ഗുരു സീരീസ് - 3 | ഗുരുമന്ത്രം ~ ശിഷ്യന്റെ ഉപാസനയും ഉണർവ്വും

ഈ ഭക്തിലേഖനം എഴുതാനായി എന്നെ സഹായിച്ച എല്ലാവർക്കും ആദ്യം തന്നെ നന്ദി പറയണം- 
ദീപ ചേച്ചി, അനീഷ്, സുനിത ചേച്ചി, സുജ ചേച്ചി, നാരായണൻ എന്നിവരുടെ പ്രോത്സാഹനവും ശ്രദ്ധയോടുള്ള ഉപദേശങ്ങളുമാണ് ഈ ലേഖനത്തിന്റെ ഉത്ഭവത്തിനും സൃഷ്ടിക്കും കാരണം- 
ഓം ശ്രീ ഗുരുഭ്യോ നമഃ

ലേഖനം > 
ഗുരുമന്ത്രം | ശിഷ്യന്റെ ഉപാസനയും ഉണർവ്വും  

  • വാല്മീകി : രത്നാകരനിൽ നിന്നും  മഹർഷിയിലേക്കുള്ള യാത്ര 

ഭാരതത്തിന്റെ വേദ ഭാഷയാണല്ലോ സംസ്‌കൃതം. രാമായണം എന്ന ചരിത്രത്തിൽ തന്നെ  അഭൂതപൂർവമായ സാഹിത്ത്യനേട്ടം ആയ അനശ്വര ഇതിഹാസം, രചിച്ച വാൽമീകി മഹർഷി; ഭാരതത്തിന്റെ ആദി കവി അല്ലെങ്കിൽ സംസ്കൃതത്തിലെ ആസ്ഥാനകവി എന്ന ബഹുമതിയും നേടി.

കുഞ്ഞുന്നാളിൽ മാതാപിതാക്കൾ തിരഞ്ഞെടുത്ത പേരല്ല വാൽമീകി. സംസ്‌കൃതത്തിലെ 'വാല്മീകം' എന്ന വാക്കിന്റെ അർത്ഥം 'ചിതല്പുറ്റ്' എന്നാണ്. ഒരു ചിതൽപുറ്റിൽ നിന്ന് പുറത്തിറങ്ങിയതിനാൽ അദ്ദേഹത്തിന് വാൽമീകി എന്ന പേര് ലഭിച്ചു. അത് അതിശയകരവും ആനന്ദകരവുമായ ഒരു കഥയാണ്.

ഭാരതത്തിലെ മഹത്തായ ഇതിഹാസത്തിന്റെ രചയിതാവായ വാൽമീകി മുനി തുടക്കത്തിൽ ഒരു പിടിച്ചുപറിക്കാരൻ ആയിരുന്നുവത്രെ. രത്‌നാകരൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. യാത്രക്കാരിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും പണവും മോഷ്ടിക്കുകയും അപഹരണത്തിൽ നിന്ന് കിട്ടുന്ന സമ്പത്തുകൊണ്ടു കുടുംബത്തെ പോറ്റുകയും ചെയ്തിരുന്നു.

ഒരു ദിവസം സപ്തർഷികൾ എന്നറിയപ്പെടുന്ന ഏഴ് ദിവ്യ മഹർഷിമാരെ കണ്ട അയാൾ അവരെ കൊള്ളയടിക്കാൻ തീരുമാനിച്ചു. അയാൾ തന്റെ കഠാരി പുറത്തെടുത്ത് അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ നൽകാൻ ആവശ്യപ്പെട്ടു.

ഒരു മഹർഷി രത്‌നാകരനോട് ചോദിച്ചു: “നിങ്ങൾ ഇത്ര കഠിനമായ പാപം ചെയ്യുന്നത് ആർക്കാണോ, അവർ നിങ്ങളോടു പൂർണ്ണമായും സമ്മതിക്കുന്നുണ്ടോ എന്ന് അവരോടു ചോദിക്കൂ. അവരും നിങ്ങളുടെ നീചപ്രവൃത്തികളെ ന്യായീകരിക്കുകയാണെങ്കിൽ, ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ഞങ്ങൾ നൽകും.

അയാൾ തന്റെ വീട്ടിലേക്ക് ഓടിച്ചെന്ന് കുടുംബാംഗങ്ങളോട് ഇതേ ചോദ്യം ചോദിച്ചു: "നിങ്ങൾക്ക് വേണ്ടിയാണ് ഞാനീ അപ്രിയ പ്രവൃത്തികൾ എല്ലാം ചെയ്യുന്നത്. അതുകൊണ്ട് നിങ്ങൾ എന്നെ ന്യായീകരിക്കില്ലേ? എന്റെ പക്ഷത്തല്ലേ നിങ്ങൾ?" 

പക്ഷേ ആരും അയാളെ അനുകൂലിച്ചില്ല. മാത്രവുമല്ല അയാൾ കുറ്റവാളിയാണെന്നും അയാളുടെ  പാപങ്ങൾക്ക് ദൈവം ശിക്ഷിക്കുമെന്നും എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. അത് ഒരിക്കലും അയാൾ പ്രതീക്ഷിച്ചതായിരുന്നില്ല.

തകർന്ന ഹൃദയത്തോടെ അയാൾ സപ്തർഷിമാരുടെ അടുത്തേക്ക് മടങ്ങി ആ മാന്യദേഹങ്ങളുടെ മുന്നിൽ  മുട്ടുകുത്തി വീണു. താൻ ചെയ്ത എല്ലാ പാപങ്ങൾക്കും അയാളെ ശപിക്കാൻ സ്വയം അവരോട് ആവശ്യപ്പെട്ടു, പക്ഷേ അയാളെ ശിക്ഷിക്കുന്നതിനുപകരം, മഹർഷികൾ അയാളോട് “രാമ"നാമം ആവർത്തിച്ച് ചൊല്ലാൻ ഉപദേശിച്ചു.

രത്‌നാകരന്റെ അജ്ഞാനം കാരണം അദ്ദേഹത്തിന് "രാമാ" എന്ന് ജപിക്കാൻ കഴിഞ്ഞില്ല. അപ്പോൾ സപ്തർഷികൾ അയാളോട് "മരാ" എന്ന് തുടർച്ചയായി ജപിക്കാൻ ഉപദേശിച്ചു മറഞ്ഞു. "മരാ" എന്ന ജപം കാലക്രമേണ "രാമ" എന്ന മന്ത്രത്തിലേക്കു രൂപഭാവമാറ്റം സംഭവിച്ചു. നീണ്ട സമയത്തെ ഘോര തപസ്സിനാൽ രത്‌നാകരന്റെ ചുറ്റും ചിതല്പുറ്റ് രൂപം കൊണ്ടു. അങ്ങനെ തീവ്രമായ ധ്യാനത്തിലൂടെ അയാൾക്ക് ജ്ഞാനോദയം ലഭിച്ചു. 

രത്‌നാകരൻ എന്ന കാട്ടാളനിൽ നിന്നും വാല്മീകി എന്ന മഹർഷിയിലേക്കുള്ള യാത്ര അങ്ങനെയാണുണ്ടായത്.

മേല്പറഞ്ഞ കഥ ചില സന്ദർഭങ്ങളിൽ തെറ്റാണെന്നു വാദിക്കപ്പെടുന്നുണ്ടെങ്കിലും ഈ കഥയിലെ പാഠം നമുക്കെന്നും വഴിവിളക്കാണെന്നു സമർത്ഥിക്കാൻ സാധിക്കും. സമ്പൂർണ്ണ ജ്ഞാനം ലഭിക്കുന്നത് വരെ നാമെല്ലാവരും ഒരർത്ഥത്തിൽ അജ്ഞാനികൾ തന്നെയാണ്. ഗുരുവിലുള്ള അസന്നിഗ്ധമായ വിശ്വാസവും ഭക്തിയും നിലനിർത്തുന്നതിലൂടെ ഗുരുവിന്റെ കഴിവിലെ പരമാവധി അറിവ് നമ്മളിൽ പകരുന്നു. 

ഞാൻ ഗുരുവിനെ പറ്റി മുമ്പെഴുതിയ ലേഖനത്തിൽ പറഞ്ഞപോലെ  നമ്മുടെ ബോധമണ്ഡലത്തിലേക്കു വർണ്ണിക്കപ്പെടുന്ന അറിവിനെ ഭാവാവിഷ്കരണം ചെയ്‌തു തത്വാധിഷ്ഠിതമായി പ്രതിഫലിപ്പിക്കുന്നതോടുകൂടി ശിഷ്യരിൽ അഥവാ ഭക്തരിൽ അറിവിന്റെ പ്രകാശം സ്ഫുരിക്കാൻ തുടങ്ങുന്നു. ഗുരുവിനോടുള്ള അചഞ്ചലമായ ഭക്തിയിൽ ശിഷ്യൻ അഹംഭാവത്തെ ആത്മവൈഭവമാക്കി പരിവർത്തനം ചെയ്യുന്നു. ആ നിമിഷത്തിൽ അവന് അഥവാ അവൾക്ക് ഗുരുവിൽ നിന്നും അനുഗ്രഹമായി ലഭിക്കുന്ന അത്യപൂർവ്വമായ അറിവാണ് "ഗുരുമന്ത്രം".

രത്‌നാകരന് അയാളുടെ അജ്ഞാനത്തിന്റെ ഫലം തന്റെ കുടുംബത്തിന്റെ ഉപേക്ഷയിലൂടെ ലഭിച്ചു. അത് അയാളുടെ ബോധമണ്ഡലത്തിലും വിവേകത്തിന്റെ കേന്ദ്രബിന്ദുവിലും തറച്ചപ്പോൾ ആണ് ജ്ഞാനോദയത്തിന്റെ വിത്തുപാകൽ സംഭവിച്ചത്. പിന്നീടയാൾ നടത്തിയ തീവ്രധ്യാനവും ഘോരതപസ്സും അയാളുടെ ജ്ഞാനോദയത്തിന് കാരണമായി. ഈ ജ്ഞാനോദയത്തോടെ അയാളുടെ മനസ്സിലെ അഹംഭാവം ആത്മവൈഭവമായി രൂപാന്തരം പ്രാപിച്ചു. അതോടെ മരാ എന്ന തെറ്റായ വാക്കുപോലും രാമ എന്ന മഹാമന്ത്രമായി മാറി. ഈ ഗുരുമന്ത്രമാണ് വെറും ഒരു സാധാരണക്കാരൻ ആയിരുന്ന രത്‌നാകരനെ ഒരു ലോക ഇതിഹാസത്തിന്റെ സ്രഷ്ടാവായി മാറ്റിയത്. ആ ഒരു ദർശനത്തിൽ ഗുരുമന്ത്രത്തിന് നമ്മൾ സാധാരണ കല്പിക്കുന്ന നിലയെക്കാൾ ഉയർന്നൊരു തലം ഉണ്ടെന്ന് മനസ്സിലാക്കാം.  

  • ഗുരുമന്ത്രം - ഉപാസന 

അന്ധകാരത്തെ നീക്കം ചെയ്യുന്നയാളാണല്ലോ ഗുരു__ അവബോധത്തിന്റെ വെളിച്ചത്തെ മറയ്ക്കുന്നതിനെയാണ് ഇരുട്ട് എന്ന് പറയുന്നത്. യഥാർത്ഥ സ്വത്വം, സമ്പൂർണ്ണ വ്യക്തിത്വം, പരിശുദ്ധ ആത്മാവ് എന്നിവയെ സാക്ഷാത്കരിക്കുന്നതിന് ഒരാളെ സഹായിക്കുന്ന പ്രബുദ്ധ പരമാചാര്യൻ ആണ് ഗുരു. അത്തരം ഒരു ആചാര്യനിൽ ഉണ്ടാവുന്ന ഭക്തി നമ്മുടെ ഉള്ളിൽ ഉപാസനയായി പരിണമിക്കുന്നു. അത്തരം ഉപാസനാക്രമത്തിനു ഗുരുവിന്റെ സാമീപ്യവും സത്‌സംഗവും സംഗീതസുധയും പ്രഭാഷണങ്ങളും വഴികാണിക്കുന്നു. 

ദീക്ഷ എന്ന സംസ്‌കൃത വാക്ക് രൂപം കൊണ്ടതിനെ കുറിച്ച് പല വ്യാഖ്യാനങ്ങൾ ഉണ്ട്. സംസ്‌കൃതത്തിൽ "ദാ" അഥവാ നൽകുക എന്ന വാക്കും "ക്ഷി" അഥവാ നശിപ്പിക്കുക എന്ന വാക്കും ചേർന്നാണ് ദീക്ഷ ഉണ്ടായത് എന്നൊരു വാദമുണ്ട്. ഒരു മൂലക്രിയാപദമായ "ദീക്ഷ്" അഥവാ പവിത്രീകരിക്കുക എന്നർത്ഥം ദീക്ഷ എന്ന വാക്കിനോട് കൂടുതൽ ചേർന്ന് നിൽക്കുന്നു എന്നുകാണാം. "ദീ" എന്ന സംസ്‌കൃത വാക്കിനു ക്ഷയം അഥവാ നാശം എന്നൊരു അർത്ഥവുമുണ്ട്. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ എന്റെ ബോധമണ്ഡലത്തിൽ ഉത്ഭവിച്ച ഒരു സാമാന്യാർത്ഥം ഇവിടെ കുറിക്കാം. 

എന്തൊക്കെ കാരണങ്ങളാലും-- അത് അഹംഭാവമാവാം, ദുഃശീലങ്ങളാവാം, വിഷംഗ്‌ങ്ങളാവാം, മറ്റു തമോഗുണങ്ങളാവാം; ശിഷ്യന്റെ ക്ഷയത്തെ അഥവാ ആത്മനാശത്തെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ് ദീക്ഷ. അത് ഗുരുമന്ത്രത്തിലൂടെ പകർന്നു അതിന്റെ ഉപാസനയിലൂടെ തപം ചെയ്തു ആത്മസാക്ഷാത്കാരം നേടുന്ന മഹത്തായ പരിണാമത്തെ മന്ത്രദീക്ഷ എന്ന് വിളിക്കാം.

വിദ്യാഭ്യാസത്തെ "ശിക്ഷ" എന്ന് വിളിക്കുന്നു, അത് അച്ചടക്കത്തിന്റെ ചക്രവാളം ആകുന്നു. വിദ്യാഭ്യാസത്തിന് "അച്ചടക്കം" ആവശ്യമാണ്. ധ്യാനത്തിന് "ദീക്ഷ" ആവശ്യമാണ്. ഒരു അധ്യാപകൻ "ശിക്ഷ" നൽകുന്നു. ഒരു ഗുരു "ദീക്ഷ" നൽകുന്നു. അച്ചടക്കത്തിന്റെ ആകെത്തുകയാണ് "ശിക്ഷ"; ബുദ്ധിവൈഭവത്തിന്റെ സമ്പൂർണ്ണതയാണ് "ദീക്ഷ"

മന്ത്രദീക്ഷ അഥവാ മന്ത്രോപദേശം എന്നത് ഗുരു അഥവാ ആചാര്യൻ  അനുഷ്ഠാനപരമായി മൂലമന്ത്രം ജപിച്ചു നൽകുന്ന ഒരു അനുഗ്രഹമാണ്. വേദിയിലിരിക്കുന്ന മഹാത്മാവ് തന്റെ ശിഷ്യന്മാർക്കു മന്ത്രദീക്ഷ നല്കുന്നു എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടല്ലോ.

ഗുരുമന്ത്രം എന്നത് നമുക്ക് ഗുരു രഹസ്യമായി കാതിൽ പകർന്നുതരുന്ന ശ്ലോകമാവാം, ഗുരുവിന്റെ സന്ദേശത്തിലൂടെ നമ്മുടെ മനസ്സിൽ തറക്കുന്ന വാക്കുകൾ ആവാം, ഗുരുദർശനത്തിനിടക്ക് തന്റെ ശിഷ്യരോട്‌ ആജ്ഞാപിക്കുന്ന ഉപദേശാമൃതമാവാം, ഗുരുവിന്റെ കൃതികളിലെ ജീവിതസന്ദേശങ്ങളാവാം, അഥവാ നമുക്ക് കിട്ടിയ അറിവിന്റെ ഉറവകളിലെ തെളിനീർത്തുള്ളികളാവാം.

ആത്മാർത്ഥമായ ഹൃദയത്തോടെ ഈ മന്ത്രം അഥവാ സന്ദേശം പാരായണം ചെയ്യുന്നതിലൂടെ അഥവാ ജീവിതക്രമത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ പ്രബുദ്ധമാകുന്ന ഒരു ശക്തി എല്ലായ്‌പ്പോഴും നമ്മുടെ ചുറ്റിലുമുണ്ടെന്ന് നമുക്ക് ദർശിക്കാൻ സാധിക്കും. എല്ലാ പേരുകളിലും രൂപങ്ങളിലും ഗുരുവിനെ കാണാനുള്ള കഴിവ് മന്ത്രം ആവശ്യപ്പെടുന്നു. മാത്രമല്ല നമുക്ക് കാണാൻ കഴിയാത്ത, ദൃശ്യമാകുന്ന എല്ലാ രൂപങ്ങൾക്കും അതീതനായ ഗുരുവിനെ പോലും അംഗീകരിക്കാനും സ്നേഹിക്കാനും സേവിക്കാനും നമുക്ക് ശക്തി കൈ വരുന്നു. ഗുരു നമ്മുടെ സ്വന്തം, ആന്തരിക വഴികാട്ടിയാണ് എന്ന സത്യം, എന്ന് നമ്മുടെ വിവേകത്തിൽ ഉദിക്കുന്നോ, അന്ന് അഹംഭാവം എന്ന തമസ്സുമാറി ആത്മവൈഭവം എന്ന തേജസ്സ്‌ നമ്മളിൽ നിറയുന്നു. 

നമുക്ക് പ്രബുദ്ധതയുടെ പാഠങ്ങൾ പകർന്നുതരുന്ന ഗുരുവിന്റെ രൂപം എങ്ങനെ ആയിരിക്കണം എന്ന് ഭാവനയിൽ കാണാൻ നമ്മുടെ ആദർശപരമായ ആശയങ്ങൾ പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ട്. ഈ മുൻവിധി ഗുരുവിന്റെ ബാഹ്യരൂപമോ വ്യക്തിത്വമോ കാണുന്നതിൽ നിന്ന് നമ്മളെ അപ്രാപ്തമാക്കിയേക്കാം. 

അവിടെയാണ് നമ്മൾ പെരുമാറുന്ന സമൂഹത്തിന്റെയും വ്യക്തികളുടെയും സ്വാധീനം ശക്തമായ കാരണമാവുന്നത്. സത്‌സംഗത്തിന്റെ ആവശ്യകത ഇങ്ങനെയുള്ള അവസരങ്ങളിലാണ് നമുക്ക് ബോധ്യമാവുന്നത്. 

ഇത്തരം അവസരങ്ങളിലാണ് ഗുരുമന്ത്രത്തിന്റെ ശരിയാംവണ്ണമുള്ള ഉപാസനയുടെ ശക്തിമദ് ഭാവം നമുക്ക് മനസ്സിലാവുന്നത്. ഹൃദയത്തിൽ തന്റെ ഉപാസനാമൂർത്തിയെ പ്രതിഷ്ഠിച്ച് നിഷ്കളങ്കവും ലളിതവും ആയ ജീവിതചര്യയിലൂടെ ജീവിതലക്ഷ്യം കണ്ടെത്തുന്ന ശിഷ്യനാണ് ഗുരുമന്ത്രത്തിന് ഏറ്റവും അർഹൻ എന്നും തീരുമാനിക്കാം. ഭക്തിസാന്ദ്രതയിലൂടെ എല്ലാവര്ക്കും ഇത്തരം ഒരു തലത്തിലേക്ക് സ്വയം ഉയരാൻ കഴിവ് പ്രദാനം ചെയ്യുന്ന മഹാത്മാവാണ് യഥാർത്ഥ ഗുരു എന്നും മനസ്സിലാക്കാം. 

ശുഭ്രസ്പർശത്തിൻ ഉണർവ്വിലേക്ക് ~
ഗുരുമന്ത്രോപാസനയുടെ പ്രത്യക്ഷാനുഭവങ്ങൾ

മന്ത്രോപാസന ചെയ്യുന്നവർ പല തരത്തിലുള്ള അനുഭവങ്ങളിലൂടെ യാത്ര ചെയ്യുന്നത് കാണാം. ചില ശിഷ്യർക്ക് ഗുരുവിന്റെ തൂവെള്ള വസ്ത്രത്തിന്റെ ഞൊറികൾ അവരുടെ കവിളുകളെ തലോടുമ്പോൾ ലഭിക്കുന്ന ചെറിയൊരു കാറ്റായിരിക്കും. ചിലർക്ക് തമോഗുണങ്ങളുടെ ബന്ധനത്തിൽനിന്നും സ്വാതന്ത്ര്യം കൊടുക്കുന്ന ഉണർവിന്റെ ഉറവായിരിക്കാം. 

ഇവിടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് എന്റെ വളരെ പ്രിയപ്പെട്ട രണ്ടു വ്യക്തികളുടെ അനുഭവങ്ങളും അവർ കണ്ടറിഞ്ഞ ഉപദേശാമൃതങ്ങളുമാണ്. ഇത് എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യാൻ തീരുമാനിച്ചത് എന്നാൽ, എനിക്ക് ഇതുവരെ ഗുരുമുഖത്തുനിന്നും മന്ത്രദീക്ഷ ലഭിച്ചിട്ടില്ല എന്നതുകൊണ്ടാണ്. ആ ഭാഗ്യം അഥവാ അനുഗ്രഹം ലഭിച്ചവരുടെ അനുഭവങ്ങൾക്ക് ഒരു തപസ്സനുഷ്ഠിച്ചത്തിന്റെ പരിപൂർണ്ണത ഉണ്ടായിരിക്കും എന്ന ചിന്തയുടെ ചീന്താണ് എന്നെ ആ ഒരു ദിശയിലേക്ക് നീങ്ങാൻ പ്രോത്സാഹിപ്പിച്ചത്. 

ആദ്യം സുനിതച്ചേച്ചിയുടെ അനുഭവങ്ങളിലൂടെ യാത്ര ചെയ്യാം__

മന്ത്രദീക്ഷയുടെ അനുഭവം പങ്കുവെക്കാനുള്ള അതീവ സന്തോഷത്തിൽനിന്നും ചേച്ചിയുടെ ആത്മവൈഭവത്തിന്റെ യാഥാർത്ഥതലമാണ് എന്റെ മനസ്സിലേക്ക് ആദ്യം തന്നെ ഒരോളമായി പ്രവേശിച്ചത്. അവിടെ അഹംഭാവം എന്നൊരു പ്രശ്നമേ ഉദിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഗുരുവുമായി വളരെക്കാലത്തെ ആത്മീയബന്ധം ഉള്ളതുകൊണ്ടുമാത്രം ഒരു ശിഷ്യന് മന്ത്രം ദീക്ഷയായി കിട്ടണം എന്നില്ല. അതിനുവേണ്ടി ശിഷ്യന്റെ മനസ്സിനുള്ളിൽ ഒരു തപസ്സിന്റെ ഭാവം വരണം. തപം എന്നത് ചൂടാണല്ലോ. ഉന്മത്തഭക്തിതൻ ഉത്തുംഗ സീമയിൽ നിന്നുള്ള തപസ്സിന്റെ ഫലമാണ് മന്ത്രദീക്ഷ. ശിഷ്യനെ തേടി അവനിലെ താപം മനസ്സിലാക്കി അവനോതിക്കൊടുക്കുന്ന ശീതളമന്ദമാരുതനാണ് ഗുരുമന്ത്രം. അതീവ ശ്രദ്ധ ആവശ്യമുള്ള ഒരു പരീക്ഷണ ഘട്ടം വിജയകരമായി തരണം ചെയ്‌ത്‌ ആ പരിശ്രമത്തിന്റെ ഫലം ഇച്ഛിക്കാതെ വീണ്ടും ഒരു കൊച്ചു കുട്ടിയുടെ മനസ്സുമായി ഗുരുവിൽ ശരണം തേടി അടുത്ത ആജ്ഞക്കായി തയ്യാറെടുക്കുന്ന രജോഗുണസമ്പന്നനായ ശിഷ്യനെ ഗുരു മന്ത്രോപദേശത്തിനായി തെരഞ്ഞെടുക്കുന്നു.

ശിഷ്യന്റെ ഭക്തിയിൽ എത്രത്തോളം ത്യാഗവും നിഷ്കളങ്കതയും ഉണ്ടോ, അത്രയും എളുപ്പമാണ് ഗുരുവിന് അവനെ മന്ത്രദീക്ഷയുടെ തലത്തിലേക്ക് ഉയർത്താനായിട്ട്. മന്ത്രോപദേശം പകരുന്ന നിമിഷങ്ങൾ തികച്ചും വൈകാരികമായ തരംഗങ്ങളുടെ കേളികൊട്ടുകൾ സാക്ഷിയാവുന്നതാണ്. അറിവിന്റെ ഉറവായ ഗുരുവിൽനിന്നും ശിഷ്യനിലേക്ക് നേരിട്ടുള്ള ഒരു പ്രവാഹം ആണ് നടക്കുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ആ നിമിഷങ്ങളിൽ, കംസവധം കഴിഞ്ഞു വരുന്ന ശ്രീകൃഷ്ണൻ തന്റെ പെറ്റമ്മയുടെ അടുത്ത് നടമാടിയ "മായ"യുടെ പെരുങ്കളിയാട്ടം ശിഷ്യന്റെ ബോധമണ്ഡലത്തിലും സ്ഥൂലശരീരത്തിലും സംഭവിക്കും. അതിനു മുൻപും അതിനു ശേഷവും നടക്കുന്ന ദൃശ്യശ്രവ്യസ്പർശാനുഭവങ്ങൾ മിക്കവാറും ശിഷ്യന്മാർക്ക് ഓർത്തെടുക്കാൻ സാധിക്കില്ല. അത്രയും ശക്തമായ ഊർജ്ജത്തിന്റെ ഒഴുക്കാണ് മന്ത്രദീക്ഷയിലൂടെ സംഭവിക്കുന്നത്.

ഇങ്ങനെ ഗുരുവിൽ നിന്നും നമ്മുടെ നാവിൻ തുമ്പിൽ കുടിയേറുന്ന സരസ്വതീരൂപം, ആദ്യം ഭാവമായി പിന്നീട് തത്വമായി നമ്മുടെ ബോധമണ്ഡലത്തിലേക്കു പ്രതിഫലിക്കുന്നു. അതോടുകൂടി ഗുരുവിന്റെ സന്ദേശം അതിന്റെ സമ്പൂർണ്ണമായ അർത്ഥത്തിൽ ശിഷ്യന്റെ വിവേകതലത്തിലേക്ക് സഞ്ചരിച്ചു കഴിഞ്ഞിരിക്കും. മന്ത്രം കൊടുക്കുന്ന സമയത്ത് ഗുരു പറയുന്ന ഒരു ഉപദേശം വളരെ പ്രധാനമാണ് എന്തെന്നാൽ- അന്നുവരെ ശിഷ്യൻ ആചരിച്ചും വിശ്വസിച്ചും പോന്നിരുന്ന ശീലങ്ങളെ അപ്പാടെ ഒരു നിമിഷം കൊണ്ട് നിർത്തേണ്ട ആവശ്യമില്ല. ദീക്ഷയിലൂടെ ലഭിച്ച മന്ത്രത്തിന്റെ ഉപാസനയുടെ പുരോഗതിക്കനുസരിച്ച് ക്രമേണ മാത്രം മാറ്റങ്ങൾ വരുത്തിയാൽ മതി. മന്ത്രോപാസനയുടെ നിർദേശങ്ങൾ ഗുരു ഉപദേശിച്ചു തരുന്നു. മന്ത്രവും ഉപാസനാതന്ത്രങ്ങളും രഹസ്യമാക്കി വെക്കേണ്ടത് ശിഷ്യന്റെ കടമയാണ്. അങ്ങനെ മനസ്സിന്റെ അഗാധതലം വരെ തരംഗങ്ങളായി സ്വാധീനം ചെലുത്തുന്ന മന്ത്രോപാസന, ക്രമേണ ശിഷ്യന്റെ ജീവിതത്തിലെ അവിഭാജ്യഭാഗമായി മാറുന്നു. 

ഈ ഘട്ടമാണ് ബുദ്ധിയുടെ അഥവാ വിവേകത്തിന്റെ ചക്രവാളം. ആ തലത്തിൽ ഗുരുവിന്റെ വിഗ്രഹം ശിഷ്യന്റെ മനസ്സാകുന്ന സഹസ്രദളപത്മത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടാവും. ശിഷ്യൻ അറിയാതെ സംഭവിക്കുന്ന ഒരു യാത്രാന്ത്യം ആണ് ഈ ശക്തി പ്രതിഷ്ഠ. പിന്നീട് ശിഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവികമായ കൈയൊപ്പോടുകൂടിയാണെന്നു നമുക്ക് ദർശിക്കാം. അമ്പലത്തിൽ പോകുന്നതോ വഴിപാടുകൾ നേരുന്നതോ ഉത്സവങ്ങൾ വീക്ഷിക്കുന്നതോ അനുഗ്രഹം തേടുന്നതോ എന്തുമായിക്കൊള്ളട്ടെ, ശിഷ്യൻ തന്റെ ആത്മവൈഭവത്തിൽനിന്നും ഉയരുന്ന അത്യുന്നതമായ ഭക്തിയുടെ സ്പന്ദനങ്ങളായി ഇതെല്ലാം പരിണമിക്കുന്നു. സ്വയം അനുഭവിക്കുന്ന അനുഭൂതികൾ തന്റെ വേണ്ടപ്പെട്ടവരിലേക്കും പകർന്നുകൊടുക്കാൻ ശിഷ്യന് സാധിക്കുന്നു. ജീവിതത്തിനു ഒരു താളക്രമം വരുന്നത് ശിഷ്യൻ സ്വന്തം അന്തരംഗത്തിൽ ദർശിക്കുന്നു. തന്റെ തമോഗുണങ്ങളെയും കാമക്രോധങ്ങളെയും ദുഃശീലങ്ങളെയും ലയിപ്പിച്ചുതീർക്കുന്ന ജലാശയമാണ് ഗുരു. ശിഷ്യന്റെ സത്‌സംഗങ്ങൾ അവനറിയാതെ തന്നെ സംഭവിച്ചുകൊണ്ടേയിരിക്കും. സമൂഹത്തിലെ ദുർഗുണങ്ങൾ തന്നെ ലവലേശം ബാധിക്കാതെ വരുന്ന അവസ്ഥയിലേക്ക് ശിഷ്യൻ അറിയാതെ തന്നെ പ്രവേശിക്കുന്നു. ഗുരുവിന്റെ തൂവെള്ള സ്പർശത്തിന്റെ ഉണർവ്വ് ശിഷ്യനിൽ പുതിയൊരു ഉന്മേഷവും ജീവിതോദ്ദേശവും ജനിപ്പിക്കുന്നു. ശിഷ്യൻ പിന്നീട് ചെയ്യുന്ന പ്രവൃത്തികളുടെ ഫലങ്ങൾ സ്വന്തം ജീവിതത്തെയും തന്റെ ബന്ധുക്കളുടെ ജീവിതക്രമത്തെയും പോരാതെ തന്റെ സമൂഹത്തിന്റെ ഒന്നാകെയുള്ള ഉന്നമനത്തിനുപോലും കാരണമാവുന്ന അനുഗ്രഹവർഷമായി പരിണമിക്കുന്നു. 

ആത്മവൈഭവത്തിന്റെ അത്യുന്നത ഭാവമാണ് "കുറ്റബോധം എന്ന ഭാവത്തിന്റെ അഭാവം". ഈ തലത്തിലേക്ക് ശിഷ്യനെ കൊണ്ടെത്തിക്കുന്ന ഗുരുവിന്റെ യാത്ര- രത്‌നാകരനിലെ കാട്ടാളനിൽ നിന്നും മഹർഷി വാല്മീകിയിലേക്കുള്ള തീർത്ഥയാത്ര, അങ്ങനെയൊന്നത്രെ. 

ശിഷ്യന്റെ വ്യക്തിത്വത്തിന്റെ ആത്മവൈഭവത്തിലൂടെ ക്ഷമാശീലം, കാരുണ്യം, ദയ, ദാനശീലം, ആത്മധൈര്യം, സത്യസന്ധത, ധർമ്മനീതി, ആർജ്ജവം തുടങ്ങിയ നല്ല ഭാവങ്ങളെ പരിപോഷിപ്പിച്ചു അവയെ മനുഷ്യരാശിയുടെ ഉന്നമനത്തിനായി ശിഷ്യനെ പാകപ്പെടുത്തുന്ന അതിബൃഹത്തായ യത്നമാണ് മന്ത്രദീക്ഷയിലൂടെ ഗുരു ചെയ്തെടുക്കുന്നത് എന്ന പരമസത്യം നമ്മൾ അറിയേണ്ടതുണ്ട്. ഏതൊരു സാഹചര്യത്തിലും മനസ്സിനെ സമതുലിതയിൽ നിർത്താനുള്ള ത്രാണി മന്ത്രോപാസനയിലൂടെ ശിഷ്യൻ നേടുന്നു. ഈശ്വരസാക്ഷാത്കാരം എന്ന മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യത്തെ ശിഷ്യനിൽ വളർത്തിയെടുക്കുന്ന പുണ്യമാണ് മന്ത്രദീക്ഷ. 

ഇനി എന്റെ  സഹോദരതുല്യനായ അനീഷിന്റെ അനുഭവങ്ങളിലൂടെ യാത്ര ചെയ്യാം__

ഗുരുവിന്റെ ദൈവകൃപയുടെ ഉത്തുംഗഭാവത്തിൽ മന്ത്രദീക്ഷ ലഭിക്കുക എന്ന പരമാനുഗ്രഹം വരുന്ന വഴി വളരെ ലളിതവും എന്നാൽ തീവ്രമായ ഭക്തിഭാവേച്ഛയുടെ പരിണാമവും ആണെന്ന് അനീഷ് ഓർത്തെടുക്കുന്നു. ഗുരുവിനെ ദർശിക്കാനുള്ള അടങ്ങാത്ത ശ്രദ്ധയും ഭക്തിയോടുകൂടിയുള്ള നിത്യോപാസനയും മതി ഗുരുവിന്റെ പ്രത്യേകമായ ദൃഷ്ടിയിൽ ശിഷ്യനെ വരുത്താൻ. ചില ശിഷ്യരുടെ അപേക്ഷ കേട്ടാൽ തന്നെ ഗുരുവിന് അവരുടെ ഭക്തിഭാവത്തിന്റെ ആഴം മനസ്സിലാവും. അത്രയും നിഷ്കളങ്കവും ലളിതവും ആത്മവൈഭവം നിറഞ്ഞുതുളുമ്പുന്നതും ആയ വ്യക്തിത്വങ്ങളെ ഗുരുവിന് തിരിച്ചറിയാൻ അധികനേരം വേണ്ട. 

മന്ത്രദീക്ഷ അതിന്റെ എല്ലാ ഗൗരവവും മനസ്സിലാക്കി തന്നെ ഗുരുവും ശിഷ്യനും ‌അദ്വൈതഭാവത്തിൽ എത്തുന്ന ഒരു സുന്ദരനിമിഷമാണ്. മന്ത്രത്തിന്റെയും അതിനെ നേരാംവണ്ണം ഉപാസന ചെയ്യുന്നതിന്റെയും സവിശേഷത ഗുരു കൃത്യമായി ഉപദേശിച്ചു കൊടുക്കുന്നു. ഓരോ ശിഷ്യരുടേയും ഇഷ്ടദേവതയുമായി ബന്ധപ്പെട്ട മന്ത്രമാണ് സാധാരണ ഗുരു ദീക്ഷയായി നൽകുന്നത്. മന്ത്രജപത്തിന്റെ ക്രമങ്ങൾക്കും ഉപരിയായി ദീക്ഷയായി ലഭിക്കുന്ന മന്ത്രത്തെ സ്വന്തം ഹൃദയസ്പന്ദനം പോലെ അഥവാ ശ്വാസോച്ഛ്വാസം പോലെ എപ്പോഴും സാധന ചെയ്യണം എന്നാണ് ഗുരുവിന്റെ ഉപദേശം. 

നിഷ്കാമകർമ്മവും നിഷ്കളങ്കഭക്തിയും ഒന്നിച്ചു നിർവ്വഹിക്കുന്ന ശിഷ്യരിൽ മന്ത്രദീക്ഷോപാസന അതിവേഗം ഫലങ്ങൾ പ്രദാനം ചെയ്യുന്നു എന്ന് കാണാം. ദീക്ഷാസമയത്തു ഗുരുവും ശിഷ്യനും തമ്മിൽ ഉൾക്കൊള്ളുന്ന അദ്വൈതഭാവം മുറിയാതെ നിലനിൽക്കും എന്നത് ഒരു കൗതുകകരമായ അനുഭവം കൂടിയാണ്. ഏതൊരു ക്ലേശത്തിലും ദുഃഖത്തിലും ഒരു സുഹൃത്തായി അഥവാ ഒരു താങ്ങായി അരൂപമായ ഗുരു എന്നും ശിഷ്യനോടൊപ്പം ഉണ്ടായിരിക്കും എന്ന് അനീഷ് അസന്നിഗ്ധമായി പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിലുള്ള സവിശേഷമായ സ്‌പഷ്‌ടത ഇവിടെ വിവരിക്കാൻ ആവുന്നില്ല. 

അഹംഭാവം എന്ന തലം എത്രത്തോളം അരോചകമാണ് എന്ന് ശിഷ്യന് സ്വയം ഹൃദിസ്ഥമാവുന്ന പാഠം പലപ്പോഴായി കാണിച്ചു കൊടുക്കാൻ കഴിയുന്ന ഒരായുധവും കൂടിയാണ് ഗുരുമന്ത്രം. ആത്മവൈഭവത്തിലേക്കുള്ള പന്ഥാവ് ശിഷ്യൻ ഒറ്റയ്ക്ക് തെളിച്ചുണ്ടാക്കാനുള്ള ആത്മധൈര്യവും ആത്മാഭിമാനവും ആത്മാർത്ഥയും പകർന്നുകൊടുക്കാൻ മന്ത്രദീക്ഷയിലൂടെ ഗുരുവിന് സാധിക്കുന്നു.

അഹംഭാവത്തിനാൽ ഉപാസനയിലുണ്ടാവുന്ന തടസ്സങ്ങളും അത്തരം ബുദ്ധിമുട്ടുകൾ എങ്ങനെ തമോഗുണങ്ങളിലേക്കും ദുഃശീലങ്ങളിലേക്കും സാധകനെ കൊണ്ടുചെന്നെത്തിക്കുന്നു എന്നുള്ള ക്ര്യത്യമായ ഉപദേശാമൃതങ്ങൾ അടങ്ങിയതാണ് ഗുരുവിന്റെ ഉപാസനാക്രമങ്ങൾ. 

മന്ത്രവും ഉപാസനാക്രമങ്ങളും സാമാന്യബോധത്തിൽ വളരെ ലളിതമായി ഒരു ശിഷ്യന് തോന്നുമെങ്കിലും അതിന്റെ സ്ഥിരമായ അഥവാ നിസ്സീമമായ സാധനയിലൂടെ അവനിൽ വന്നുചേരുന്ന ഉൽകൃഷ്ടതയും വൈദഗ്ദ്ധ്യവും സ്വയം അനുഭവിക്കേണ്ടതുതന്നെയാണ്. ഗുരു തരുന്ന ഉപദേശാമൃതത്തിന്റെ നന്മയിലുള്ള അചഞ്ചല ഭക്തിയും ശ്രദ്ധയും സമർപ്പണവും ആണ് ഒരു ശിഷ്യനെ ആത്മവൈഭവത്തിലേക്ക് കൈപിടിച്ചുനടത്തുന്നത്. 

"ഞാൻ ഞാൻ നിനച്ചു ഞാൻ... ഞാനാം കയങ്ങളിൽ താണുമറഞ്ഞീടും മുൻപേ..." എന്ന് തുടങ്ങുന്ന ഭജനാവരികൾ സഹായം അഭ്യർത്ഥിക്കുന്ന ഒരു ശിഷ്യന്റെ ഭാവത്തിൽ നിന്നും വരുന്നതാണ്. "എന്നുണ്മയാളെ കൃപാവശമെന്നെ നീ... നിന്നോട് ചേർത്തുരക്ഷിക്കൂ..." എന്ന അടുത്തവരികൾ ആത്മവൈഭവം കൈവന്ന ഒരു ശിഷ്യന്റെ ഭക്തിപൂർവ്വമായ പ്രാർത്ഥനയാണ്. രണ്ടിലുമുള്ള അന്തരം ഗുരുകൃപാകടാക്ഷം സ്വയം അനുഭവിച്ചറിഞ്ഞ ഒരു ശിഷ്യനുമാത്രമേ വിവരിക്കാനാവൂ. ഗുരുമന്ത്രം ഒരു പാശം പോലെയാണ് എന്നും പറയാം. ഒരു മലമുകളിൽ നിന്നും ശിഷ്യന് കയറാൻ വേണ്ടി താഴേക്കൂർന്നുകിടക്കുന്ന പിടിവള്ളിയാണത്. അതിലുള്ള അവിശ്വാസം ശിഷ്യനെ ജീവിതത്തിന്റെ സോപാനങ്ങൾ കയറി വിജയങ്ങളുടെ സന്തോഷങ്ങൾ അനുഭവിക്കാനുള്ള അവസരങ്ങളെ ഇല്ലാതാക്കുന്നു. ഗുരുവിന്റെ ഭക്തിയിലുള്ള അവിശ്വാസം നിമിത്തം അങ്ങനെയുള്ള ശിഷ്യൻ എന്നും സമൂഹത്തിനൊരു ഭാരമായി സ്വാഭിമാനം കളഞ്ഞും സ്വാപമാനം വിധിക്കപ്പെട്ടും ജീവിതലക്ഷ്യത്തിന്റെ അവസരം കളഞ്ഞുകുളിക്കുന്നു. 

എന്നാൽ അഹംഭാവം ആത്മവൈഭവമാക്കിയ സാധകനായ ശിഷ്യൻ ഗുരുവിലുള്ള സമർപ്പണഭാവത്തിലൂടെ പിടിവള്ളിയിൽ വിശ്വാസമർപ്പിച്ച് മലമുകളിൽ ഗുരുവിന്റെ പാദസ്പർശം ലക്ഷ്യമാക്കി മന്ദംമന്ദം പുരോഗമിക്കുന്നു. വഴിയിൽ നിരവധി വഴുക്കലും വിഷമങ്ങളും വേവലാതികളും വ്യാധികളും വ്യാമോഹങ്ങളും ഉണ്ടാകുമെങ്കിലും ജീവിതലക്ഷ്യത്തിന്റെ ശൃംഗം കയറാൻ ഗുരുവിൽ വിശ്വാസം അർപ്പിച്ച ശിഷ്യൻ അത് നേടുകതന്നെ ചെയ്യും. ഗിരിശൃംഗത്തിൽ എത്തിയ ശിഷ്യൻ കാണുന്നത് അതിവിശാലവും മനോഹരവും ആയ ബുദ്ധിചക്രവാളമാണ്. അതുതന്നെയാണ് മന്ത്രദീക്ഷയുടെ ലക്ഷ്യവും ഫലവും. തോണിയിലെ തുഴപോലെ ആണ് മന്ത്രം. ക്രമമായ നിത്യോപാസനയിലൂടെ അരുവികൾ താണ്ടി, പുഴയിലൂടെ ശിഷ്യൻ അനന്തമായ ചക്രവാളം അനുഭവിക്കാൻ കടലിൽ പോലും എത്തുന്നു. ഗുരുമന്ത്രം ശിഷ്യന് വളരെ വേഗം അന്തഃകരണശുദ്ധിയുണ്ടാക്കും.

മന്ത്രദീക്ഷ ഒരു ഹോമകുണ്ഡത്തിൽ അഗ്നിദേവനെ പ്രസാദിപ്പിക്കാൻ വിറക് വെക്കുന്നപോലെയാണ്. വളരെ ലഘുവായ ഒരു തിരിനാളത്തിൽ നിന്നും അഗ്നിപകർന്നുകഴിഞ്ഞാൽ പിന്നെ ഹോമകുണ്ഡത്തിൽ തുടർച്ചയായി ജ്വലിക്കണം. നമ്മുടെ വിറകെല്ലാം നല്ല പാകമായതാണെങ്കിൽ ആ ജ്വലനം അതിമനോഹരം ആയിരിക്കും. അഗ്നിദേവൻ പ്രസാദിക്കും. എന്നാൽ വിറകെല്ലാം തന്നെ പച്ചയാണെങ്കിലോ അഥവാ കറയുള്ളതാണെങ്കിലോ വെറും ധൂമം മാത്രമേ പുറത്തേക്കുവരൂ, ജ്വലനം സംഭവിക്കില്ല. അങ്ങിനെ ഒരവസരത്തിൽ ജീവിതലക്ഷ്യം നടക്കാതെ പോവുന്നു.

ഭക്തിയില്ലാത്ത ശിഷ്യർ, ഉണങ്ങാത്ത അഥവാ കറനിറഞ്ഞ വിറകാണ്. ജ്വലനം സംഭവിക്കണമെങ്കിൽ വിറക് പാകമാവണം. അതിനു ശിഷ്യൻ തപസ്സനുഷ്ഠിക്കണം. നിതാന്തഭക്തിയോടുകൂടിയുള്ള തപസ്സിലൂടെ പുറത്തുവരുന്ന താപം കൊണ്ട് സ്വയം പാകമാവുന്ന തലത്തിലേക്ക് ശിഷ്യനെ ഉയർത്തുന്ന അതിഗംഭീരമായ ഒരു പ്രവൃത്തിയാണ് ഉപാസനാക്രമത്തിലൂടെ ഗുരു ചെയ്തെടുക്കുന്നത്. അങ്ങനെ പാകം വന്ന വിറകിലേക്കാണ് മന്ത്രം എന്ന തിരിനാളത്തിലൂടെ ഗുരു ഹോമാഗ്നി കൊളുത്തുന്നത്. നിത്യോപാസനയിലൂടെ ആ തിരിനാളം ജ്വലിപ്പിച്ച് ജീവിതനൈവേദ്യം സ്വാദിഷ്ടമാക്കുവാൻ ശിഷ്യനെ ഗുരു പാകപ്പെടുത്തിയെടുക്കുന്നു എന്നും നമുക്ക് ദർശിക്കാവുന്നതാണ്. പരിപൂർണമായ സമർപ്പണഭാവത്തോടുകൂടിയുള്ള ശിഷ്യത്വം ആണ് ഒരു മനുഷ്യന്റെ ഏറ്റവും അടിസ്ഥാന സ്വഭാവം എന്ന്‌ സാമാന്യാർത്ഥത്തിൽ പറയാം. അങ്ങനെയുള്ള ഒരു ശിഷ്യനെ ഗുരു തേടിവരും എന്നാണ് വിശ്വാസം.  

  • അഹംഭാവത്തിൽനിന്നും ആത്മവൈഭവത്തിലേക്ക്  

എന്റെ എന്നത്തേയും പ്രിയപ്പെട്ട സുഹൃത്തും വഴികാട്ടിയും ഒക്കെ ആയ നാരായണൻ നെയ്തലത്ത് പറഞ്ഞ ദർശനം ഇതാ__

ഗുരുപാദുകസ്തോത്രം അധികരിച്ചു തന്റെ ഗുരുവിന്റെ ഒരു പ്രഭാഷണ പരമ്പര ശ്രവിച്ച അനുഭവം അദ്ദേഹം പറയുകയുണ്ടായി. ഗുരുവിന്റെ അനുഗ്രഹം ശിഷ്യനിൽ വന്നു ചേരുന്നതാണ്. ശിഷ്യന്റെ ആദ്ധ്യാത്മികവും മാനസികവും ആത്മാർത്ഥവുമായ വളർച്ചയുടെ തലമനുസരിച്ചുള്ള ഗുരു അവനെ തേടിയെത്തും. ശിഷ്യൻ ഗുരുവിനെ തേടി അലയുന്നു എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും വാസ്തവത്തിൽ സംഭവിക്കുന്നത് നേരെ തിരിച്ചാണ് എന്നർത്ഥം. ശിഷ്യൻ അഹംഭാവത്തിൽ നിന്നും ആത്മവൈഭവത്തിലേക്ക് പ്രവേശിക്കുന്ന ഭക്തിയുടെ നിറവിൽ അവന്റെ ഗുരു പ്രത്യക്ഷപ്പെടുന്നു. അറിവിന്റെ സ്രോതസ്സിൽ നിന്നും ഉള്ള ഉപദേശാമൃതങ്ങൾ ശ്രോതാവായ ശിഷ്യനിലേക്ക് പകരുന്ന ഗുരു മനുഷ്യജന്മത്തിന്റെ ജീവിതലക്ഷ്യം കാണിച്ചു തരികയാണ്. ശിഷ്യന്റെ ഭാവനില പ്രകാരം ഈ ഉപദേശങ്ങൾ ഭാവമായി സ്വാംശീകരിച്ച് തത്വമായി പ്രതിഫലിപ്പിക്കുന്ന പരിണാമക്രമം തന്നെയാണ് പരമഭക്തിയും ശ്രദ്ധയും.

കണ്ണുകൾക്കും കർണ്ണങ്ങൾക്കും അന്തഃകരണത്തിനും ശുഭ്രസ്പർശത്തിന്റെ ഉണർവ്വുനൽകുന്ന പുഷ്പദീപാലംകൃതമായ ഉപാസനയാണ് ഗുരുമന്ത്രത്തിന്റെ സന്ദേശം

___________________________________________________________________________________

എന്റെ റെഫെറെൻസുകൾ താഴെ കൊടുത്തിരിക്കുന്നു:-
  • സെൻറ് വിൽഫ്രിഡ്സ്.കോ.യുകെ
  • കിഡ്സ്.ബാപ്സ്.ഓർഗ് 
  • ജീവമുക്തിയോഗ.കോം 
  • മലയാളംവേർഡ്നെറ്റ്.ക്യൂസറ്റ്.അക്.ഇൻ

Comments

  1. Great. All went on well because these all happened by our Beloved Guru's grace only. .
    As a human we can motivate you honestly to go ahead and write more spiritual knowledge to what purpose ????I think you can reach another world ....pls try..you can... God Bless

    ReplyDelete
    Replies
    1. ... reach another world... for what purpose??!!

      Delete
  2. Replies
    1. || ഓം ശ്രീ ഗുരുഭ്യോ നമഃ ||

      Delete
  3. Transported to another world

    ReplyDelete
  4. Transported to another world

    ReplyDelete

Post a Comment

Popular posts from this blog

ഗുരു സീരീസ് - 5 | ശാന്തി മന്ത്രങ്ങൾ

ഗുരു സീരീസ് - 4 | തപസ്സ്

ഭക്തി | നവഗ്രഹസ്തോത്രപഠനം