവേണ്ടി വന്നു. രണ്ടാഴ്ച ഏട്ത്തിയെ ആസ്പത്രിയിൽ കിടത്തി ചികിൽസിച്ചു. ന്യൂറോളജിസ്റ്റ് ഡോക്ടറുടെ ഉപദേശപ്രകാരം ഇനിയുള്ള ശുശ്രൂഷ വീട്ടിൽ മതിയെന്ന് തീരുമാനിച്ചു ഏട്ത്തിയെ വീട്ടിൽ കൊണ്ടുവന്നു. 

അതിനുശേഷമാണ് ഞാൻ പരീക്ഷകൾ എല്ലാം കഴിഞ്ഞു വീട്ടിൽ ഒരു വാരാന്ത്യത്തിൽ വരുന്നത്. കർമ്മയോഗിനിയായ് നിറചേതനയോടെ കഴിഞ്ഞിരുന്ന ഏട്ത്തി കാലചക്രത്തിന്റെ തിരിയലിൽ എവിടെയോ വീണുടഞ്ഞു രോഗശയ്യയിൽ കിടക്കുന്ന രംഗം ഹൃദയം വേദനിപ്പിക്കുന്നതായിരുന്നു. ഒരൊറ്റ നിമിഷം കൊണ്ട് വെറും ദേഹിയായ മനുഷ്യനെ രൂപവും ഭാവവും മാറ്റുന്ന സത്യമായ സമയത്തിനെ കുറിച്ച് ഞാൻ ചിന്തിച്ചു. ശരിക്കും സമയം എന്നുള്ള ഒന്നുണ്ടോ? അതോ നമ്മൾ മാത്രമാണോ ഈ ജീവചക്രം എന്ന മിഥ്യയിൽ ഒരു വൃത്തത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നത്? സമയം എന്നൊന്നുണ്ടെങ്കിൽ തന്നെ അത് നിശ്ചലമായി നിൽക്കുകയല്ലേ! നമ്മളല്ലേ, അതിനെ വലം വച്ചുകൊണ്ടിരിക്കുന്നത്? വീണ്ടും മാസങ്ങൾ മണ്മറഞ്ഞു. വീണ്ടുമൊരു പരീക്ഷക്കാലം. രണ്ടാമത്തെ ദിവസം പരീക്ഷ കഴിഞ്ഞു ഹോസ്റ്റൽ റൂമിലെത്തിയപ്പോൾ ഉച്ചകഴിഞ്ഞു അച്ഛന്റെ ഫോൺ വന്നിട്ടുണ്ടെന്ന് വാർഡൻ വന്നു പറഞ്ഞു. "അതേയ്... ഏട്ത്തി..."! 

അച്ഛൻ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എന്നെനിക്കറിയാം. പക്ഷെ അതൊന്നും വ്യക്തമല്ലായിരുന്നു. എന്നാലും ചില വാക്കുകൾ ഞാൻ ശ്രദ്ധിച്ചു..." പോയി... പരീക്ഷ കഴിഞ്ഞിട്ട്... ക്രിയകൾ..." അങ്ങനെ... അങ്ങനെ ...! മാസങ്ങൾക്കുമുമ്പ്, ഒരു വാഹനം അന്വേഷിച്ചു പ്രാണനെ പോലും മറന്നു കൊണ്ട് ഓടുമ്പോൾ അന്തരീക്ഷത്തിലെ ശബ്ദം മെല്ലെ മെല്ലെയായി അന്നത്തെ ഉത്സവമേളം നിലച്ചപോലെ... ആകാശത്തിൽ അലിഞ്ഞില്ലാതായ പോലെ. 


പരീക്ഷകൾ കഴിഞ്ഞു അടുത്ത വാരാന്ത്യത്തിൽ വീട്ടിലെത്തിയപ്പോൾ, സാന്ദ്രമായ മൂകത അറിയാമായിരുന്നു. വേർപിരിഞ്ഞ ആത്മാവിന്റെ ജീവിക്കുന്ന ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന പൂന്തോട്ടവും തൊടിയും കിണറും പുളിമരവും പവിഴമല്ലിയും മൂവാണ്ടൻ മാവും എല്ലാം അപ്പോൾ തീർന്നൊരു മഴയുടെ ക്ഷീണത്തിൽ തളർന്നു നിൽക്കുന്നു. ചെണ്ടുമല്ലികളുടെ ഇതളുകളിൽ തണുത്ത വൃഷ്ടി കണങ്ങൾ ഇറ്റിറ്റായി മണ്ണിലേക്ക് പതിക്കാൻ കാത്തുനിൽപ്പുണ്ട്. ചേമ്പിൻ ഇലകളിൽ പ്ലാവിലെ ഇലകളിൽ നിന്നുള്ള മഴത്തുള്ളികൾ വീണ് ചെറു ജലഗോളങ്ങളായി താഴേക്കു പതിക്കുന്നു. പാതി ചാരിയ വടക്കിനി മുറിയുടെ വാതിൽ ആരോടോ യാത്രാമൊഴി ചൊല്ലിയ പോലെ നിശ്ചലമായി നിൽക്കുന്നു. അച്ഛനോടും അമ്മയോടും കണ്ണുകളാൽ എന്തൊക്കെയോ പറഞ്ഞു എന്ന് വരുത്തി. വടക്കിനിയിലെ പഴയ ഇരുമ്പുപെട്ടിയിൽ നിന്നും ധർമ്മരാജ പുസ്തകം എടുത്തു തൊടിയിലേക്ക് നടന്നു: "അതേയ്, ഇന്നലെ അവിടെ രാജവേമ്പാലേടെ വള കണ്ടേർന്നു. വേഗം പോന്നോ!" അമ്മയുടെ മുന്നറിയിപ്പ്. 

തിരിമുറിയാതെ പെയ്യുന്ന തിരുവാതിര ഞാറ്റുവേലയുടെ തിരയടങ്ങിയ ആ തിരുസന്ധ്യയിൽ തെക്കേ തൊടിയിൽ ഏട്ത്തിയുടെ കുഴിമാടത്തിന് അരികിലുള്ള ശീമക്കൊന്നയുടെ താഴെ ഒരു വെട്ടുകല്ലിന്മേൽ ഞാനിരുന്നു. സൂര്യൻ അസ്തമിച്ചുവോ? ഇല്ല... സൂര്യനല്ലല്ലോ വലം വയ്ക്കുന്നത്... നമ്മളല്ലേ! അസ്തമയം എന്നുള്ളത് അടുത്ത സൂര്യോദയത്തിനുള്ള പ്രത്യാശയുടെ തെളിവാണ് എന്നൊക്കെ പറയുന്നത് എന്തൊരു ഭോഷ്‌കാണല്ലേ. നമ്മുടെ ചലനത്തിൽ നിന്നല്ലേ ഉദയവും അസ്തമയവും ഉണ്ടാവുന്നത്. 

ഇങ്ങനെ “ഇല്ലാതെ ഉണ്ടെന്നു” പറയുന്നതിനല്ലേ നമ്മൾ മായ എന്ന് പേരിട്ട് വിളിക്കുന്നത്? ചിന്തകൾ നിർത്തി ഞാൻ ധർമ്മരാജായുടെ അവസാന അദ്ധ്യായം വായിച്ചു. ആറുവർഷത്തോളമായി ഇത് ഏട്ത്തിയ്ക്ക് വായിച്ചു കേൾപ്പിച്ചിട്ട്. അവസാനം ഹരിപഞ്ചാനനൻ പർണ്ണശാലയിൽ കത്തിയമരുമ്പോൾ ഒരഗ്നികുണ്ഡം ആകാശത്തോളം ഉയരുന്നത് എന്റെ മനസ്സിൽ ആളിക്കത്തി. തണുത്ത ആ ഇടവപ്പാതി സന്ധ്യയിലും തെക്കേത്തൊടിയും പ്ലാവും തൊട്ട് അപ്പുറത്തെ മുളങ്കാടും ഇടവഴിയും എല്ലാം ആ അഗ്നികുണ്ഡത്തിൽ ജ്വലിച്ചുനിന്നു. അമ്മയുടെ വിളി വീണ്ടും അലയടിച്ചു വന്നു: "ഇരുട്ടാക്കണ്ടാ... പാമ്പുണ്ടാവും!"

ഞാൻ തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഇടവഴിയിലൂടെ ഗോപാലകൃഷ്ണൻ നായർ ചൂട്ടും വീശി പോവുന്നുണ്ടായിരുന്നു. "ങ്ഹാ... നീയ്യാർന്നോ? വരാൻ പറ്റീല്ല്യാല്ലേ..." ഞാൻ മറുപടിയായി ഒന്ന് മൂളി. അത് അവർ കേട്ടുവോ എന്നെനിക്കറിയില്ല. എന്റെ മനസ്സിൽ ശ്രമിച്ചിട്ടും ശ്രമിച്ചിട്ടും എണീക്കാൻ കഴിയാതെ കിടക്കയിൽ തന്നെ ചരിഞ്ഞു കിടക്കുന്ന ഏട്ത്തിയുടെ അവസാന വാക്കുകൾ ആലയടിക്കുകയായിരുന്നു: "എനിക്കെന്താ പറ്റേൃ..." 

⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫⧫

കുഞ്ഞുണ്ണിയും നങ്ങേലി എന്ന അമ്മയും തമ്മിലുള്ള ആർദ്രമായ ബന്ധത്തിന്റെയും മാതൃത്വത്തിന്റെ ശക്തിയുടെയും കഥയാണ് പൂതപ്പാട്ട്. അമ്മയാവുകയെന്ന സാക്ഷാത്കാരം നിഷേധിക്കപ്പെട്ടവളാണ് ഈ കവിതയിലെ പൂതം. അവിശ്വസനീയമായ സങ്കല്പകഥയാണെന്നിരിക്കിലും മനസ്സ് ഈ പുരാവൃത്തത്തിന്റെ ശാലീനതയിൽ ലയിച്ചുചേരുന്നു. അവിടെ യുക്തിക്ക് സ്ഥാനമില്ല.  ‘പൂതം’ എന്നാൽ വിശുദ്ധമായത് എന്നാണർത്ഥം.

ഇടശ്ശേരിയുടെ പ്രസിദ്ധമായ ഒരു കാവ്യശില്പമാണ് പൂതപ്പാട്ട്. വള്ളുവനാട്ടിലെ ഒരു നാടോടി പുരാവൃത്തമാണത്. ഒരനുഷ്ഠാനത്തിന്റെ കഥ. പുരാവൃത്തങ്ങൾ കല്പനയുടെ ഒരു മഹാപ്രവാഹം തന്നെ നമ്മുടെ മനസ്സിൽ സൃഷ്ടിക്കുന്നു. (കടപ്പാട് - മാതൃഭൂമി)



Comments

  1. Excellent naration. You took me back to my frozen childhood memories of my locality. Those villages had a spirit of natural justice. The belief systems and rituals are now a memory of past. Keep it up Manu.

    ReplyDelete
  2. വളരെ നന്നായി 💞 നല്ല ഒഴുക്കുള്ള ഭാഷ, നാടും ഉത്സവും ഏടത്തിയും എല്ലാം മുന്നിൽ കാണുന്ന പോലെ, അവസാനം ഒരുപാടു വിഷമിപ്പിച്ചു 🥺

    ReplyDelete

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം