കവിത | തപനായണം





തപനായണം  



അർക്കനസ്തമിക്കുന്നരുണാഭ കാണുവാൻ 

ഉൾക്കടലിൻതീരത്തുഞാൻ ഉലാത്തവേ 

ആത്മാവിൻസ്വാതന്ത്ര്യത്തേടലോ അതോ 

ഊഴിയിൻപാതിഭാഗം തേടും സൂര്യപ്രയാണമോ 


സ്നേഹസമത്വഭാവമുൾക്കൊള്ളുമാദിത്യൻ 

കിഴക്കുദിക്കുമോരരുണോദയനിമിഷംമുതൽ 

സ്നിഗ്ദ്ധമാംവിരുന്നുസൽക്കാരവേളപോൽ 

കാലത്തിനതീതമാംഭാഷ സംവേദിക്കുമീഭൂമിയും 


ചെന്താമരവിടർന്നപോലുള്ളുദയഭാനു ശോഭയും 

ശക്തിശാശ്വതത്വം വിളിച്ചോതും ഉച്ചവെയിൽവീര്യവും 

ചാരുചൈതന്യപ്രഭവിതറും പത്മരാഗസന്ധ്യാഭയും 

ശാന്തിസ്വർഗ്ഗംഗാപ്രവാഹം  ലോകാനുസരതത്വവും 


തപനസഞ്ചാരം തുടരുന്നൊരാവേളയിൽസകലം  

വെയിലും മഴയും മഞ്ഞും കാറ്റും മറ്റുഭൂതാദികളും 

തപസ്യയെന്നപോൽ ഭൂവിതിൻ രക്ഷകനായിവാഴുന്നതാം  

വിഘ്‌നമില്ലാതൊരിടവേളയുമില്ലാതെയും ദിവാകരൻ 


ശ്യാമയാമരാജനുദിക്കുന്നതും സൂര്യാനുഗ്രഹമിഹ 

ചന്ദ്രികയെന്നൊരാപ്രകാശപൂരവും മറ്റൊന്നല്ലെന്നതാം 

ശൈത്യവും ശിശിരവും വസന്തവും വേനലും കാല-

ചക്രത്തിന്നാരക്കല്ലുകളാണെന്നറിയുക നാമെല്ലാവരും 


സുരാസുരലോകത്തിൻ നേരും നെറികേടുമെല്ലാം 

ഒരു സാക്ഷിയായെന്നും കാണാനും കേൾക്കുവാനും 

സന്താപനാശകനായറിവേകും സംസാരഗുരുമനുതാതൻ 

ഓംകാരമെന്നൊരു ബ്രഹ്മപദമുറവിടമായ് വിളങ്ങിടുന്നു 


ഊഴിയിൽ ജീവനും പഞ്ചതന്മാത്രയും കാലഭേദങ്ങളും 

അനാദി രചിക്കലും പരിപാലിക്കലും ഹരിക്കലും 

ഊർജ്ജദാതാവാദിത്യദേവനുടെ കർമ്മമെന്നറിയുകിൽ 

ആദിത്യഹൃദയമന്ത്രമുരുവിടുക നിത്യമുദയത്തിങ്കൽ    

Comments

Popular posts from this blog

Jnana Karma Sannyasa Yogam | Conclusion

ഗുരു സീരീസ് 6 | ആത്മീയ പാതയിൽ എങ്ങനെ വേഗത്തിൽ മുന്നേറാം

കഥ | സമാധാനപാലകന്‍